ഇന്ധന നികുതി ഇളവ്: പ്രതീക്ഷ വേണ്ടെന്നു ധനമന്ത്രി
Mail This Article
ഇന്ധന വില കുതിച്ചുയരുന്നതിനിടയിലും നികുതി ഇളവു ലഭിക്കുമെന്ന പ്രതീക്ഷ വേണ്ടെന്ന സൂചന നൽകി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാനുള്ള നിർദേശങ്ങളൊന്നും നിലവിൽ പരിഗണനയിലില്ലെന്നാണു കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയത്. ലോകത്തൊരിടത്തും പെട്രോൾ, ഡീസൽ വിലകളിൽ നിശ്ചിത കാലത്തേക്കു സ്ഥിരത ദൃശ്യമാവാറില്ലെന്നം നിർമല സീതാരാമൻ ലോക്സഭയിൽ വിശദീകരിച്ചു.
നികുതി ബാധകമല്ലാത്ത വസ്തുക്കൾക്കൊപ്പം പരിഗണിക്കുന്നതിനാൽ പെട്രോളും ഡീസലും ഇപ്പോൾ തന്നെ ചരക്ക്, സേവന നികുതി(ജി എസ് ടി)യുടെ പരിധിയിലാണെന്നു കരുതാമെന്നും അവർ അഭിപ്രായപ്പെട്ടു. അതേസമയം, ഇന്ധനങ്ങൾക്കു ബാധകമായ നികുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ജി എസ് ടി കൗൺസിലിനാണ്. കേന്ദ്ര ധനമന്ത്രി അധ്യക്ഷയായ സമിതിയിൽ രാജ്യത്തെ ധനകാര്യ, നികുതി വകുപ്പു മന്ത്രിമാരാണ് അംഗങ്ങൾ.
എന്തായാലും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാനായി ഇന്ധനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാനുള്ള ശുപാർശകളൊന്നും തന്നെ നിലവിൽ കേന്ദ്ര സർക്കാരിനു മുന്നിലില്ലെന്ന് അവർ ആവർത്തിച്ചു വ്യക്തമാക്കി.
ഇതോടൊപ്പം ഡീസലിനോ പെട്രോളിനോ പുതിയ നികുതിയൊന്നും ഏർപ്പെടുത്താൻ തൽക്കാലം പദ്ധതിയില്ലെന്നും അവർ വെളിപ്പെടുത്തി. എക്സൈസ്, കസ്റ്റംസ് ഡ്യൂട്ടികളാണു കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനുംമേൽ ചുമത്തുന്നത്. ഇതിനു പുറമെയാണു സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ നികുതികൾ.
English Summary:No Proposal To Reduce Taxes On Petrol & Diesel: FM