ADVERTISEMENT

മലയാളികളുടെ അഭിമാനമായിരുന്നു ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്. 1992ൽ ആരംഭിച്ച വിമാന കമ്പനി 1997ൽ പ്രവർത്തനം അവസാനിപ്പിച്ചു. 1995 നവംബർ 13ന്  ഈസ്റ്റ് വെസ്റ്റ് എംഡി തഖിയുദ്ദീൻ കൊലചെയ്യപ്പെട്ടതിനെ തുടർന്നുള്ള പ്രതിസന്ധി കമ്പനിയെ തളർത്തി. തഖിയുദ്ദീൻ വാഹിദിന്റെ കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പിടികിട്ടാപ്പുള്ളിയായിരുന്ന അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാല കഴിഞ്ഞ ദിവസം പട്നയിൽ മുംൈബ പൊലീസിന്റെ പിടിയിലായതോടെയാണ് ഈസ്റ്റ് വെസ്റ്റ് വീണ്ടും വാർത്തയാകുന്നത്.

എന്തായിരുന്നു ഈസ്റ്റ് വെസ്റ്റ്?

ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് – ഇന്ത്യയിൽ ആഗോളവൽക്കരണം തുടങ്ങിയ കാലത്ത് കേരളത്തിൽനിന്ന് ഒരു വ്യവസായസംരംഭകൻ തഖിയുദ്ദീൻ വാഹിദ് ആരംഭിച്ച കമ്പനി. അടുത്തിടെ പ്രവർത്തനം നിലച്ച ജെറ്റ് എയർവെയ്സ് ഈസ്റ്റ് വെസ്റ്റിന് ശേഷമായിരുന്നു ആരംഭിച്ചത്. ഈസ്റ്റ് വെസ്റ്റ് ട്രാവൽ ആൻഡ് ട്രേഡ് ലിങ്ക്സ് എന്ന ട്രാവൽ ഏജൻസിയിലൂടെയായിരുന്നു തഖിയുദ്ദീന്റെ തുടക്കം. ദാദറിലായിരുന്നു ഓഫിസ്. പിന്നെ ചെന്നൈയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലും ഡൽഹിയിലും ഓഫിസ് തുറന്നു.

അന്ന് ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസ് നടത്താൻ എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും മാത്രം. ആഗോളവൽക്കരണത്തിന്റെ തുടക്കനാളുകൾ. കേന്ദ്രസർക്കാർ സ്വകാര്യ വിമാനയാത്രാ കമ്പനികൾക്കു ലൈസൻസ് നൽകാൻ തീരുമാനിച്ചു. ആദ്യം ലൈസൻസ് കിട്ടിയ കമ്പനികളിലൊന്നു തഖിയുദ്ദീൻ വാഹിദ് എന്ന മലയാളിയുടേതായിരുന്നു. 1992ൽ പാട്ടവ്യവസ്ഥയിൽ ആദ്യവിമാനം വാങ്ങി. ബോയിങ് 737–200 ശ്രേണിയിൽ പെട്ടതായിരുന്നു അത്. 1992 ഫെബ്രുവരി 28ന് ആദ്യ പറക്കൽ. ബോംബെയിൽനിന്നു കൊച്ചിയിലേക്ക്. ഫ്ലൈറ്റ് നമ്പർ ഫോർഎസ്786. രാവിലെ 5.20ന് ബോംബെയിൽനിന്നു പുറപ്പെട്ട് 7.10നു കൊച്ചിയിലെത്തും. പിന്നെ, തിരികെ ബോംബെയിലേക്കും. ഗൾഫ് മലയാളികൾക്കും മുംബൈ മലയാളികൾക്കും പുത്തനൊരു അനുഭവമായി ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്.

ഒ‍ൻപതാം ക്ലാസ് വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തഖിയുദ്ദീൻ വാഹിദിന്റെ ‘ബിസിനസ് ബ്രെയിൻ’ അപാരമായിരുന്നു. പല ഭാഷകളിലും ഒഴുക്കോടെ സംസാരിക്കാനുളള കഴിവും. വാഹിദിന്റെ ബിസിനസ് കാഴ്ചപ്പാടുകളിൽ നിർണായകമായത് ഒരു തീരുമാനം ആയിരുന്നു. പരമാവധി ചെറുപ്പക്കാർക്ക് അവസരം കൊടുക്കുക. അവസരം എന്നാൽ വെറും അവസരമല്ല. അവരെ ടീം ലീഡർമാരാക്കുക. സുന്ദരിക്കുട്ടികളെ കാബിൻക്രൂ (അന്ന് എയർ ഹോസ്റ്റസ്) ആക്കുക. എയർ ഇന്ത്യയിലും ഇന്ത്യൻ എയർലൈൻസിലും യാത്ര ചെയ്തിരുന്നവർ വിമാനത്താവളത്തിലും വിമാനത്തിനകത്തും പ്രസന്നതയും പ്രസരിപ്പും നിറച്ച യുവാക്കളെ കണ്ട് ആവേശംകൊണ്ടു.

പറന്നുയർന്ന ഈസ്റ്റ് വെസ്റ്റ്

ഊർജം തുടിക്കുന്ന ജീവനക്കാർ. ഹൃദ്യമായ പെരുമാറ്റം. മനസ്സു നിറയ്ക്കുന്ന സ്വീകരണം. ഉശിരൻ ഭക്ഷണം. ഗൾഫ് നാടുകളിൽനിന്നു വിമാനം ഇറങ്ങുന്ന മലയാളികളെ സഹാർ എയർപോർട്ടിൽനിന്നു വണ്ടിയിൽ കയറ്റി, നേരേ സാന്റാക്രൂസിൽ കൊണ്ടുവന്ന് ഈസ്റ്റ് വെസ്റ്റിൽ കയറ്റി, കനപ്പെട്ടൊരു പ്രാതലുംകൊടുത്ത് 7.10ന് കൊച്ചിയി‍ൽ ഇറക്കിക്കൊടുക്കുമായിരുന്നു. മുംബൈയിലെ ഇടനിലക്കാരിൽനിന്നു മോചനം, നല്ല യാത്രാനുഭവം. യാത്ര വൈകൽ എന്ന അനുഭവമേ ആദ്യകാലത്ത് ഈസ്റ്റ് വെസ്റ്റിന് ഉണ്ടായിരുന്നില്ല. ഈസ്റ്റ് വെസ്റ്റിൽ ടിക്കറ്റ് ഉറപ്പാക്കാൻ യാത്രക്കാർ ഇടിച്ചുനിന്ന കാലം. തഖിയുദ്ദീൻ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് വിമാനത്തിൽ സഞ്ചരിക്കുമ്പോഴൊക്കെ ഉഷാറായിരുന്നു. യാത്രക്കാരോടു സംസാരിക്കാനും അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് അദ്ഭുതപ്പെടുത്താനുമൊക്കെ അദ്ദേഹം മുൻകയ്യെടുത്തിരുന്നു. തഖിയുദ്ദീന്റെ പ്രിയപ്പെട്ട യാത്രക്കാരിയായിരന്നു മദർ തെരേസ. മദറിന് ഈസ്റ്റ് വെസ്റ്റിലെ എല്ലാവിമാനങ്ങളിലും സൗജന്യ ടിക്കറ്റ് അനുവദിച്ചിരുന്നു. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, ചലച്ചിത്ര താരങ്ങൾ എന്നിവരൊക്കെ പലപ്പോഴും ഈ വിമാനങ്ങളിൽ തഖിയുദ്ദീന്റെ അതിഥികളായിരുന്നു. വാഹിദ് സഹോദരന്മാർ തങ്ങളുടെ വിമാനസർവീസിൽ മികവുറ്റ സേവന നിലവാരം കർശനമായി ഉറപ്പുവരുത്തിയിരുന്നു.

കമ്പനി വളരുകയായിരുന്നു. കൂടുതൽ വിമാനങ്ങൾ, ജീവനക്കാർ, റൂട്ടുകൾ. ഔറംഗാബാദ് എന്ന ചെറുനഗരം ഉൾപ്പെടെ 40 ലക്ഷ്യസ്ഥാനങ്ങളിലേക്കു പറക്കുന്ന സ്ഥിതിയിലേക്ക് കമ്പനി ഉയർന്നു. 4500 ജീവനക്കാരായി.

ഇല്ലാതായ ഈസ്റ്റ് വെസ്റ്റ്

1995 ഒക്ടോബർ ആയിരുന്നു ഈസ്റ്റ് വെസ്റ്റ് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ മാസം. തൊട്ടടുത്ത മാസം നവംബർ 13നു തഖിയുദ്ദീൻ കൊല ചെയ്യപ്പെട്ടു. രണ്ടു വർഷത്തിനു ശേഷം 1997ൽ ഈസ്റ്റ് വെസ്റ്റിനും ചരിത്രം ചരമക്കുറിപ്പ് എഴുതി. ഈസ്റ്റ് വെസ്റ്റിന്റെ എതിരാളികൾ ഇല്ലായ്മ ചെയ്തത് ആ കമ്പനിയെ അല്ലായിരുന്നു. അതിന്റെ ബിസിനസ് ബ്രെയിൻ ആയിരുന്ന തഖിയുദ്ദീനെ ആയിരുന്നു. 

ആദ്യ ഈസ്റ്റ് വെസ്റ്റ് വിമാനം പറന്നുയർന്നു 45–ാം മാസം തഖിയുദ്ദീന്റെ മൃതദേഹവുമായി ഈസ്റ്റ് വെസ്റ്റിന്റെ വിമാനം ബോംബെയിൽനിന്നു തിരുവനന്തപുരത്തേക്കു പറന്നുയർന്നു. പക്ഷേ ഇടയ്ക്കുവച്ചു വഴിമാറ്റി ബെംഗളൂരുവിൽ ഇറക്കേണ്ടിവന്നു. തഖിദുദ്ദീന്റെ സഹോദരിക്കു ശാരീരികാസ്വാസ്ഥ്യം തോന്നിയതാണു കാരണം. ബെംഗളൂരുവിൽ സ്ഥിരതാമസം ആക്കണമെന്ന് ആഗ്രഹിച്ചിരുന്ന തഖിയുദ്ദീന് അവസാനത്തെ വിമാനയാത്രയിൽ ബെംഗളൂരു ഇടത്താവളമായി. കുടുംബം പിന്നീട് അവിടെ വാസമുറപ്പിച്ചു. പക്ഷേ ഇന്ത്യയുടെ ആകാശത്തുനിന്ന് ഈസ്റ്റ് വെസ്റ്റ് അപ്രത്യക്ഷമായിരുന്നു.

അവലംബം: മനോരമ ആർകൈവ്സ്

English Summary: East West Airlines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com