ആരാണ് മരടിലെ കോൺക്രീറ്റ് പൊടിക്കാനെത്തുന്ന റബിൾ മാസ്റ്റർ എന്ന ഭീകരൻ - വിഡിയോ
Mail This Article
മരടില്‍ ഫ്ലാറ്റുകള്‍ പൊളിച്ചപ്പോള്‍ അവശേഷിച്ചത് ഏകദേശം 75,000 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യങ്ങളാണ്. കോൺക്രീറ്റുകളും കമ്പികളും വീണ്ടും ഉപയോഗിക്കാവുന്ന രീതിയിലാണ് വേർതിരിച്ചെടുക്കുക. കോൺക്രീറ്റ് മാലിന്യം എം സാൻഡാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിനായി ഓസ്ട്രേലിയൻ കമ്പനിയായ റബിൾ മാസ്റ്ററിന്റെ മൊബൈൽ ക്രഷറാണ് ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് എത്തുക. ആദ്യമായാണ് ഈ യന്ത്രം കേരളത്തിൽ ഉപയോഗിക്കുന്നത്.
എന്താണ് റബിൾ മാസ്റ്റർ?
മണിക്കൂറിൽ 80 മുതൽ 350 ടൺ വരെ കോൺക്രീറ്റുകൾ പൊടിക്കാൻ പറ്റുന്ന മെഷിൻ. ഇതിൽ മണിക്കൂറിൽ 150 ടൺ പൊടിക്കുന്ന യന്ത്രമാണ് മരടിൽ എത്തുക. 1991 ലാണ് റബിൾ മാസ്റ്റർ കമ്പനി ആരംഭിക്കുന്നത്. ആർഎം 60, ആർഎം 70, ആർഎം 90, ആർഎം 120 ഗോ തുടങ്ങി നിരവധി മൊബൈൽ ക്രഷർ മെഷീനുകൾ റബിൾ മാസ്റ്ററിനുണ്ട്.
ഇരുപത് അടി നീളമുള്ള മെഷീൻ കോൺക്രീറ്റിലെ ഇരുമ്പു കമ്പി വേർതിരിക്കാനുള്ള കഴിവുണ്ട്. എസ്കവേറ്റർ ഉപയോഗിച്ചാണ് റബിൾ മാസ്റ്ററിന്റെ ഫീഡറിലേക്ക് കോൺക്രീറ്റ് മാലിന്യങ്ങൾ നിക്ഷേപിക്കുക. ഇതിലൂടെ പൊടിഞ്ഞ് എം സാൻഡായി പുറത്തേക്ക് വരും. ഡീസൽ ഇന്ധനമാക്കുന്ന ഈ ക്രഷറിന് അന്തരീക്ഷ മലിനീകരണവും കുറവാണെന്നാണ് പറയുന്നത്. ഏകദേശം 4 കോടി രൂപയാണ് ഈ റബിൾ മാസ്റ്ററിന്റെ വില.
English Summary: Rubble Master Mobile Crusher In Maradu