ADVERTISEMENT

ഇന്ത്യയിൽ കൊറോണ വൈറസ് ബാധ പടരുന്നതിനിടെ ചികിത്സാലയങ്ങൾക്കു രണ്ടു കോടി രൂപയുടെ സഹായവുമായി  ഹെക്ടർ എസ്‍യുവിയുടെ നിർമാതാക്കളായ എം ജി മോട്ടോർ ഇന്ത്യ. കമ്പനിയുടെ നിർമാണശാല സ്ഥിതി ചെയ്യുന്ന, വഡോദരയ്ക്കടുത്ത് ഹാലോളിലെയും ഓഫിസ് പ്രവർത്തിക്കുന്ന ഗുരുഗ്രാമിലെയും സർക്കാർ ആശുപത്രികൾക്കും ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾക്കുമാണു കമ്പനി ധനസഹായം ലഭ്യമാക്കുക.  ആരോഗ്യപ്രവർത്തകരുടെസുരക്ഷ ഉറപ്പാക്കാനും സമൂഹത്തിന്റെ താഴെത്തട്ടിൽ നിന്നുള്ള രോഗികളുടെ ചികിത്സാർഥവുമാണ്  സഹായം അനുവദിക്കുന്നതെന്നു കമ്പനി വിശദീകരിച്ചു. 

ആരോഗ്യ മേഖലയ്ക്കുള്ള ധനസഹായത്തിൽ ഒരു കോടി രൂപ എം ജി മോട്ടോർ ഇന്ത്യയുടെ വിഹിതമാണ്; അവശേഷിക്കുന്ന ഒരു കോടി രൂപ കമ്പനി ജീവനക്കാരുടെ സംഭാവനയാകും. ഗുരുഗ്രാമിലെയും ഹാലോളിലെയും ചികിത്സാ കേന്ദ്രങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ചാവും കമ്പനി സഹായം ലഭ്യമാക്കുക. പണത്തിനു പകരം കയ്യുറകൾ, മാസ്കുകൾ, വെന്റിലേറ്റർ, മരുന്നുകൾ, കിടക്കകൾ  തുടങ്ങി അതത് സ്ഥലത്ത് ആവശ്യമുള്ള ചികിത്സാ സാമഗ്രികൾ എത്തിക്കാനാണു കമ്പനിയുടെ പദ്ധതി. കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ജീവനക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കാനും കമ്പനി ഡീലർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എം ജി മോട്ടോർ ഇന്ത്യ ഡീലർഷിപ്പുകളിലായി അയ്യായിരത്തോളം ജീവനക്കാരുണ്ടെന്നാണു കണക്ക്. 

ഇതിനു പുറമെ കമ്പനി ഡീലർഷിപ്പുകളിലും സർവീസ് സെന്ററുകളിലും ‘ഡിസിൻഫക്ട് ആൻഡ് ഡെലിവർ’ പദ്ധതി നടപ്പാക്കിയതായും എം ജി മോട്ടോർ ഇന്ത്യ അറിയിച്ചു. പദ്ധതി പ്രകാരം പുത്തൻ കാറുകൾ പൂർണമായും അണുവിമുക്തമാക്കിയ ശേഷം ഉപയോക്താവിന്റെ വീട്ടിലെത്തിച്ചു നൽകും. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ മനുഷ്യരാശിക്കു കനത്ത വെല്ലുവിളി സൃഷ്ടിച്ചു മുന്നേറുകയാണു നോവൽ കൊറോണ വൈറസ്. രാജ്യത്ത് കൊവിഡ് 19 രോഗം ബാധിച്ചെന്നു കരുതുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഏപ്രിൽ 14 വരെ രാജ്യവ്യാപക ലോക്ക് ഔട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡടക്കം രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം തന്നെ ഉൽപ്പാദനം നിർത്തിവച്ചിരിക്കുകയുമാണ്. 

English Summary: Corona: MG Motor announces Rs 2 crore contribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com