ഏതു ദുർഘട പാതകളും താണ്ടി എത്തും ഫയർഫോഴ്സിന്റെ ‘വാട്ടർ മിസ്റ്റ് ബുള്ളറ്റ്’
Mail This Article
ചങ്ങനാശേരി ∙ ഒട്ടേറെ സവിശേഷതകളുമായി അഗ്നിരക്ഷാ സേനയുടെ പുതിയ വാഹനം - ‘വാട്ടർ മിസ്റ്റ് ബുള്ളറ്റ്’ ജില്ലയിലും എത്തി. ദുർഘട സാഹചര്യങ്ങളിലും അഗ്നിരക്ഷാ സേനയുടെ സേവനം വേഗത്തിൽ എത്തിക്കാൻ കഴിയുന്ന വാട്ടർ മിസ്റ്റ് ബുള്ളറ്റ് കഴിഞ്ഞയാഴ്ചയാണ് ജില്ലയിൽ എത്തിയത്. സംസ്ഥാനത്ത് അനുവദിച്ച 50 എണ്ണത്തിൽ 4 എണ്ണമാണ് ജില്ലയ്ക്ക് ലഭിച്ചത്.
ചങ്ങനാശേരി, വൈക്കം, കാഞ്ഞിരപ്പള്ളി, പാലാ അഗ്നിരക്ഷാ സേനാ ഓഫിസുകൾക്കാണ് ഈ വാഹനങ്ങൾ . തീപിടിത്തം ഉണ്ടാകുമ്പോൾ ദുർഘട പാതകളും വീതി കുറഞ്ഞ വഴികളും താണ്ടി സംഭവസ്ഥലത്ത് ആദ്യം എത്താൻ ഇരുചക്ര വാഹനത്തിൽ ഘടിപ്പിച്ച പുതിയ സംവിധാനത്തിലൂടെ സാധിക്കും.
ഓയിൽ, ഇലക്ട്രിക്കൽ, ഗ്യാസ് എന്നീ 3 സാഹചര്യങ്ങൾ മൂലം ഉണ്ടാകുന്ന തീപിടിത്തം അണയ്ക്കാൻ പ്രാഥമികമായി എത്താവുന്ന ഏറ്റവും ഫലപ്രദമായ മാർഗം എന്ന അടിസ്ഥാനത്തിലാണ് പരീക്ഷണങ്ങൾക്കു ശേഷം ബുള്ളറ്റ് - ‘ വാട്ടർ മിസ്റ്റ്’ സൗകര്യങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നത്.
2 വശങ്ങളിലായുള്ള ടാങ്കുകളിൽ വെള്ളവും ഫോം കോംപൗണ്ടും ചെറിയ സിലിണ്ടർ ഉപയോഗിച്ച് വായു കംപ്രസ് ചെയ്തും സൂക്ഷിച്ചിരിക്കുകയാണ്. ഉന്നത മർദ്ദത്തിലുള്ള അന്തരീക്ഷ വായു ഉപയോഗിച്ച് വെള്ളത്തെയും ഫോമിനെയും ചെറുകണികകൾ ആക്കിയാണ് തീ അണയ്ക്കുന്നത്. മിസ്റ്റ് രൂപത്തിൽ വേർതിരിഞ്ഞ കണികകളായി വെള്ളം പുറത്തേക്ക് വരുന്നതിനാൽ ഷോർട് സർക്യൂട്ട് ഉണ്ടാവുന്ന അവസരത്തിലും ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് 500 ആണ് ഫയർഫോഴ്സ് സ്വന്തമാക്കിയത്. 499 സിസി എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 27 ബിഎച്ച്പി കരുത്തുണ്ട്.