ADVERTISEMENT

ആന്ധ്ര പ്രദേശിലെ അനന്തപൂരിലുള്ള വാഹന നിർമാണശാലയുടെ വിപുലീകരണത്തിന് 5.4 കോടി ഡോളർ (ഏകദേശം 407.83 കോടി രൂപ) നിക്ഷേപിക്കുമെന്നു ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സ്. പുതിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) നിർമാണത്തിനു വേണ്ടിയാവും ഈ അധിക നിക്ഷേപം. ആന്ധ്ര പ്രദേശ് സർക്കാർ സംഘടിപ്പിച്ച മന പാൽന - മ സൂച്ന പരിപാടിയിലാണു കിയ മോട്ടോഴ്സ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് കുക്യും ഷിം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കോവിഡ് 19 മഹാവ്യാധി സൃഷ്ടിച്ച ആശങ്കകൾക്കിടയിലും ഈ അധിക നിക്ഷേപം പ്രഖ്യാപിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും ഷിം വ്യക്തമാക്കി. 

ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ മോഡലായ സെൽറ്റോസ് എസ്‌യുവി മികച്ച വിൽപന കൈവരിച്ചത് കിയയ്ക്ക് ഏറെ ആത്മവിശ്വാസം സമ്മാനിച്ചിട്ടുണ്ട്. തുടർന്ന് അവതരിപ്പിച്ച വിവിധോദ്ദേശ്യ വാഹന(എംപിവി)മായ കാർണിവലിനും മികച്ച സ്വീകാര്യത കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നാണു കിയയുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ മുമ്പ് നിശ്ചയിച്ച മോഡൽ അവതരണങ്ങളുമായി മുന്നോട്ടു പോകാനാണു കിയ മോട്ടോറിന്റെ പദ്ധതി. മിക്കവാറും ഓഗസ്റ്റ് – സെപ്റ്റംബറോടെ കിയയുടെ അടുത്ത മോഡൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. കോംപാക്ട് എസ് യു വിയായ സോനെറ്റ്. ഹ്യുണ്ടേയിയുടെ വെന്യുവിനു പുറമെ ടാറ്റ നെക്സൻ, ഫോഡ് ഇകോസ്പോർട്, മഹീന്ദ്ര‘എക്സ്‌യുവി 300, മാരുതി സുസുക്കി വിറ്റാര ബ്രേസ തുടങ്ങിയവയെ കൂടി നേരിടാനാണു സോനെറ്റിന്റെ വരവ്. 

വൈവിധ്യമുള്ള പവർ ട്രെയ്ൻ സാധ്യതകളോടെയും കിടയറ്റ സൗകര്യങ്ങളോടെയും സംവിധാനങ്ങളോടെയുമെത്തുന്ന സോനെറ്റിന് ഏഴു മുതൽ 12 ലക്ഷ രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്. അനന്തപൂരിലെ ശാലയ്ക്കായി 110 കോടി ഡോളർ(ഏകദേശം 8,141 കോടി രൂപ) ആണു കിയ മോട്ടോർ ഇതു വരെ നിക്ഷേപിച്ചത്. പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റാണ് ശാലയുടെ സ്ഥാപിത ഉൽപ്പാദന ശേഷി. ഇപ്പോൾ പ്രഖ്യാപിച്ച അധിക നിക്ഷേപത്തിന്റെ പിൻബലത്തിൽ ഉൽപാദന ശേഷി ഒന്നു മുതൽ ഒന്നര ലക്ഷം യൂണിറ്റ് കൂടി ഉയർത്താനാണു കിയ മോട്ടോർ ലക്ഷ്യമിടുന്നത്. വിൽപനയും കയറ്റുമതിയും ഉയരുന്നതോടെ നിലവിലുള്ള ഉൽപ്പാദന ശേഷി പര്യാപ്തമാവില്ലെന്ന തിരിച്ചറിവിലാണു കിയയുടെ ഈ മൂന്നൊരുക്കം. 

English Summary: Kia Motors will invest over ₹400 crores in Andhra Pradesh plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com