ADVERTISEMENT

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആന്ധ്ര പ്രദേശ് സംസ്ഥാന സർക്കാർ ആയിരത്തിലേറെ പുതിയ ആംബുലൻസുകൾ നിരത്തിലിറക്കി. പുണെ ആസ്ഥാനമായ ഫോഴ്സ് മോട്ടോഴ്സാണ് സംസ്ഥാനത്തിനായി ട്രാവലർ അടിസ്ഥാനമാക്കി 1,068 ആംബുലൻസുകൾ നിർമിച്ചു നൽകിയത്. അടുത്തയിടെ പ്രാബല്യത്തിലെത്തിയ നാഷനൽ ആംബുലൻസ് കോഡ് പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചു നിർമിച്ച ആംബുലൻസുകൾ ആദ്യ ദിവസം മുതൽ തന്നെ ജീവൻരക്ഷാ ദൗത്യങ്ങൾക്ക് ഉപയോഗിക്കാനാവുമെന്നും കമ്പനി അറിയിച്ചു. 

പുതിയ കോഡ് പ്രകാരം ടൈപ് ബി വിഭാഗം ആംബുലൻസുകൾ രോഗികളെ ആശുപത്രിയിലെത്തിക്കാൻ മാത്രം ഉപയോഗിക്കാനുള്ളതാണ്; ഇതിൽ യാത്രയ്ക്കിടെ രോഗികൾക്ക് അടിയന്തിര സഹായമൊന്നും ലഭ്യമാക്കാൻ സംവിധാനമുണ്ടാവില്ല. അതേസമയം ടൈപ് സി അഥവാ ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസിൽ രോഗികളെ നിരീക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്. അത്യാസന്ന നിലയിലുള്ള രോഗികളുടെ യാത്രയ്ക്കായി തീവ്രപരിചരണ സൗകര്യത്തോടെ രൂപകൽപ്പന ചെയ്യുന്ന ആംബുലൻസുകളാണ് ‘ടൈപ് ഡി’ അഥവാ അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് വിഭാഗത്തിൽപെടുന്നത്. ഡീഫിബ്രില്ലേറ്റർ, ട്രാൻസ്പോർട്ട് വെന്റിലേറ്റർ, ബ്ലഡ് പ്രഷർ അപ്പാരട്ടസ്, സ്കൂപ് സ്ടെച്ചർ, സ്പൈൻ ബോർഡ് തുടങ്ങി സർവസന്നാഹവുമായാണ് ‘ഐ സി യു ആംബുലൻസ്’ എന്നു വിളിപ്പേരുള്ള ‘ഗ്രൂപ് ഡി’ ആംബുലൻസിന്റെ വരവ്. 

ഇതിനു പുറമെ വിദൂര സ്ഥലങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായി പ്രവർത്തിക്കാൻ പ്രാപ്തിയുള്ള സഞ്ചരിക്കുന്ന ചികിത്സാ വിഭാഗങ്ങളും ഫോഴ്സ് മോട്ടോഴ്സ് നിർമിച്ചു നൽകുന്നുണ്ട്. കോവിഡ് 19 വ്യാപനം കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക സാഹചര്യത്തിനനുസൃതമായി വിന്യസിക്കാവുന്ന ആംബുലൻസുകളുടെ വിപുല ശേഖരമാണ് ആന്ധ്ര പ്രദേശ് സ്വന്തമാക്കിയിരിക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളുടെ യാത്രയ്ക്കായി 130 അഡ്വാൻസ്ഡ് ലൈഫ് സപ്പോട്ട് ആംബുലൻസുകളാണു ഫോഴ്സ് മോട്ടോഴ്സ് ആന്ധ്ര പ്രദേശ് സർക്കാരിനു കൈമാറിയത്. ‘ടൈപ് സി’യിൽപെട്ട 282 ബേസിക് ലൈഫ് സപ്പോട്ട് ആംബുലൻസുകളും സംസ്ഥാനം സ്വന്തമാക്കി. അവശേഷിക്കുന്ന 656 ആംബുലൻസുകൾ മൈബൈൽ മെഡിക്കൽ യൂണിറ്റുകളായി പ്രവർത്തിപ്പിക്കാനാണ് ആന്ധ്ര പ്രദേശ് സർക്കാർ ലക്ഷ്യമിടുന്നത്. കോവിഡ് പരിശോധനാ സൗകര്യങ്ങൾ സഹിതമെത്തുന്ന ഈ ആംബുലൻസുകളുടെ സേവനത്തിന് ആന്ധ്ര നിവാസികൾ 104 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതി. 

‘കോവിഡ് 19’ പടരുന്നത് രാജ്യത്തെ ആരോഗ്യ മേഖലയിലെ അപര്യാപ്തതകൾ വെളിച്ചത്തെത്തിച്ചിട്ടുണ്ടെന്ന് ഫോഴ്സ് മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ പ്രസൻ ഫിറോദിയ അഭിപ്രായപ്പെട്ടു. ഈ പ്രതികൂല സാഹചര്യത്തെ നേരിടാൻ പ്രാദേശിക ഭരണകൂടങ്ങളും സംസ്ഥാന സർക്കാരുകളും ഉണർന്നു പ്രവർത്തിക്കുന്നുണ്ട്; പൊതുജനാരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ഊർജി ശ്രമം നടക്കുന്നുണ്ട്. ആന്ധ്ര പ്രദേശ് സർക്കാർ ഫോഴ്സ് ‘ട്രാവലർ’ ആംബുലൻസുകളിൽ വിശ്വാസമർപ്പിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

English Summary: Force Motors New Ambulance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com