ADVERTISEMENT

കോവിഡ് 19 പ്രതിരോധന പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടു പുത്തൻ ഥാറിന്റെ ആദ്യ യൂണിറ്റ് ലേലം ചെയ്തു വിൽക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എംആൻഡ്എം). ഓഫ് റോഡറായ ഥാറിന്റെ രണ്ടാം തലമുറ മോഡലിലെ ആദ്യ വാഹനത്തിനു ലഭിക്കുന്ന ലേലത്തുകയ്ക്കു തുല്യമായ തുക കമ്പനിയും സംഭാവന ചെയ്യുമെന്നാണു മഹീന്ദ്രയുടെ വാഗ്ദാനം. ഒപ്പം ഉപയോക്താവ് നിർദേശിക്കുന്ന ജീവകാരുണ്യ സംരംഭത്തിനു തുക കൈമാറാമെന്നും മഹീന്ദ്ര വ്യക്തമാക്കുന്നു. സെപ്റ്റംബർ 24 മുതൽ 27 വരെ സംഘടിപ്പിക്കുന്ന ലേലത്തിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ മഹീന്ദ്ര വെബ്സൈറ്റിൽ ആരംഭിച്ചു കഴിഞ്ഞു. 

ലേലത്തിനെത്തുന്ന വാഹനത്തിന്റെ പുറത്ത് ആദ്യ യുണിറ്റെന്നു വ്യക്തമാക്കുന്ന ഥാർ ÷1 ബാഡ്ജ് ഇടംപിടിക്കും; ഒപ്പം വാഹനം സ്വന്തമാക്കുന്ന ആളുടെ പേരില ആദ്യക്ഷരങ്ങൾ ഉൾക്കുള്ളുന്ന പ്രത്യേക ബാഡ്ജും ഉണ്ടാവും. സീറ്റ് കവറിലും ഡാഷ്ബോഡിലെ പ്രത്യേക ഫലകത്തിലും ഒന്ന് എന്ന ക്രമനമ്പർ രേഖപ്പെടുത്തും. ഇതിനപ്പുറമുള്ള മാറ്റങ്ങളൊന്നും ഈ പ്രത്യേക ഥാറിൽ പ്രതീക്ഷിക്കാനില്ല. എങ്കിലും ലേലം ജയിക്കുന്ന വ്യക്തിക്ക് ഇഷ്ടമുള്ള വകഭേദം തിരഞ്ഞെടുക്കാമെന്നു മഹീന്ദ്രയുടെ വാഗ്ദാനമുണ്ട്. എ എക്സ്, എൽ എക്സ് വകഭേദങ്ങളിലായി നാല് എൻജിൻ - ഗീയർബോക്സ് സാധ്യതകളോടെയാണു രണ്ടാം തലമുറ ഥാറിന്റെ വരവ്. ഒപ്പം ആറു നിറങ്ങളിൽ ഇഷ്ട വർണവും ജേതാവിനു തിരഞ്ഞെടുക്കാം. 

ലേലത്തിലൂടെ ലഭിക്കുന്ന തുക നന്ദി ഫൗണ്ടേഷൻ, സ്വദേശ് ഫൗണ്ടേഷൻ, പി എം കെയേഴ്സ് ഫണ്ട് എന്നിവയിൽ ഏതെങ്കിലുമൊന്നിനു കൈമാറാനാണു മഹീന്ദ്രയുടെ പദ്ധതി. ഇതിൽ ഏതു ഫണ്ടിനാണു തുക നൽകേണ്ടതെന്ന് ലേലം ജയിക്കുന്ന വ്യക്തിക്കു തീരുമാനിക്കാം. മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീൽസ്(എം എഫ് സി ഡബ്ല്യു) സംഘടിപ്പിക്കുന്ന ലേലത്തിന്റെ നടപടിക്രമങ്ങൾ ഏൺസ്റ്റ് ആൻഡ് യങ്ങാണു നിർവഹിക്കുന്നത്. ലേലത്തിനുശേഷം മടക്കിനൽകാമെന്ന വ്യവസ്ഥയിൽ സ്വീകരിക്കുന്ന കരുതൽ നിക്ഷേപം അടച്ചു വേണം റജിസ്ട്രേഷൻ പൂർത്തിയാക്കാൻ. രണ്ടാം തലമുറ ഥാറിനുള്ള ബുക്കിങ് ഗാന്ധിജയന്തി മുതൽ സ്വീകരിക്കാനാണു മഹീന്ദ്രയുടെ തീരുമാനം. വാഹന വിലയടക്കമുള്ള വിശദാംശങ്ങളും അന്നു കമ്പനി പ്രഖ്യാപിക്കും.

English Summary: Mahindra Thar 2020's first Unit To Be Auctioned Online for Charitable Cause

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com