ADVERTISEMENT

പണമുണ്ടാക്കാൻ മോട്ടോർ വാഹന വകുപ്പ് ജനങ്ങളെ പിഴിയുന്നുവെന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ പാതിയും വ്യാജം. സ്റ്റിക്കർ പതിക്കുന്നതു മുതലുള്ള മോഡിഫിക്കേഷനുകൾക്ക് വൻ തുക ഈടാക്കുന്നു, അലോയ് വീൽ ഘടിപ്പിച്ചാൽ വീൽ ഒന്നിന് 5000 രൂപ വച്ച്, 20,000 രൂപ പിഴ എന്നിങ്ങനെ വ്യാജക്കഥകൾ പ്രചരിപ്പിക്കപ്പെടുന്നു. ഔദ്യോഗിക സ്റ്റിക്കർ പതിച്ചതിനും പിഴ ഈടാക്കി എന്നുവരെ പ്രചരിച്ചു.

മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു ശമ്പള വർധനയില്ലെന്നും പകരം റോഡിൽ നിന്നു വാഹനങ്ങൾക്കു പിഴയീടാക്കി അതിൽ നിന്നു 30% വീതിച്ചെടുക്കണമെന്നുമുള്ള ഓഡിയോ സന്ദേശവും വൈറലാണ്. ഇത്തരത്തിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി എത്തിയിരിക്കുകയാണ് മോട്ടർ വാഹന വകുപ്പ്.

പതിവു വാഹന പരിശോധനയല്ലാതെ കൂടുതൽ പരിശോധനകൾ വകുപ്പ് നടത്തുന്നില്ലെന്നാണു വിശദീകരണം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാർച്ച് മുതൽ വാഹന പരിശോധനകൾ കാര്യക്ഷമമായി നടക്കാതിരുന്നത് കഴിഞ്ഞ മാസങ്ങളിൽ പുനരാരംഭിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നാണ് മോട്ടർവാഹന വകുപ്പ് പറയുന്നത്.

ലോക്ഡൗൺ  പിൻവലിക്കുകയും സർക്കാർ, സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്ത അവസരത്തിൽ പൊതുഗതാഗത വാഹനങ്ങളുടെ കുറവുമൂലം സ്വകാര്യവാഹനങ്ങൾ ധാരാളമായി നിരത്തിലിറങ്ങി. ഈ അവസരത്തിൽ വാഹനപരിശോധന കുറവായിരുന്നു. ഇത് അപകടങ്ങളും മരണങ്ങളും കൂടുന്ന അവസ്ഥയും ഉണ്ടായപ്പോഴാണ് പരിശോധന കർശനമാക്കിയത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ വാഹന പരിശോധന നടത്താൻ ഉതകുന്ന തരത്തിൽ ഇ- ചെല്ലാൻ എന്ന ഡിജിറ്റൽ ആപ്ലിക്കേഷൻ മുഖേനയാണ് പരിശോധന.

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ ഫോട്ടോ, നിയമലംഘനങ്ങളുടെ ഫോട്ടോ എന്നിവ സഹിതം വാഹന യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ  പരിശോധന നടത്താമെന്ന സാഹചര്യം ഉണ്ടായി. ധാരാളം നിയമലംഘനങ്ങൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. മുൻപ് തെളിവുകളുടെ അഭാവത്തിൽ കേസ് റജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന പല നിയമലംഘനങ്ങളും ഇപ്പോൾ പുതിയ സംവിധാനം വഴി റിപ്പോർട്ട് ചെയ്യാൻ പറ്റുന്നുണ്ടെന്നും മോട്ടർ വാഹന വകുപ്പ് പറയുന്നു.

അന്യായമായി ആർക്കെങ്കിലും പിഴ ചുമത്തപ്പെട്ടു എന്ന തോന്നൽ ഉണ്ടായാൽ എൻഫോഴ്സ്മെൻറ് ആർടിഒയെ സമീപിക്കാവുന്നതാണ്. പിഴയടയ്ക്കാൻ ആരെയും നിർബന്ധിക്കുന്നില്ലാത്ത സാഹചര്യത്തിൽ കുറ്റം സമ്മതിക്കുന്നുവെങ്കിൽ ഓൺലൈനായി പിഴയടയ്ക്കാനും അല്ലാത്തപക്ഷം കോടതിയുടെ തുടർ നടപടികളിൽ നിരപരാധിത്വം തെളിയിക്കാനും അവസരം ഉണ്ട്.

English:  Fake News Aganist Motor Vehicle Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com