ADVERTISEMENT

നവരാത്രി  ആഘോഷ വേളയിൽ തകർപ്പൻ വിൽപന സ്വന്തമാക്കി ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് ഇന്ത്യ. നവരാത്രി- ദസറ ദിനങ്ങൾക്കിടെ 550 കാർ വിറ്റാണു കമ്പനി  പുതിയ ചരിത്രം സൃഷ്ടിച്ചത്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്നു പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവുകൾ ലഭ്യമായതോടെ കാർ വിൽപനയിൽ മികച്ച മുന്നേറ്റമാണു മെഴ്സിഡീസ് ബെൻസ് കൈവരിക്കുന്നത്. ഇക്കൊല്ലം മൂന്നാം പാദത്തിൽ ഓരോ മാസവും 25% വീതം വിൽപന വളർച്ച നേടാൻ കമ്പനിക്കായി. അങ്ങനെ ഏപ്രിൽ – ജൂൺ ത്രൈമാസത്തെ അപേക്ഷിച്ച് നാലിരട്ടിയോളം കാറുകളാണു മെഴ്സിഡീസ് ബെൻസ് സെപ്റ്റംബർ 30ന് അവസാനിച്ച ത്രൈമാസത്തിൽ വിറ്റത്.

ഉത്സവകാലത്ത് ഡൽഹി രാജ്യതലസ്ഥാന മേഖല(എൻസിആർ)യിലും മുംബൈയിലും ഗുജറാത്തിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു പുത്തൻ കാർ വാങ്ങാൻ തിരക്കേറെയെന്നു മെഴ്സിഡീസ് ബെൻസ് ഇന്ത്യ വെളിപ്പെടുത്തുന്നു. ഡൽഹി എൻസിആറിൽ മാത്രം 175 കാറുകളാണ് നവരാത്രിക്കിടെ കമ്പനി വിറ്റത്. സെഡാനുകളായ സി ക്ലാസ്, ഇ ക്ലാസ്, എസ്‌യുവികളായ ജിഎൽസി, ജിഎൽഇ, ജിഎൽഎസ് എന്നിവയോടായിരുന്നു താൽപര്യമേറെ.

കോവിഡ് 19 രോഗബാധ ചെറുക്കാൻ ലക്ഷ്യമിട്ടു പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ വ്യവസായ മേഖല പൂർണതോതിൽ പ്രവർത്തനം പുനഃരാരംഭിച്ചതാണു കാർ വിൽപനയിൽ പ്രതിഫലിക്കുന്നതെന്നാണു മെഴ്സിഡീസ് ബെൻസിന്റെ വിലയിരുത്തൽ. സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം അകന്നു തുടങ്ങിയതോടെ കാറുകളിലും മറ്റും പണം മുടക്കാൻ കൂടുതൽ ഉപയോക്താക്കൾ സന്നദ്ധരാവുന്നുണ്ട്. ഒപ്പം ഉൽപന്ന ശ്രേണിയിലെ വൈവിധ്യവും ആകർഷകമായ വായ്പാ പദ്ധതികളും വിൽപനയെ സഹായിച്ചെന്നു മെഴ്സിഡീസ് ബെൻസ് ഇന്ത്യ കരുതുന്നു.

ഉപയോക്താക്കളുടെ താൽപര്യങ്ങൾ പരിഗണിക്കാനും അവയ്ക്ക് അർഹമായ പരിഗണന നൽകാനും കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നു മെഴ്സിഡീസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മാർട്ടിൻ ഷ്വെങ്ക് അഭിപ്രായപപ്പെട്ടു. ഉപഭോക്തൃ കേന്ദ്രീകൃതമായ നിലപാടുകളും വിപണന തന്ത്രങ്ങളും ഫലം കാണുന്നതിന്റെ സൂചനയാണ് ഉത്സവകാല വിൽപനയിലെ മുന്നേറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. നവരാത്രി ആഘോഷക്കാലത്തോളവും നടപ്പു ത്രൈമാസത്തിലും ഇതിന്റെ പ്രതിഫലനം പ്രകടമാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 

English Summary: Mercedes-Benz India delivers 550 cars during Navratri, Dussehra period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com