ADVERTISEMENT

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘സ്കോർപിയൊ’യ്ക്കു പുത്തൻ അടിസ്ഥാന വകഭേദമെത്തി; ‘എസ് ത്രീ പ്ലസ്’ എന്ന പുത്തൻ വകഭേദത്തിന് 11.70 ലക്ഷം രൂപയാണു മുംബൈയിലെ ഷോറൂം വില. 12.25 ലക്ഷം രൂപയ്ക്കു ലഭിക്കുന്ന അടുത്ത വകഭേദമായ ‘എസ് ഫൈവി’നെ അപേക്ഷിച്ച് 55,000 രൂപയാണു വിലയിലെ കുറവ്. 

ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിൻ എത്തിയതോടെയാണു മഹീന്ദ്ര മുമ്പുണ്ടായിരുന്ന ‘സ്കോർപിയൊ എസ് ത്രീ’ പിൻവലിച്ചത്. ഈ മോഡലിലെ 2.5 ലീറ്റർ, സി ആർ ഡി ഐ എൻജിൻ 75 ബി എച്ച് പി കരുത്താണ് സൃഷ്ടിച്ചിരുന്നത്. എന്നാൽ ‘എസ് ത്രീ പ്ലസി’ലെ 2.2 ലീറ്റർ, നാലു സിലിണ്ടർ, എം ഹോക്ക് ടർബോ ഡീസൽ എൻജിന് 120 ബി എച്ച് പിയോളം കരുത്തും 280 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. റിയൽ വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന ‘സ്കോർപിയൊ എസ് ത്രീ പ്ലസി’ൽ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ സാധ്യത.

‘സ്കോർപിയൊ’യുടെ ‘എസ് ത്രീ പ്ലസ്’, ‘എസ് ഫൈവ്’, ‘എസ് സെവൻ’ വകഭേദങ്ങളിൽ 120 ബി എച്ച് പി കരുത്തു സൃഷ്ടിക്കുന്ന ഈ 2.2 ലീറ്റർ എം ഹോക്ക് എൻജിൻ മുന്തിയ പതിപ്പായ ‘എസ് നയനി’ലും എസ് 11’ലും വേറിട്ട ട്യൂണിങ്ങിന്റെ പിൻബലത്തിൽ 140 ബി എച്ച് പി വരെ കരുത്തും 320 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക.

‘എസ് ഫൈവി’നു സമാനമായ ചില സൗകര്യങ്ങളും സംവിധാനങ്ങളുമായിട്ടാണു ‘സ്കോർപിയൊ എസ് ത്രീ പ്ലസി’ന്റെ വരവ്; മുൻ — പിൻ ബംപറുകളും ബോഡി ക്ലാഡിങ്ങും പെയിന്റടിക്കാത്തതും സൈഡ് സ്റ്റെപ്പിന്റെയും  സ്പീഡ് തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഡോർ ലോക്കുകളുടെയും അഭാവവും വിനൈൽ സീറ്റ് അപ്ഹോൾസ്ട്രിയുമാണ് ഇരു വകഭേദങ്ങൾക്കുമിടയിലെ പ്രധാന മാറ്റം. 17 ഇഞ്ച് സ്റ്റീൽ വീൽ, മൈക്രോ ഹൈബ്രിഡ് സാങ്കേതികവിദ്യ(എൻജിൻ സ്റ്റാർട് — സ്റ്റോപ്), ടിൽറ്റ് അഡ്ജസ്റ്റ് സ്റ്റീയറിങ്, മാനുവൽ സെൻട്രൽ ലോക്കിങ്, റിയർ പാർക്കിങ് സെൻസർ, മാനുവൽ എച്ച് വി എ സി സംവിധാനം എന്നിവയൊക്കെ ‘എസ് ത്രീ പ്ലസി’ലുണ്ട്. 

ഏഴും ഒൻപതും സീറ്റുകളോടെ ‘സ്കോർപിയൊ എസ് ത്രീ പ്ലസ്’ വിൽപ്പനയ്ക്കുണ്ട്; ഏറ്റവും പിൻ നിരയിൽ അഭിമുഖമായി ഘടിപ്പിച്ച സീറ്റുകളാണ് ഒൻപതു സീറ്റ് മോഡലിലുള്ളത്. 

English Summary: New Entry-Level Mahindra Scorpio S3+ Trim Launched At Rs. 11.99 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com