ADVERTISEMENT

പന്ത്രണ്ടായിരം കോടി രൂപ നികുതിയോ എന്നു കേട്ടു ഞെട്ടരുത്. സംഗതി വാസ്തവം തന്നെ. ഇന്ത്യയിലെ ഒാഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത വാഹന നിർമാതാക്കളിൽ നികുതിയടയ്ക്കുന്നതിൽ മുൻപന്തിയിലുള്ള കമ്പനി മാരുതിയാണ്. കഴിഞ്ഞ അഞ്ചു വർഷം അതായത്, 2016 മുതൽ 2020 വരെ മാരുതി നികുതി അടച്ചത് 12,029.70 കോടി രൂപയാണ്. ഇന്ത്യൻ സമ്പദ്ഘടനയിലെ ഓട്ടമൊബീൽ കമ്പനികളുടെ നികുതിയിലെ 29 ശതമാനവും നൽകുന്നത് മാരുതി തന്നെ. അടിസ്ഥാന ജനവിഭാഗങ്ങൾ കൂടുതലുള്ള രാജ്യത്ത് കൂടുതൽ നികുതിയടയ്ക്കുന്നത് ഒരു കാർ നിർമാണ കമ്പനിയാണെന്നതും കൗതുകം.

8,154.23 കോടി രൂപ നികുതിയടയ്ക്കുന്ന ബജാജാണ് ലിസ്റ്റഡ് കമ്പനികളിൽ രണ്ടാമത്. ആകെ നികുതിയുടെ 20 % തുകയടയ്ക്കുന്ന ബജാജ് ഇന്ത്യക്കാർ കൂടുതലായി ഉപയോഗിക്കുന്ന ടുവീലർ, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളാണ്  പുറത്തിറക്കുന്നത്. 7,220 കോടി നികുതിയടയ്ക്കുന്ന മഹീന്ദ്ര മൂന്നാമതും 6,656.35 കോടി അടയ്ക്കുന്ന ഹീറോ നാലാമതുമാണ്. മറ്റൊരു പ്രധാന കാർ നിർമാതാക്കളായ ടാറ്റ 515.45 കോടിയാണ് ഈ കാലയളവിൽ നികുതിയടച്ചത്. കൊമേർഷ്യൽ വാഹന നിർമാതാക്കളായ െഎഷർ 3,907.28 കോടിയും അശോക് ലെയ്‌ലൻഡ് 1,847.80 കോടിയും നികുതി നൽകുന്നുണ്ട്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് സാമൂഹ്യപ്രതിബദ്ധതകൂടി മുന്നിൽ കണ്ടാണ്. സർക്കാരിന് നികുതി വരുമാനം, ജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ, സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിവിധ സേവനങ്ങൾ എന്നിവ രാജ്യം പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഓരോ സ്വകാര്യ കമ്പനിക്കും തങ്ങളുടെ വളർച്ചയോടൊപ്പം ഇവിടത്തെ ജനങ്ങളോടുകൂടി പ്രതിബദ്ധതയുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ ഒരു ബ്രാൻഡിനെ വിലയിരുത്തുമ്പോൾ രാജ്യത്തിനും ജനങ്ങൾക്കും എന്തു നൽകുന്നു എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.

നമ്മുടെ സമ്പദ്‌ഘടനയെ താങ്ങി നിർത്തുന്നതിൽ ഇവിടത്തെ ഓട്ടമൊബീൽ വ്യവസായത്തിന് വലിയ പങ്കുണ്ട്. പ്രത്യേകിച്ചും ഇന്ത്യൻ കമ്പനികൾക്ക്. മാരുതി, ബജാജ്, മഹീന്ദ്ര, ഹീറോ, ടാറ്റ, അശോക് ലെയ്‌ലൻഡ് എന്നിങ്ങനെ ഒട്ടേറെ വാഹന നിർമാതാക്കൾ നമുക്കുണ്ട്. ഇവരെല്ലാം എത്ര തുക നികുതി നൽകുന്നുണ്ട്, വിൽപന നടത്തുന്നുണ്ട്, തൊഴിൽ നൽകുന്നുണ്ട് എന്നെല്ലാം എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? വാഹനവിപണിയെയും സാമ്പത്തിക രംഗത്തെയും നിരീക്ഷിക്കുന്ന ഒരാളാണെങ്കിൽ ഈ കണക്കുകൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. മാത്രമല്ല, ഓരോ കമ്പനിയുടെയും വിൽപനയെക്കുറിച്ചുള്ള അവകാശ വാദങ്ങൾ മനസ്സിലാക്കാനും നികുതി കണക്കുകൾ ഉപകരിക്കും.

English Summary: Automobile Companies Remit 12 Thousand Crore Tax In Five Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com