ADVERTISEMENT

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച സ്ക്രാപ്പേജ് പോളിസിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്ഗരി. പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകുന്നവർക്ക് പുതിയ വാഹനത്തിന്റെ വിലയിൽ 5 ശതമാനം റിബേറ്റ് നൽകുമെന്നാണ് നിതിൻ ഗഡ്ഗരി പറഞ്ഞത്. ഇത് വാഹന നിർമാതാക്കളാണ് നൽകുന്നതും വാഹനം പൊളിക്കാൻ നൽകുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു. ഉടൻ തന്നെ നയത്തിലെ മറ്റു കാര്യങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫിറ്റ്നെസ് പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് കനത്ത പിഴചുമത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ നിയമപ്രകാരം കാലാവധി കഴിഞ്ഞ എല്ലാ വാഹനങ്ങളും പൊളിക്കേണ്ടി വരില്ല. പഴക്കം ചെന്ന വാണിജ്യ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്‌ക്ക് വിധേയമാക്കും. ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പഴയ വാഹനങ്ങള്‍ പൊളിക്കുക. നിരത്തിലിറക്കാൻ യോഗ്യമല്ല എന്നു കണ്ടെത്തുന്ന വാഹനങ്ങൾ പൊളിച്ചു വിൽക്കേണ്ടി വന്നേക്കാം. എന്നാൽ 15 വർഷം അല്ലെങ്കിൽ 20 വർഷം പഴക്കമുള്ള നിരത്തിൽ ഇറക്കാൻ യോഗ്യമാണെന്ന് കണ്ടെത്തുന്ന വാഹനങ്ങൾ വീണ്ടും ഉപയോഗിക്കാം.

∙ എന്താണ് സക്രാപ്പിങ് പോളിസി?

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സ്വപ്‌ന പദ്ധതിയാണ് 15 വര്‍ഷം പഴക്കമുള്ള വണ്ടികള്‍ സ്‌ക്രാപ്പാക്കി മാറ്റുക എന്നുള്ളത്. ഇങ്ങനെയുള്ള സ്‌ക്രാപ്പ് വാഹന നിര്‍മാണ കമ്പനികള്‍ക്ക് അസംസ്‌കൃത ഉൽപന്നങ്ങളായി നല്‍കുക. കുറഞ്ഞ വിലയില്‍ സ്റ്റീലും മറ്റ് ഉത്പന്നങ്ങളും രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നതോടെ പുതിയവയുടെ വില കുറയും. ഒപ്പം പഴയ വാഹനം സ്‌ക്രാപ്പാക്കാന്‍ നല്‍കിയ ഉടമയ്ക്ക് പുതിയ വണ്ടിയ്ക്ക് സബ്‌സിഡിയും നല്‍കും. ഇതാണ് മന്ത്രാലയം ലക്ഷ്യമിടുന്ന സ്‌ക്രാപ്പിങ് പോളിസിയുടെ ഏകദേശ രൂപം.

കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സ്‌ക്രാപ്പിങ് നയത്തിന് ഉടന്‍ അനുമതി ലഭിച്ചേക്കുമെന്ന സൂചന നല്‍കിയിരുന്നു. നയം അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ചെലവ് കുറഞ്ഞ വാഹന നിര്‍മാണ ഹബ് ആയി രാജ്യം മാറുമെന്നാണ് പ്രതീക്ഷ. 1.45 ലക്ഷം കോടി രൂപയുടെ കയറ്റുമതി അടക്കം മൊത്തം 4.5 ലക്ഷം കോടി യുടെ വിറ്റുവരവുള്ള മേഖലയാണ് വാഹന നിര്‍മാണം.

∙ എത്ര പേരെ ബാധിക്കും?

20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം സ്വകാര്യ വാഹനങ്ങളും 15 വർഷത്തിലേറെയായ 34 ലക്ഷം ലഘു വാണിജ്യ വാഹനങ്ങളും രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇതിനു പുറമേ 17 ലക്ഷം ഭാരവാഹനങ്ങളും ഇടത്തരം വാഹനങ്ങളുമുണ്ട്. 

∙ 25,000 കോടി നേട്ടം

ഇതിന് നേട്ടം പലതാണ്.കേന്ദ്രസര്‍ക്കാരിന് നേട്ടം ഈ മേഖലയില്‍ ഒരു വര്‍ഷം ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് വിലയായ 25,000 കോടി രൂപ പൂര്‍ണമായും ലാഭിക്കാനാവുമെന്നാണ് വിലയിരുത്തല്‍.

∙ പരിസ്ഥിതി ക്ലിയര്‍

പരിസ്ഥിതി പ്രശ്്മാണ് മറ്റൊന്ന്. വീടിനോട് ചേര്‍ന്നും പൊലീസ് സ്റ്റേഷനുകളിലും എക്സൈസ് കേന്ദ്രങ്ങളിലും പൊതു നിരത്തുകളിലും നൂറുകണക്കിന് വാഹനങ്ങളുടെ അസ്ഥിപഞ്ചരങ്ങളാണുള്ളത്. പദ്ധതി നടപ്പാകുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകും.

∙ പുതിയ വണ്ടിക്ക് കിഴിവ്

ഉപഭോക്താക്കള്‍ക്ക് പഴയ വാഹനങ്ങള്‍ പറമ്പില്‍ നിന്ന് ഒഴിവാകും. അതിന് പണവും കിട്ടും. നിലവില്‍ ടൂ, ത്രീ, ഫോര്‍ വീലറുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും ഇരുമ്പ് വില എന്നാല്‍ കൃത്യതയില്ല. കിട്ടുന്നത് വാങ്ങി വണ്ടി ഒഴിവാക്കുകയാണ് ചെയ്യുന്നത്. പുതിയ സംവിധാനം വന്നാല്‍ ഇതിനെല്ലാം വ്യവസ്ഥ വരും.

∙ വാഹന്‍ പോര്‍ട്ടല്‍

വാഹന്‍ പോര്‍ട്ടലിന്റെ സഹായത്തോടെയാകും സംവിധാനം പ്രവര്‍ത്തിക്കുക. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാഹന്‍ പോര്‍ട്ടലില്‍ ഡീറെജിസ്റ്റര്‍ ചെയ്യുക.

English Summary: Government announces 5 Percent Rebate on New Cars for Scrapping an Old Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com