ADVERTISEMENT

വീട്ടുമുറ്റത്തു കൂട്ടിനുണ്ടായിരുന്ന ‘ജീപ്പ്’, ഒരാൾ വാങ്ങിക്കൊണ്ടുപോയപ്പോൾ സങ്കടത്തോടെ നോക്കിനിൽക്കാനേ അന്ന് ആ വീട്ടിലെ കുഞ്ഞുമക്കൾക്കു പറ്റുമായിരുന്നുള്ളൂ. നാലു മക്കളിൽ മൂത്തവനുപോലും ലൈസൻസിനു പ്രായമായിട്ടില്ലാത്ത കാലം. വർഷം 1996. മുതിർന്നാൽ, ഒരു വാഹനം വാങ്ങണമെന്ന ആഗ്രഹം മാത്രമായിരുന്നില്ല, അവരുടെ ഉപ്പ അന്നു വിറ്റ അതേ ‘ജീപ്പ്’ എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന സ്വപ്നവുമായാണ് അവർ വളർന്നത്. അന്വേഷണത്തിനൊടുവിൽ 24 വർഷത്തിനു ശേഷം അവർ ആ ജീപ്പ് കണ്ടെത്തി. അഞ്ചാമത്തെ ആർസി ഉടമയിൽനിന്ന്, ‘കൂട്ടുകാരനെ’ സ്വന്തമാക്കി വീണ്ടും അവരുടെ വീട്ടുമുറ്റത്തെത്തിച്ചു. മലപ്പുറം ജില്ലയിലെ പുൽപറ്റയിലാണ്, കാൽ നൂറ്റാണ്ടിനുശേഷം ആദ്യ ഉടമയിലേക്കുള്ള ജീപ്പിന്റെ തിരിച്ചുവരവു കഥ.

ഇന്നും മറന്നിട്ടില്ല,  ആ പോക്ക്...

തൃപ്പനച്ചി പുത്തൻപീടികക്കൽ ഒ.പി.അലിബാപ്പു ഭാര്യ ഫാത്തിമക്കുട്ടിയുടെ പേരിൽ പുത്തൻ ജീപ്പ് വാങ്ങിയത് 1994 ജൂലൈ 13ന്. കുറഞ്ഞ കാലംകൊണ്ട് കുടുംബത്തിലെ കൂട്ടുകാരനായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ, പലവിധ സാഹചര്യം കൊണ്ട്, പാതിമനസ്സോടെ അലിബാപ്പുവിന് അതു വിൽക്കേണ്ടിവന്നു. അങ്ങനെ 1996 ൽ ജീപ്പ് വീടുവിട്ടിറങ്ങി. അലിബാപ്പുവിന്റെയും ഫാത്തിമക്കുട്ടിയുടെയും മക്കളായ ഷബീറലി‍, ഷമീർ, ഷമീൽ, ഷമീജ്‍ എന്നിവരുടെ കുഞ്ഞുമനസ്സുകൾക്ക് ആ കാഴ്ച സഹിക്കാനായില്ല. അന്ന് ഇളയ മകൻ ഷബീറലിക്ക് 3 വയസ്സും മുതിർന്ന ഷമീജിന് 16 വയസ്സും.

jeep-1

കാത്തിരിപ്പിന് 24 വർഷം‌

ഇന്ന്, ഷബീറലി സൗദിയിലും ഷമീറും ഷമീലും ഓസ്ട്രേലിയയിലും ബിസിനസുകാരാണ്. ഷമീജ് മഞ്ചേരി മെഡിക്കൽ കോളജിൽ ഫാർമസിസ്റ്റും. ഇത്രയും കാലത്തിനിടെ അവരന്വേഷിച്ചതു കെഎൽ 10 സി 0320 എന്ന നമ്പരിലുള്ള ജീപ്പായിരുന്നു.‍ ഏതു ജീപ്പ് കണ്ടാലും നോട്ടം നമ്പർ പ്ലേറ്റിലേക്കായിരുന്നു. ആ നമ്പർ ജീപ്പ് മാത്രം ‍എവിടെയും കണ്ടില്ല. വാഹനങ്ങളുടെ റജിസ്ട്രേഷൻ ഓൺലൈൻ ആയപ്പോൾ കണ്ടെത്താനാകുമെന്നും എന്തു വിലകൊടുത്തും സ്വന്തമാക്കണമെന്നും ഉറപ്പിച്ചു. എന്നാൽ, ഓൺലൈൻ വിലാസം പൂർണമല്ലാത്തതിനാൽ ആ പ്രതീക്ഷയ്ക്കും ബ്രേക്ക് വീണു. അലിബാപ്പുവും ഫാത്തിമക്കുട്ടിയും ഇതിനിടെ പുൽപറ്റ പഞ്ചായത്തിന്റെ പ്രസിഡന്റുമാരുമായി. അവരും പരിചയക്കാരോട് ജീപ്പിന്റെ കാര്യം ഓർമിപ്പിച്ചിരുന്നു.

ആ വിളിയിലായിരുന്നു എല്ലാം

മാസങ്ങൾക്കു മുൻപു സൗദിയിൽനിന്ന് അവധിക്കു നാട്ടിലെത്തിയതായിരുന്നു ഷബീറലി. അടുത്തിടെ പാലക്കാട്ടെ ആർടി ഓഫിസിലുള്ള സുഹൃത്ത് ഷബീറലിയെ വിളിച്ചു. അന്വേഷിച്ചു നടന്ന ജീപ്പിന്റെ ഉടമയുടെ വിവരങ്ങൾ കൈമാറി. പിന്നെ വൈകിയില്ല. ഷബീറലിയും ഷമീജും രണ്ടു കൂട്ടുകാരും വിലാസം നോക്കി കോഴിക്കോട് മുക്കത്തുള്ള വീട്ടിലെത്തി. ജീപ്പ് അവിടെയുണ്ടായിരുന്നെങ്കിലും ഉടമ വിൽക്കാനുള്ള താൽപര്യം കാണിച്ചില്ല. എന്നാൽ, കാൽനൂറ്റാണ്ടുകാലത്തെ അവരുടെ കാത്തിരിപ്പിന്റെ കഥ മാത്രം മതിയായിരുന്നു ആ ഉടമയുടെ മനസ്സലിയാൻ.

രണ്ടാം വരവ് പുതിയ ലുക്കിൽ

പെയിന്റടിച്ചു. പുതിയ ലുക്കിന് ആവശ്യമായ ലൈറ്റുകൾ ഉൾപ്പെടെ ചില മാറ്റങ്ങൾ വരുത്തി. ടയറുകളും സീറ്റുകളും മാറ്റി. മലപ്പുറം ആർടി ഓഫിസിൽ കൊണ്ടുപോയി റജിസ്ട്രേഷൻ പുതുക്കി. ഇപ്പോൾ അൽപം ഗൗരവത്തോടെ കക്ഷി വീട്ടിലുണ്ട്. ജീപ്പ് തിരിച്ചെത്തിച്ചപ്പോൾ മക്കൾ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നു. ആദ്യത്തെ ഉടമ അവരുടെ ഉമ്മ ഫാത്തിമക്കുട്ടിയായിരുന്നു. ഇനി വിൽപനയില്ലെന്നുറപ്പിച്ചാണു ജീപ്പ് രജിസ്റ്റർ ചെയ്തത്. ഫാത്തിമക്കുട്ടിയുടെ പേരിൽത്തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com