ADVERTISEMENT

എൽഡിഎഫ് തിരഞ്ഞെടുപ്പു വാചകം പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാനത്ത് ഏതാണ്ട് എല്ലാ നഗരങ്ങളിലെയും ഓട്ടോറിക്ഷകളിലായണ് അത് കാര്യമായി പ്രതിഫലിച്ചത്. കടുത്ത ഇടതു അനുകൂലികൾ ഓട്ടോറിക്ഷകളെ ചുവപ്പിച്ച് പരസ്യ വാചകം പതിപ്പിച്ച് ഓട്ടം തുടങ്ങി. ഇതിനെതിരെ യുഡിഎഫ് പലയിടങ്ങളിലായി പരാതി വന്നതോടെ ഓട്ടോറിക്ഷക്കാരും ഇതിന്റെ നിയമവശങ്ങൾ തേടിത്തുടങ്ങി. ഇത് മോഡിഫിക്കേഷൻ നിയമങ്ങൾക്കുള്ളിൽ വരില്ലേ എന്ന ചോദ്യമാണ് ഏവരും ചോദിക്കുന്നത്.

മുഴുവൻ പൊതിഞ്ഞ് പരസ്യം ഒട്ടിക്കാമോ?

പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നിശ്ചിത നിറം നിയമപരമായി നിശ്ചയിച്ചു നൽകിയിട്ടുണ്ടെങ്കിലും ലോഹഭാഗങ്ങൾ ഒഴിച്ചുള്ള ഭാഗത്ത് ഏതു നിറവും ഉപയോഗിക്കാമെന്ന് കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ടോജൊ എം. തോമസ് പറയുന്നു. ട്രാൻസ്പോർട് വാഹനങ്ങൾക്ക് ബംപർ ഉൾപ്പടെയുള്ള ഭാഗങ്ങളിൽ ഇഷ്ടമുള്ള നിറം നൽകാൻ തടസമില്ല. അതേസമയം ഇവിടെയായാലും പരസ്യം പതിക്കുന്നുണ്ടെങ്കിൽ അതിന് ആർടി ഓഫിസിൽ നിന്ന് പണമടച്ച് അനുമതി വാങ്ങിയിട്ടുണ്ടാകണം എന്നാണ് നിയമം. അപേക്ഷ നൽകിയാൽ അതത് ആർടിഒകൾ അനുമതി നൽകും. അനുമതി ഇല്ലാതെ പരസ്യം പതിച്ചാൽ സ്ക്വയർ മീറ്ററിന് 500 രൂപ വച്ചു പിഴ ഈടാക്കും. സ്ക്വയർ സെന്റീമീറ്ററിന് ആറുമാസത്തേക്ക് അഞ്ചു രൂപ മാത്രമാണ് പരസ്യത്തിന് അടയ്ക്കേണ്ടതുള്ളൂ. 

അനുമതിയില്ലാതെ നിറം മാറ്റിയാൽ

റജിസ്ട്രേഷൻ റദ്ദാക്കാൻ 53–ാം വകുപ്പിൽ വ്യവസ്ഥയുണ്ട്. എന്നാൽ സ്വകാര്യ വാഹനങ്ങൾക്ക് ആർടിഒ ഓഫീസിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി ഫീസ് അടച്ചാൽ നിറമാറ്റാം. അതു മാത്രമാണ് നിയമപ്രകാരം വരുത്താൻ സാധിക്കുന്ന മോഡിഫിക്കേഷൻ. പൊതു ഗതാഗതം നടത്തുന്ന വാഹനങ്ങൾക്ക് നിശ്കർച്ചിട്ടുള്ള നിയമങ്ങളിൽ നിന്ന് വ്യതിചലിക്കാൻ കഴിയില്ല. എന്നാൽ അനുമതി വാങ്ങി, നിയമാനുസൃതമായ പരസ്യം ആകാം.

തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ മോട്ടോർ വാഹനവകുപ്പ് ഓട്ടോറിക്ഷകളിലെ പരസ്യത്തിന് ഒരു മാസത്തേക്ക് 2000 രൂപ ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ പണം അടയ്ക്കാതെ ഓടുന്ന വാഹനങ്ങൾ തടഞ്ഞ് പിഴയീടാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടില്ല. പകരം ഇ–ചലാൻ വഴി പിഴ അടയ്ക്കാൻ നിർദേശം അയയ്ക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ആയിരത്തിലധികം ഓട്ടോറിക്ഷകളിൽ ഇത്തരത്തിൽ ചുവപ്പു കളർ പതിച്ച് പരസ്യവാചകം നൽകിയിട്ടുണ്ടെന്നാണ് കണക്ക്. ഇതിനെ വരമാനമാക്കി മാറ്റുന്നതിനാണ് വകുപ്പിന്റെ തീരുമാനം.

മോഡിഫിക്കേഷൻ അറിയാം ചില സുപ്രധാന കാര്യങ്ങൾ

∙ വാഹനനിർമാണ കമ്പനികൾ രൂപകൽപന നൽകി അംഗീകൃത ടെസ്റ്റിങ് ഏജൻസിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളിൽ രൂപമാറ്റം അനുവദനീയമല്ല.

∙ ബൈക്കുകളുടെ ഹാന്‍ഡില്‍, സൈലന്‍സര്‍ തുടങ്ങിയവ മാറ്റിവയ്ക്കുന്നതുപോലെ, ശാസ്ത്രീയമല്ലാതെ മാറ്റങ്ങള്‍ക്ക് അനുമതി ലഭിക്കില്ല.

∙ തീവ്രമായ പ്രകാശമുള്ള ലൈറ്റുകൾ, എയർഹോണുകൾ എന്നിവ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.

∙ അനുമതിയില്ലാതെ രൂപമാറ്റം വരുത്തുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കാൻ കഴിയും.

∙ സൗന്ദര്യം കൂട്ടാനെന്ന പേരിൽ അവശ്യ വാഹന ഭാഗങ്ങൾ ഒഴിവാക്കാനാവില്ല.

∙ ഇരുചക്ര വാഹനത്തിന്റെ ഘടനയ്ക്ക് മാറ്റം വരുത്തുന്ന മോഡിഫിക്കേഷനുകൾ ശിഷാർഹമാണ്.

∙ ആർടിഒയിൽ നിന്ന് അനുമതി വാങ്ങി ഫീസ് അടച്ചാൽ സ്വകാര്യ വാഹനങ്ങൾക്ക് നിറം മാറ്റാൻ സാധിക്കും.

∙ രാത്രി സഞ്ചരിക്കണമെങ്കിൽ ഫോഗ് ലാമ്പുകൾ വേണം എന്ന അവസ്ഥയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മാത്രമേ ഇത്തരത്തിലുള്ള ലൈറ്റുകൾ ഘടിപ്പിക്കാവൂ

∙ ഫോഗ് ലാമ്പുകൾ പകൽ സമയത്ത് പ്രകാശിപ്പിക്കാൻ പാടില്ല, മൂടിവെയ്ക്കണം എന്നാണ് നിയമം.

∙ ഹൈൽലൈറ്റിന് മുകളിൽ ഇത്തരം ലൈറ്റുകൾ ഘടിപ്പിക്കാനും സാധിക്കില്ല

∙ ഗ്ലെയ്ർ അടിക്കാത്ത ഹെഡ്‌ലൈറ്റുകൾ മാറ്റി, തീവ്രപ്രകാശം ചൊരിയുന്ന കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ പിടിപ്പിക്കുന്നത് അനുവദിനീയമല്ല.

∙ റോഡിലെ മറ്റു വാഹനത്തിന്റെ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള മോ‍ഡിഫിക്കേഷനുകളൊന്നും പാടില്ല.

∙ ബൈക്കുകളിൽ പിൻസീറ്റു യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള പിടിയും സാരി ഗാർഡ്, ക്രാഷ് ഗാർഡ് എന്നിവ ഒഴിവാക്കാൻ അനുവദിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com