ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്തെ ഡീസൽ വാഹനങ്ങളിൽ, ഫിൽറ്ററുകൾ അധികമായി ഘടിപ്പിക്കാനും പഴയ ഡീസൽ വാഹനങ്ങൾ പടിപടിയായി നിരോധിക്കാനും നിർദേശം. സംസ്ഥാനത്തെ വായു മലിനീകരണം സംബന്ധിച്ച പഠനത്തിന് ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച വിദഗ്ധ സമിതിയാണു നിർദേശങ്ങൾ സമർപ്പിച്ചത്. മലയാള മനോരമയിൽ 2017 മാർച്ച് 25നു പ്രസിദ്ധീകരിച്ച ‘കറുത്ത നഗരം’ എന്ന വാർത്തയെയും ലോയേഴ്സ് എൻവയൺമെന്റ് അവയർനസ് ഫോറം നൽകിയ ഹർജിയെയും അടിസ്ഥാനാക്കിയാണു ഹരിത ട്രൈബ്യൂണൽ നടപടി. 

പ്രധാന ദീർഘകാല നിർദേശങ്ങൾ: 

∙ നേർത്ത പൊടി (പർട്ടിക്കുലേറ്റ് മാറ്റർ) അരിച്ചു മാറ്റാനുള്ള പ്രത്യേക ഫിൽറ്ററുകൾ ഡീസൽ വാഹനങ്ങളിൽ അധികമായി ഘടിപ്പിക്കണം. 

∙ ഇന്ധന വിതരണ േകന്ദ്രങ്ങളിൽ വേപ്പർ റിക്കവറി സിസ്റ്റം. 

∙ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കണം.

∙ റോഡുകളുടെ ഇരുവശങ്ങളും പൂർണമായി ടാർ ചെയ്യുകയോ ടൈൽ പാകുകയോ വേണം.

∙ വലിയ ട്രാഫിക് ജംക്‌ഷനുകളിൽ ജലധാര.

∙ പൊതുഗതാഗതം സിഎൻജിയിലേക്കു മാറുന്നതിന് ആക്‌ഷൻ പ്ലാൻ. 

∙ മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യവസായ സ്ഥാപനങ്ങൾക്കെതിരെ കർക്കശ നടപടി. 

സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ചു ട്രൈബ്യൂണലിനു റിപ്പോർട്ട് സമർപ്പിക്കാൻ  മോട്ടർ വാഹന, മരാമത്ത്, തദ്ദേശ സ്ഥാപന, കൃഷി, പൊലീസ് എന്നീ വകുപ്പുകളോടും മലിനീകരണ നിയന്ത്രണ ബോർഡിനോടും സംസ്ഥാന ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ മെംബർ കൺവീനർ ബിന്ദു രാധാകൃഷ്ണൻ, തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർടിഒ കെ. ബിജുമോൻ, വനം–പരിസ്ഥിതി മന്ത്രാലയത്തിലെ ശാസ്ത്രജ്ഞരായ എം.ടി. കറുപ്പയ്യ, എസ്. പ്രഭു, സിഎസ്ഐആറിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആർ. ശിവകുമാർ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ദക്ഷിണ മേഖലാ ഡയറക്ടറേറ്റിലെ ശാസ്ത്രജ്ഞൻ വി. ദീപേഷ് എന്നിവരാണു വിദഗ്ധ സമിതിയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com