ADVERTISEMENT

ലോകവ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു സൂയസ് കനാലിൽ കപ്പൽ കുടുങ്ങിയ സംഭവം. ദിവസങ്ങളോളം നീണ്ട പരിശ്രമത്തിന് ശേഷം വിജയകരമായി എവർഗിവൺ എന്ന ഭീമൻ കപ്പൽ നീക്കി ഗതാഗതം പുനസ്ഥാപിച്ചു. എന്തായിരിക്കും സൂയസ് കനാലിൽ സംഭവിച്ചിട്ടുണ്ടാകുക. ജേർണീസ് ഓഫ് കപ്പിത്താനിലൂടെ ഇതിനെ പറ്റി വിവരിക്കുന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ് ഒന്നിലധികം തവണ സൂയസ് കനാൽ കടന്നിട്ടുള്ള ജമാൽ എന്ന കപ്പിത്താൻ.

എവർഗിവൺ കപ്പലിന് സംഭവിച്ചതെന്ത്?

എവർഗിവൺ കപ്പൽ ജപ്പാൻ ഉടമസ്ഥതയിൽ ഉള്ളതാണ്, എവർഗ്രീൻ കമ്പനി തായ്‌വാൻ കമ്പനിയാണ് ഇത് ഓപ്പറേറ്റ് ചെയ്യുന്നത്.‌ അതുകൊണ്ടാണ് കപ്പലിൽ രണ്ടുപേരുകളും വന്നിരിക്കുന്നത്. 2018ൽ നിർമിക്കപ്പെട്ട എവർ ഗിവൺ ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നാണ്. പാനമയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കപ്പലിന് 400 മീറ്ററോളം നീളവും 59 മീറ്റര്‍ വീതിയുമുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ അത്രയും നീളം വരും എവർഗിവണിനെന്നു ചുരുക്കം. ഒരേസമയം 20,000 കണ്ടെയ്നറുകൾ വരെ വഹിച്ചു യാത്ര ചെയ്യാനുള്ള ശേഷിയും ഈ കപ്പൽഭീമനുണ്ട്. പടുകൂറ്റൻ കണ്ടെയ്നറുകളുമായി ചൈനയിൽനിന്ന് നെതർലൻഡ്‌സിലെ റോട്ടർഡാമിലേക്കു പോവുകയായിരുന്നു കപ്പല്‍.

രണ്ടു ഭാഗത്തും മരുഭൂമിയുള്ള കനാലാണ് സൂയസ് കനാൽ അതുകൊണ്ടു തന്നെ വളരെ ദുർഘടം പിടിച്ച യാത്രയാണ് സൂയസ് കനാലിലൂടെയുള്ളത്. കപ്പിത്താന്മാർക്ക് ഏറെ വെല്ലുവിളികൾ ഉയർത്തും ഈ യാത്ര. അപകടം നടന്ന ദിവസം ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പുകളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായിട്ട് 80 കിലോമീറ്ററിലധികം വേഗത്തിലുള്ള മണൽക്കാറ്റ് വീശിയതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം.

ഏകദേശം 2 ലക്ഷത്തോളം ടൺ ആണ് എവർഗിവൺ കപ്പലിന്റെ ഭാരം. 80 കിലോമീറ്ററിലധികം വേഗത്തിൽ അടിക്കുന്ന കാറ്റിന്റെ ശക്തിയും കണ്ടെയ്നറുകളുമായി ഏകദേശം 2 ലക്ഷത്തോളം ടൺ ഭാരം വരുന്ന കപ്പലിന്റെ ഭാരവും കൂടിയായപ്പോൾ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അങ്ങനെയാണ് കപ്പൽ തിരിഞ്ഞ് മൺതിട്ടയിൽ ഇടിച്ചത്.

24 മീറ്ററാണ് കനാലിന്റെ ആഴം, 14 മീറ്ററാണ് എവർഗിവൺ കപ്പലിന്റെ ഡ്രാഫ്. കപ്പലിന്റെ അടിയിലുള്ള വെള്ളത്തിന്റെ അളവ് കുറവാണെങ്കിൽ കപ്പൽ ഓടിക്കാൻ വളരെയധികം ബുദ്ധിമുട്ടുണ്ടാകും. സ്ക്വാട്ട് എഫക്റ്റ് എന്നാണ് ഇതിന് പറയുന്നത്.

എന്താണ് സ്ക്വാട്ട് എഫക്റ്റ്

ആഴമില്ലാത്ത വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഒരു കപ്പൽ താഴ്ന്ന മർദ്ദത്തിന്റെ ഒരു പ്രദേശം സൃഷ്ടിക്കുന്ന ഹൈഡ്രോഡൈനാമിക് പ്രതിഭാസമാണ് സ്ക്വാറ്റ് ഇഫക്റ്റ്, അത് പ്രതീക്ഷിച്ചതിലും കൂടുതൽ കപ്പൽ കടൽത്തീരത്തോട് അടുക്കാനും നിയന്ത്രണം വിട്ടു ഒഴുകാനും കാരണമാകുന്നു. സാധാരണയായി വേഗം കുറച്ചാണ് ഈ അപകടത്തിൽ നിന്ന് കപ്പലിനെ രക്ഷിക്കാറ്. എന്നാൽ കനാലിൽ ആയതും കാറ്റിന്റെ ശക്തിയും എവർഗിവണിനെ കരയിൽ അടുപ്പിച്ചു. ഇതും കപ്പലിന്റെ നിയന്ത്രണം തെറ്റിച്ചതിന്റെ ഘടകമാണ്. ഇത്തരത്തിലാണ് കനാലിന് കുറുകെ മണൽതിട്ടയിൽ കപ്പൽ ഉറച്ചുപോയത്.

ചെങ്കടലിൽനിന്നു സൂയസ് കനാൽ വഴി വടക്ക് മെഡിറ്ററേനിയൻ മേഖലയിലേക്കായിരുന്നു കപ്പലിന്റെ യാത്ര. സൂയസിലേക്കു കടന്നപ്പോൾത്തന്നെ അതിശക്തമായ കൊടുങ്കാറ്റുണ്ടായെന്നാണ് കപ്പലിന്റെ ടെക്നിക്കൽ മാനേജ്മെന്റ് വിഭാഗം കൈകാര്യം ചെയ്യുന്ന ബെർണാഡ് ഷൂൾട്ട് ഷിപ്‍മാനേജ്മെന്റ് (ബിഎസ്എം) വ്യക്തമാക്കുന്നത്. കണ്ടെയ്നറുകളൊന്നും മുങ്ങാതെ ഒരു വിധം സൂയസ് കനാൽ കടക്കാമെന്നു കരുതിയപ്പോഴായിരുന്നു മണൽക്കാറ്റും കൊടുങ്കാറ്റും ഒരുമിച്ചെത്തിയത്. മണിക്കൂറിൽ 80 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്നു കാറ്റ് വീശിയടിച്ചത്. യാത്രയ്ക്കിടെ കാഴ്ച മറഞ്ഞതോടെ മുന്നോട്ടുള്ള പാത കാണാതായി. കപ്പൽ കനാലിനു കുറുകെ വരികയും മണൽത്തിട്ടയിലേക്ക് ഇടിച്ചുകയറുകയും ചെയ്തു.

സുയസ് കനാലിൽ കപ്പലുകൾ വിടുന്ന രീതി

കടന്നുപോകേണ്ട കപ്പലുകളെ, കനാലിന്റെ ഇരുവശത്തുനിന്നും ഒന്നിനു പിറകെ മറ്റൊന്നായി കടത്തിവിടുന്നതാണ് സൂയസിലെ രീതി. വേഗത്തിന് ആനുപാതികമായിട്ടാണു കപ്പലുകളുടെ മുൻഗണനാക്രമം. വേഗം കൂടുതലുള്ള, വലിയ കണ്ടെയ്നർ കപ്പലുകളായിരിക്കും മുന്നിൽ. പിറകെ, മറ്റു കപ്പലുകളും. കനാലിൽ കയറേണ്ട സമയം, വേഗം തുടങ്ങിയ കാര്യങ്ങൾ അതോറിറ്റി നിശ്ചയിക്കും. അതോറിറ്റിയുടെ പൈലറ്റുമാർ എല്ലാ കപ്പലുകളിലുമുണ്ടാകും. ഇടയ്ക്കുള്ള റിപ്പോർട്ടിങ് പോയിന്റുകളിൽ, കപ്പൽ കടന്നുപോകുന്ന കാര്യം റിപ്പോർട്ട് ചെയ്യേണ്ടത് ഈ പൈലറ്റുമാരാണ്. കപ്പലിന്റെ വേഗം തീരുമാനിക്കുന്നതും അവരാണ്.

സൂയിസ് കനാലിന്റെ ചരിത്രം

1859 ലാണ് ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ചേർന്ന് യൂറോപ്പിലേയ്ക്കുള്ള കപ്പൽ ഗതാഗതം എളുപ്പമാക്കുന്നതിന് വേണ്ടി ഈജിപ്തിലെ സൂയസിൽ കനാൽ നിർമാണം ആരംഭിക്കുന്നത്. പത്തുവർഷത്തിന് ശേഷം 1869ൽ കനാലിന്റെ നിർമാണം പൂർത്തിയായി. ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന 192 കിലോമീറ്റർ നീളമുള്ള മനുഷ്യനിർമിതമായ ഈ മഹാത്ഭുതം ഇന്ന് ഈജിപ്തിന്റെ സാമ്പത്തികഭദ്രത തന്നെ പിടിച്ചു നിർത്തുന്ന വലിയൊരു സംഭവമാണ്. കുറച്ചു കാലം മുമ്പ് വരെ 192 കിലോമീറ്ററിൽ 35 കിലോമീറ്റർ ദൂരം ഒരു കപ്പലിന് മാത്രമേ കടന്നു പോകാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ 2014ൽ അന്നത്തെ ഈജിപ്ത് ഭരണാധികാരി കനാലിന്റെ ഇടുങ്ങിയ 35 കിലോമീറ്ററിന് സമാന്തരമായി മറ്റൊരു കനാലും നിർമിക്കാൻ തീരുമാനിച്ചു. 2015ൽ ഇതു പൂർത്തിയായി.

സൂയസ് കനാലിന്റെ നടത്തിപ്പ് സൂയസ് കനാൽ അതോറിറ്റിക്കാണ്. സ്പീഡ് കൂടിയ കപ്പലുകൾ ആദ്യം, സ്പീഡ് കുറഞ്ഞ കപ്പലുകൾ അവസാനം എന്ന രീതിയിൽ ഒരു കോൺവോയ് അവർ നിശ്ചയിക്കും. ഒരു ട്രാഫിക് സിസ്റ്റം പോലെ ഇപ്പോഴും അത് നിലനിന്നു പോരുന്നു.

ഈജിപ്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് മുതൽക്കൂട്ടാണ് സൂയസ് കനാൽ. ഒരു കപ്പൽ സൂയസ് കനാലുവഴി കടന്നുപോകുന്നതിന് ഏകദേശം 56 ലക്ഷം ഡോളറിന്റെ ചെലവുകൂടി കനാൽ അതോറിറ്റിക്ക് നൽകണം. 2019–20 വർഷത്തിൽ ഒരു ദിവസം 51 ലേറെ കപ്പലുകൾ ആണ് സൂയസ് കനാലുവഴി കടന്നുപോകുന്നത്.

English Summary: Malayali Sailor About Wha Happend In Suez Canal Ship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com