ADVERTISEMENT

സർക്കാർ ജീവനക്കാർക്ക് വൈദ്യുത ഇരുചക്രവാഹനം വാങ്ങാൻ പ്രോത്സാഹനം നൽകാൻ ഒരുങ്ങി ആന്ധ്ര പ്രദേശ് സർക്കാർ. ആഭ്യന്തര, വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ആകർഷക വ്യവസ്ഥയിൽ വായ്പ ലഭ്യമാക്കിയാവും ആന്ധ്ര പ്രദേശ് വൈദ്യുത ഇരുചക്രവാഹനങ്ങളുടെ വിൽപന പ്രോത്സാഹിപ്പിക്കുക.

വൈദ്യുത ഇരുചക്രവാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ഏതെങ്കിലും സംസ്ഥാന സർക്കാർ നേരിട്ടു രംഗത്തെത്തുന്നത് ഇതാദ്യമാണെന്നാണ് ആന്ധ്ര പ്രദേശിന്റെ അവകാശവാദം. പദ്ധതി  നടപ്പാകുന്നതോടെ 500 — 1,000 കോടി രൂപയുടെ വിൽപനയാണു വൈദ്യുത ഇരുചക്രവാഹന നിർമാതാക്കൾക്കു ലഭിക്കുക. ഒപ്പം സംസ്ഥാനത്തെ 13 ജില്ലകളിലെ നൂറിലേറെ നഗരസഭകളിലും 650 മണ്ഡലുകളിലുമായി വിൽപന, വിൽപനാന്തര സേവനവും ഈ കമ്പനികൾ ഏറ്റെടുക്കണമെന്നാണു സർക്കാരിന്റെ വ്യവസ്ഥ. 

ആന്ധ്രയിൽ ഗ്രാമതലങ്ങളിൽ നാലു മുതൽ അഞ്ചു ലക്ഷം വരെ ജീവനക്കാരുണ്ടെന്നാണു സർക്കാരിന്റെ കണക്ക്. ഇവർക്കു വൈദ്യുത വാഹനങ്ങൾ വാങ്ങാനായി  നിർമാതാക്കളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആകർഷക വ്യവസ്ഥകളിൽ കുറഞ്ഞ പലിശയ്ക്കു വായ്പ ലഭ്യമാക്കാനാണു സർക്കാരിന്റെ നീക്കം. പദ്ധതിക്കായി കേന്ദ്ര സർക്കാർ സംരംഭമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡു(ഇ ഇ എസ് എൽ)മായും വിവിധ വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളുമായും ജർമൻ ധനകാര്യ സ്ഥാപനങ്ങളായ കെ എഫ് ഡബ്ല്യുവുമായും ജർമൻ ഏജൻസി ഫോർ ഇന്റർനാഷനൽ കോഓപ്പറേഷ(ജി ഐ സെഡ്)നുമായുമൊക്കെ സർക്കാർ ചർച്ചയും നടത്തുന്നുണ്ട്.

പ്രമുഖ നിർമാതതാക്കളായ ഹീറോ ഇലക്ട്രിക്, കൈനറ്റിക്, ആംപിയർ,  ഒകിനാവ തുടങ്ങിയവരൊക്കെ ആന്ധ്ര പ്രദേശ് സർക്കാരിന്റെ ഈ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 10നകം ഈ കമ്പനികളുടെ ബിഡ്ഡുകൾ ലഭിക്കുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.  നേരത്തെ ആംബുലൻസായി ഉപയോഗിക്കാനും പൊതു വിതരണ ശൃംഖലയ്ക്കായും മാലിന്യ നീക്കത്തിനുമൊക്കെയായി  ആന്ധ്ര പ്രദേശ് ആയിരക്കണക്കിനു നാലുചക്ര വാഹനങ്ങൾ വാങ്ങിക്കൂട്ടിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വിൽപ്പന 1.52 ലക്ഷം യൂണിറ്റായിരുന്നു. 2026 മാർച്ച് വരെ വാർഷിക വിൽപ്പനയിൽ 25% വളർച്ച കൈവരിക്കാനാവുമെന്നാണു വൈദ്യുത വാഹന നിർമാതാക്കളുടെ പ്രതീക്ഷ.

English Summary: Andhra Pradesh Government Employees To Get Affordable Financing For Buying Electric Two-Wheelers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com