ADVERTISEMENT

ഇറ്റാലിയൻ സൂപ്പർ സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരിയുടെ ആദ്യ വൈദ്യുത കാർ 2025ൽ നിരത്തിലെത്തും. ഓഹരി ഉടമകളുടെ വാർഷിക യോഗത്തിലാണ് ഫെറാരി ചെയർമാനും ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ജോൺ എൽകാൻ ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെറാരിയുടെ വൈദ്യുത വാഹനം  2025നു ശേഷം മാത്രമേ പുറത്തിറങ്ങൂ എന്നു മുൻ സി ഇ ഒ ലൂയിസ് കാമിലേരി 2019ൽ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടിൽ നിന്നുള്ള വ്യക്തമായ ചുവടുമാറ്റമായാണ് ഇടക്കാല സി ഇ ഒ ജോൺ എൽകാന്റെ ഇപ്പോഴത്തെ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.

വൈദ്യുത വാഹനം സംബന്ധിച്ച കൂടുതലൊന്നും വെളിപ്പെടുത്താൻ എൽകാൻ സന്നദ്ധനായില്ല. എങ്കിലും മാരനെല്ലോയിലെ ഡിസൈനർമാരും എൻജിനീയർമാരും ഫെറാരിയുടെ ആദ്യ വൈദ്യുത കാറിന്റെ പണിപ്പുരയിലാണെന്നും ആരാധകരുടെയും ഉടമസ്ഥരുടെയും പ്രതീക്ഷകൾ സഫലമാക്കുന്ന വാഹനമാവും നിരത്തിലെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഓരോ വീലിലും ഓരോ വൈദ്യുത മോട്ടോർ എന്ന പുത്തൻ രൂപകൽപ്പനാ ശൈലിയാവും ഫെറാരിയുടെ വൈദ്യുത സൂപ്പർകാറും പിന്തുടരുകയെന്നാണു സൂചന. കൃത്യമായ ടോർക്ക് വെക്ടറിങ് ക്ഷമതയ്ക്കൊപ്പം ഓൾ വീൽ ഡ്രൈവ് ലേ ഔട്ട് സാധ്യമാക്കാനും ഈ ശൈലി സഹായകമാവും. കാറിന്റെ അടിത്തട്ടിലാവും ബാറ്ററി പായ്ക്ക് ഇടംപിടിക്കുകയെന്ന് പകർപ്പവകാശം ഉറപ്പാക്കാനായി ഫെറാരി സമർപ്പിച്ച വൈദ്യുത വാഹന ആർക്കിടെക്ചർ രേഖകൾ വ്യക്തമാക്കുന്നുണ്ട്. സങ്കര ഇന്ധന വകഭേദത്തിനായി  മധ്യത്തിൽ പരമ്പരാഗത എൻജിനും ഘടിപ്പിക്കാനാവും വിധമാണ് ഈ പ്ലാറ്റ്ഫോമിന്റെ ഘടന.

സമകാലീന ഫെറാരികളെ പോലെ വൈദ്യുത വാഹനത്തിലും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സാങ്കേതികവിദ്യകളിലൊക്കെ പുതുമകളും പരിഷ്കാരങ്ങളും പ്രതീക്ഷിക്കാം. പുതിയ വാഹനം വികസനഘട്ടത്തിലാണെങ്കിലും പൂർണമായും വൈദ്യുത വാഹന ബ്രാൻഡായി മാറാൻ ഫെറാരിക്കു പദ്ധതിയില്ല; കഴിയുന്നിടത്തോളം കാലം പരമ്പരാഗത എൻജിൻ ഘടിപ്പിച്ച കാറുകൾ നിർമിക്കാനാണു കമ്പനിയുടെ നീക്കം. എങ്കിലും എതിരാളികളായ ലംബോർഗ്നിയെ പോലെ മലിനീകരണ നിയന്ത്രണത്തിലെ ഉയർന്ന നിലവാരം കൈവരിക്കാനായി വൈദ്യുതീകരണത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താനും ഫെറാരി തയാറെടുക്കുന്നുണ്ട്. 

English Summary: Ferrari’s first fully electric supercar to arrive in 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com