ADVERTISEMENT

ഓല ഇലക്ട്രിക്കിന്റെ വൈദ്യുത സ്കൂട്ടർ ജൂലൈയിൽ ഇന്ത്യയിൽ വിൽപനയ്ക്കെത്താൻ സാധ്യത. ഇതോടൊപ്പം 400 നഗരങ്ങളിലായി ഒരു ലക്ഷത്തോളം ചാർജിങ് പോയിന്റുകൾ സജ്ജമാക്കുന്ന ഹൈപ്പർ ചാർജർ നെറ്റ്‌വർക്കും ഓല ഇലക്ട്രിക് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ട്. വൈദ്യുത സ്കൂട്ടർ നിർമാണത്തിനായി തമിഴ്നാട്ടിൽ 2,400 കോടി രൂപ ചെലവിൽ പുതിയ ശാല സ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം ഓല ഇലക്ട്രിക് പ്രഖ്യാപിച്ചിരുന്നു. പ്രതിവർഷം 20 ലക്ഷം യൂണിറ്റ് ശേഷിയോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്കൂട്ടർ നിർമാണശാലയാവും ഇതെന്നും ഓല അവകാശപ്പെട്ടിരുന്നു. പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ പതിനായിരത്തോളം തൊഴിൽ അവസരങ്ങളാണു ശാലയിൽ പ്രതീക്ഷിക്കുന്നത്. 

ola-appscooter-2

തമിഴ്നാട്ടിലെ ശാല ജൂണിൽ പ്രവർത്തനസജ്ജമാവുമെന്ന് ഓല ചെയർമാനും ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗർവാൾ വെളിപ്പെടുത്തി. തുടക്കത്തിൽ 20 ലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനാവുന്ന ശാലയുടെ ശേഷി ക്രമേണ ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു. ജൂണിൽ നിർമാണശാല പ്രവർത്തനസജ്ജമാവുന്നപക്ഷം ജൂലൈയോടെ ഓലയുടെ സ്കൂട്ടർ വിൽപ്പനയ്ക്കെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്കൂട്ടറിന്റെ വില സംബന്ധിച്ച സൂചനയൊന്നും ഓല ഇലക്ട്രിക് നൽകിയിട്ടില്ല. 

വൈദ്യുത വാഹന വിൽപ്പന മെച്ചപ്പെടാൻ ചാർജിങ് ശൃംഖല വിപുലീകരണം അനിവാര്യമാണെന്ന് അഗർവാൾ അഭിപ്രായപ്പെട്ടു. നിലവിൽ രാജ്യത്തെ വൈദ്യുത വാഹന ചാർജിങ്ങിനു ലഭ്യമായ സൗകര്യം തികച്ചും അപര്യാപ്തമാണ്.  അതിനാൽ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന ചാർജിങ് ശൃംഖല(ഹൈപ്പർ ചാർജർ നെറ്റ്വർക്ക്) അവതരിപ്പിക്കാനും ഓല ഇലക്ട്രിക് തയാറെടുക്കുന്നുണ്ട്. നാനൂറോളം നഗരങ്ങളിലും പട്ടണങ്ങളിലുമായി ഘട്ടം ഘട്ടമായി ഒരു ലക്ഷത്തോളം ചാർജിങ് പോയിന്റുകൾ സജ്ജമാക്കാനാണ് ഓല ലക്ഷ്യമിടുന്നത്. 

ola-appscooter-1

ആദ്യ വർഷം 100 നഗരങ്ങളിലായി അയ്യായിരത്തോളം ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് അഗർവാൾ അറിയിച്ചു. വെറും 18 മിനിറ്റിൽ ഓല സ്കൂട്ടറിലെ ബാറ്ററി 50% ചാർജ് ചെയ്യാൻ ഈ കേന്ദ്രങ്ങൾക്കാവും; ഇത്രയും ചാർജിങ് സ്കൂട്ടർ 75 കിലോമീറ്റർ സഞ്ചരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ചാർജിങ് സ്റ്റേഷനുകൾക്കൊപ്പം മാൾ, ഐ ടി പാർക്ക്, ഓഫിസ് സമുച്ചയം തുടങ്ങിയവിടങ്ങളിലുമൊക്കെ ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാൻ ഓല ഇലക്ട്രിക്കിനു പദ്ധതിയുണ്ട്. 

English Summary: Ola to Launch its Electric Scooter in July in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com