ADVERTISEMENT

35 മിനിറ്റ് വാനിൽ പറന്ന് ചരിത്രം സൃഷ്ടിച്ച് പറക്കും കാർ. സ്ലൊവേക്യൻ നിർമാതാക്കളായ ക്ലീൻവിഷന്റെ എയർകാർ എന്ന പറക്കും കാറാണ് സ്ലൊവേക്യയിലെ രണ്ട് രാജ്യാന്തര വിമാനത്താവളത്തിനിടയിൽ പറന്നത്. റോഡ് മാർഗം സഞ്ചരിച്ചാൽ ഏകദേശം 90 കിലോമീറ്റർ വരുന്ന ദൂരമാണ് 35 മിനിറ്റിൽ പറന്നത്. 1.6 ലീറ്റർ ബിഎംഡബ്ല്യു എൻജിനാണ് പറക്കും കാറിന് കരുത്തേകുന്നത്.

നിരവധി പരീക്ഷണയോട്ടങ്ങൾക്ക് ശേഷമാണ് രണ്ട് നഗരങ്ങൾക്കിടയിൽ പറന്ന് എയർകാർ ചരിത്രം കുറിച്ചത്. എയർകാറിന്റെ അഞ്ചാമത്തെ മാതൃകയാണ് അക്ഷരാർഥത്തിൽ ചിറകു വിരിച്ച് വാനിൽ പറന്നുയർന്നത്. നിരത്തിലോടുന്ന സ്പോർട്സ് കാറിൽ നിന്നു വിമാനത്തിലേക്കുള്ള പരിവർത്തനം പൂർത്തിയായതാകട്ടെ വെറും ഒരു മിനിറ്റിലാണ്. തുടർന്ന് 1,500 അടി ഉയരത്തിലായിരുന്നു എയർകാറിന്റെ ആദ്യ പരീക്ഷണപ്പറക്കൽ. ഒരിക്കൽ പറന്നുയർന്നാൽ പരമാവധി 620 മൈൽ (ഏകദേശം 1,000 കിലോമീറ്റർ) പിന്നിടാൻ കഴിയും വിധമാണ് എയർകാറിന്റെ രൂപകൽപന. ‌

aircar2

സ്വതന്ത്രമായി പ്രവർത്തിക്കാൻ പ്രാപ്തിയുള്ള വ്യത്യസ്ത ഘടകങ്ങൾ ചേരുന്നതാണ് എയർകാർ എന്നു ക്ലീൻവിഷൻ വിശദീകരിക്കുന്നു. പിൻവലിയുന്ന ചിറകും മടക്കിസൂക്ഷിക്കാവുന്ന വാൽഭാഗവും പാരച്യൂട്ട് വിന്യസിക്കാനുള്ള സംവിധാനവുമൊക്കെ കാറിലുണ്ട്. ഏറോഡൈനമിക് ശൈലിയിൽ രൂപകൽപ്പന ചെയ്ത മധ്യഭാഗത്ത് യാത്രക്കാർക്ക് വേണ്ടത്ര സ്ഥലസൗകര്യവും ലഭ്യമാണ്. അതേസമയം വിമാനമാകുമ്പോൾ അനായാസം പറന്നുയരാൻ സഹായിക്കുംവിധമാണ് ഈ ഫ്യൂസലേജിന്റെ ഘടന. വെറും 984 അടി നീളമുള്ള റൺവേയിൽ നിന്നു പറന്നുയരാൻ എയർകാറിനാവുമെന്നാണ് ക്ലീൻവിഷന്റെ അവകാശവാദം. വാൽഭാഗം പിൻവലിയുന്ന രീതിയാലായതിനാൽ കാറായി രൂപാന്തരം പ്രാപിക്കുമ്പോൾ ഒതുക്കം കൈവരുമെന്ന നേട്ടവുമുണ്ട്.

aircar1

രണ്ടു പേർക്കും നാലു പേർക്കും യാത്ര ചെയ്യാവുന്ന ‘എയർകാർ’ അവതരിപ്പിക്കാനാണു ക്ലീൻവിഷന്റെ പദ്ധതി. കരയിലെന്നപോലെ ജലാശയങ്ങളിൽ ഇറങ്ങാനും അവിടെനിന്നു പറന്നുയരാനും പ്രാപ്തിയുള്ള വകഭേദവും പരിഗണനയിലുണ്ട്. നിയമപ്രകാരമുള്ള അനുമതികളും അംഗീകാരങ്ങളുമൊക്കെ നേടിയെടുത്ത് അടുത്ത വർഷത്തോടെ നിരത്തിൽ ഓടാനും വാനിൽ പറക്കാനും എയർകാർ എത്തുമെന്നാണു ക്ലീൻവിഷന്റെ വാഗ്ദാനം. എന്നാൽ പറക്കുംകാറിന്റെ വില സംബന്ധിച്ച സൂചനകൾ കമ്പനി നൽകിയിട്ടില്ല.

English Summary: Flying Car Completes Test Flight Between Airports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com