ADVERTISEMENT

കോംപസ് അടിസ്ഥാനമാക്കി ജീപ്പ് അവതരിപ്പിക്കുന്ന പുതിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ മെറിഡിയൻ’ അടുത്ത വർഷം മധ്യത്തോടെ ഇന്ത്യയിലെത്തും. 2022  ഏപ്രിലോടെ ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിച്ച്   തുടർന്നുള്ള മാസങ്ങളിൽ വാഹനം വിൽപ്പനയ്ക്കെത്തിക്കാനാണു  ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീലി(എഫ് സി എ)ന്റെ പദ്ധതി. മൂന്നു നിര സീറ്റോടെ, വിദേശ വിപണികളിൽ ‘കമാൻഡർ’ എന്ന പേരിൽ വിൽപനയ്ക്കെത്തുന്ന ജീപ്പാണ് ഇന്ത്യയിൽ ‘മെറിഡിയൻ’ ആയി പുനഃരവതരിക്കുക.

‘മെറിഡിയൻ’ എന്ന പേരിൽ ഏഴു സീറ്റുമായി എത്തുമ്പോഴും എസ് യു വിയിലെ ബോഡി പാനലുകളടക്കം ‘കോംപസി’ൽ നിന്നു കടം കൊണ്ടവയാകും; ‘ബി’ പില്ലറിനു പിന്നിലേക്കാണ് ‘കോംപസും’ ‘മെറിഡിയനു’മായി  പ്രധാന വ്യത്യാസം.  പുത്തൻ മോഡലുകളായ ‘ഗ്രാൻഡ് ചെറോക്കീ എൽ’, ‘ഗ്രാൻഡ് വാഗണീർ’ എന്നിവയിലെ പോലെ നീളമേറിയ വാതിലുകളാണ് ‘മെറിഡിയനി’ലുമുള്ളത്. പിൻ ടെയിൽ ഗേറ്റിൽ തിരശ്ചീനമായി ഘടിപ്പിച്ച എൽ ഇ ഡി ടെയിൽ ലാപുകളുമുണ്ട്. 

ശീതീകരിച്ച സീറ്റ്, പനോരമിക് സൺറൂഫ്, വലിപ്പമേറിയ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ തുടങ്ങി പരിഷ്കരിച്ച ‘കോംപസി’ലെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാമായിട്ടാവും ‘മെറിഡിയ’ന്റെയും വരവ്. കൂടുതൽ ആഡംബര പ്രതീതിക്കായി ഉയർന്ന ഗുണമേന്മയുള്ള സാമഗ്രികൾ ഉപയോഗിച്ചാവും ‘മെറിഡിയനി’ലെ അകത്തളത്തിന്റെ രൂപകൽപ്പന.  മൂന്നാം നിര സീറ്റ് എത്തുന്നതോടെ ഡ്രൈവർക്കു പുറമെ ക്യാപ്റ്റൻ സീറ്റെങ്കിൽ ആറും ബെഞ്ച് സീറ്റെങ്കിലും ഏഴും യാത്രക്കാർക്ക് ‘മെറിഡിയ’നിൽ ഇടമുണ്ടാവും. 

‘കോംപസി’ലെ രണ്ടു ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിന്റെ കരുത്തേറിയ വകഭേദമാവും ‘മെറിഡിയനി’ൽ ഇടംപിടിക്കുക. ‘കോംപസി’ലെ 170 ബി എച്ച് പി ക്കു പകരം 200 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കുംവിധമാവും ഈ എൻജിന്റെ ട്യൂണിങ് എന്നാണു പ്രതീക്ഷ. ഒൻപതു സ്പീഡ്, ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സ് മാത്രമാവും ട്രാൻസ്മിഷൻ സാധ്യത. 

മികച്ച മലിനീകരണ നിയന്ത്രണത്തിനും ഉയർന്ന ഇന്ധനക്ഷമതയ്ക്കുമായി ബെൽറ്റ് ഡ്രിവൺ സ്റ്റാർട്ടർ ജനറേറ്റർ(ബി എസ് ജി) സഹിതം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ‘മെറിഡിയനി’ലുണ്ടാവും. ‘മെറിഡിയ’ന്റെ വില സംബന്ധിച്ച സൂചനകളൊന്നും നിലവിൽ ലഭ്യമല്ല. ‘കോംപസി’നു മൂന്നാം നിര സീറ്റോടെ, ‘ജീപ്പ് എച്ച് സിക്സ്’ എന്ന കോഡ് നാമത്തിൽ  വികസിപ്പിച്ച എസ് യു വി, ദക്ഷിണ അമേരിക്കൻ വിപണികളിലെ പോലെ ഇന്ത്യയിലും  ‘കമാൻഡർ’ എന്ന പേരിൽ തന്നെ വിപണനം ചെയ്യാനായിരുന്നു എഫ് സി എയുടെ ആലോചന. പക്ഷേ ഇതേ പേരിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) പണ്ട് എസ് യു വി വിറ്റിരുന്ന സാഹചര്യത്തിലാണു കമ്പനി ‘മെറിഡിയൻ’ എന്ന വ്യാപാരനാമം റജിസ്റ്റർ ചെയ്തത്. ഇപ്പോൾ ‘കമാൻഡർ’ എന്ന പേര് മഹീന്ദ്ര ഉപയോഗിക്കുന്നില്ല; ആ പേരിന്റെ അവകാശവും അവർക്കില്ല. എങ്കിലും മഹീന്ദ്രയുടെ  പഴയ മോഡലുമായി വിദൂരബന്ധമോ സാമ്യമോ തോന്നാതിരിക്കാൻ ‘മെറിഡിയൻ’ എന്ന പുത്തൻ പേരു  സ്വീകരിക്കുന്നതാണ് ഉചിതമെന്നാവും എഫ് സി എയുടെ ചിന്ത. പോരെങ്കിൽ യു എസിൽ ‘റോക്സറി’ന്റെ പേരിലും ഓസ്ട്രേലിയയിൽ ‘ഥാർ’ വിൽപ്പനയെ ചൊല്ലിയും മഹീന്ദ്രയുമായി പോരടിക്കേണ്ടി വന്ന സാഹചര്യവും എഫ് സി എ പരിഗണിച്ചിട്ടുണ്ടാവാം. 

ഇന്ത്യയിൽ ഫോക്സ്വാഗന്റെ ‘ടിഗ്വൻ ഓൾസ്പേസ്’, സ്കോഡ ‘കൊഡിയാക്’ തുടങ്ങിയവയാവും ‘മെറിഡിയ’ന്റെ പ്രധാന എതിരാളികൾ. ഓഫ് റോഡിങ് ക്ഷമത പരിഗണിച്ചാൽ ‘മെറിഡിയന്റെ മത്സരം ലാഡർ ഫ്രെയിം എസ് യു വികളായ എം ജി ഗ്ലോസ്റ്റർ, ടൊയോട്ട ഫോർച്യൂണർ, ഫോഡ് ‘എൻഡേവർ’ എന്നിവയോടും നീളും. 

English Summary: Jeep H6 7-seat SUV to be called Meridian in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com