ADVERTISEMENT

പാലക്കാട്ടുനിന്നു കോയമ്പത്തൂരിലെത്തിയ കാലമാണു പറളിയിലെ പട്ടിച്ചാൻതൊടി പി.എ. കൃഷ്ണനു കാറിന്റെ മുൻസീറ്റിൽ ഇടം കൊടുത്തത്. കോയമ്പത്തൂരിലെ ഒരു പഞ്ഞിക്കമ്പനിയിലായിരുന്നു ആദ്യ ജോലി. ഒരിക്കൽ മുതലാളിയുടെ ഭാര്യ കൃഷ്ണനോടു ഡ്രൈവിങ് പഠിച്ചൂടെ എന്നു ചോദിച്ചു. 1955ൽ കോയമ്പത്തൂർ ആർഎസ് പുരത്തെ ഡ്രൈവിങ് സ്കൂളിൽ വച്ചു കൃഷ്ണൻ ആദ്യമായി സ്റ്റിയറിങ്ങിൽ തൊട്ടു. പിന്നീടിങ്ങോട്ടുള്ള 66 വർഷം കൃഷ്ണൻ സ്റ്റിയറിങ്ങിൽ വിരൽതൊടാത്ത ദിവസങ്ങളുണ്ടായിട്ടില്ല. തിരികെ പാലക്കാട്ടെത്തി എടത്തറയിലെ കുമാർ ഇൻഡസ്ട്രീസ് എന്ന കമ്പനിയിലെത്തിയതോടെ കൃഷ്ണന്റെ ജീവിതം മാറി. 

 

മോറിസ് ടോറർ, ബ്യുക്, ആസ്റ്റൻ മാർട്ടിൻ, ഓൾഡ്സ് മൊബൈൽ, ഫോർഡ് വി 8, ഹിൽമാൻ തുടങ്ങി ഒട്ടേറെ കാറുകളിൽ കൃഷ്ണന്റെ വിരൽ പതിഞ്ഞു. പാലക്കാട്ടുകാർക്കു പലവട്ടം പല വഴികളിൽ കൃഷ്ണൻ സാരഥിയായി. അങ്ങനെ ‘കൃഷ്ണേട്ടൻ’ പാലക്കാട്ടുകാരുടെ പ്രിയപ്പെട്ട ടാക്സി ഡ്രൈവറായി.ഒരിക്കൽ കൃഷ്ണേട്ടന്റെ കാറിനുള്ളിൽ ഒരു പെൺകുഞ്ഞ് പിറന്ന സംഭവവുമുണ്ടായി. അർധരാത്രി, കിനാവല്ലൂരിൽനിന്നു പാലക്കാട്ടെ ആശുപത്രിയിലേക്കുള്ള യാത്രയായിരുന്നു അത്. ആശുപത്രി എത്തുംമുൻപേ പ്രസവം നടന്നു. പിന്നീട് പാലക്കാട്ടു നിന്നു മിഡ്‍വൈഫിനെ എത്തിച്ചതും കൃഷ്ണേട്ടനായിരുന്നു. 88 വയസ്സിന്റെ ഓർമകളെല്ലാം യാത്രകളാണ്. ആദ്യമായി ഒരു കാർ സ്വന്തമാക്കാൻ മോഹമുദിച്ചത് 1962ൽ. കടമായി ലഭിച്ച 6,250 രൂപയ്ക്ക് ആദ്യ കാർ വാങ്ങി. പിന്നീട് ആ കടം വീട്ടി.

 

സ്വന്തമായി 5 കാറുകൾ വാങ്ങി. ഒടുവിൽ 29,500 രൂപയ്ക്ക് 1975 മോഡൽ അംബാസഡറിൽ മനസ്സുറച്ചു. 1993ലാണ് ഈ കാർ ഒപ്പം കൂടിയത്. ഉള്ളു കൊണ്ട് ആളിത്തിരി വലിഞ്ഞപ്പോൾ പെട്രോൾ എൻജിൻ മാറ്റി ഡീസൽ എൻജിൻ വച്ചു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉണ്ടായിരുന്ന കാർ കൂടിയായിരുന്നു ഇത്. മഞ്ഞയും കറുപ്പും നിറത്തിൽ പലയിടങ്ങൾ ഓടിയ കാർ കൃഷ്ണേട്ടന്റെ കൈകളിലെത്തിയപ്പോൾ നീല നിറമായി. കാറിൽ കയറിയവരാരും അദ്ദേഹത്തെ മറക്കില്ല. പലകുറി പലരും കൃഷ്ണേട്ടന് ആദരമൊരുക്കി. അവ ചിലപ്പോൾ കാറിന്റെ നാലു ചക്രങ്ങളായി, ഡീസൽ എൻജിനായി, കാറിനൊപ്പം ഓടുന്ന റിസ്റ്റ് വാച്ചായി...

 

സരോജിനിയാണു കൃഷ്ണന്റെ ഭാര്യ. രാധാമണി, മണികണ്ഠൻ, ജ്യോതിപ്രകാശൻ, മുരളീധരൻ, സുഭാഷിണി എന്നിവരാണു മക്കൾ.പറളിയിൽ ആദ്യമായി ഒരു ടാക്സി സ്റ്റാൻഡിനു നേതൃത്വം കൊടുത്തതും കൃഷ്ണനായിരുന്നു. പാതയോരത്തു നട്ടു വളർത്തിയ മരങ്ങൾക്കു ചുവട്ടിൽ ഇപ്പോഴും സവാരി കാത്തുകിടക്കാറുണ്ട് കൃഷ്ണേട്ടനും കെ.എൽ.പി. 8980 എന്ന നീലക്കാറും.

 

English Summary: Beloved taxi driver of Palakkad for over 66 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com