റേസിങ് ബൈക്ക് ഓടിക്കാൻ പ്രത്യേക ലൈസൻസ് വരണം
Mail This Article
വലന്റീനോ റോസിയൻ– ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന വിഡിയോകൾ പോസ്റ്റ് ചെയ്ത ഒരു പ്രൊഫൈലിന്റെ ഡിസ്ക്രിപ്ഷൻ ഇങ്ങനെ. ഇറ്റാലിയൻ മോട്ടർസൈക്കിൾ റോഡ് റേസറും മോട്ടോ ഗ്രാൻഡ്പ്രി പട്ടം ഒട്ടേറെത്തവണ നേടിയ ആളുമായ റോസി മലയാളി യുവത്വത്തിനും പ്രിയങ്കരൻ. ഇതിലെന്താണു കുഴപ്പമെന്നു തോന്നുന്നുണ്ടോ? റോസിയെ അനുകരിക്കുന്നതു പൊതുനിരത്തിൽ അപകടകരമായി സ്റ്റണ്ട് ചെയ്തിട്ടാണെന്നതിലാണു കുഴപ്പം.
റേസിങ് നടത്തേണ്ടത് അതിന്റെ ട്രാക്കുകളിൽ ആണെന്നു പലരും വിസ്മരിക്കുന്നു.നമ്മുടെ മുന്നിലൂടെ വഴി തെറ്റിപ്പായുന്ന റേസർമാർ ശരിയായ ട്രാക്കിൽ എത്തിയാൽ ചിലപ്പോൾ അതു രാജ്യത്തിനു തന്നെ മുതൽക്കൂട്ടാകും. അതിനെന്താണു വഴി? റേസർമാരുടെയും അധികൃതരുടെയും ശ്രദ്ധയിലേക്ക് റാ റേസിങ് ക്ലബ് പ്രസിഡന്റും റാലി ചാംപ്യനുമായ പ്രദീപ് കുമാർ മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ ഇങ്ങനെ:
∙ റേസിങ്ങിനുള്ള ഇടമല്ല റോഡ്. അതിനു പ്രത്യേക ട്രാക്കുകൾ തന്നെ വേണം. അവിടെ സുരക്ഷാ ഉപകരണങ്ങൾ ധരിച്ചു തന്നെ പരിശീലനവും മത്സരവും നടത്തണം.
∙ ലൈസൻസിങ് രീതിക്കു മാറ്റം വരുത്താം. ഇപ്പോൾ എത്ര സിസി ബൈക്ക് ഉപയോഗിക്കുന്നതിനും ഒരേ ലൈസൻസ് മതി. സിസി അടിസ്ഥാനത്തിൽ ലൈസൻസ് നൽകണം. ടാക്സി വാഹനങ്ങൾ ഓടിക്കാൻ ബാഡ്ജ് നൽകുന്നതു പോലെ നിശ്ചിത സിസിക്കു മുകളിലുള്ള സൂപ്പർ ബൈക്കുകൾ ഓടിക്കാൻ ബാഡ്ജ് നൽകണം.
∙ ഇത്തരം ബാഡ്ജ് നൽകാൻ പ്രത്യേക ടെസ്റ്റ് സംഘടിപ്പിക്കണം. ഇതിനുള്ള പരിശീലനം റേസിങ് ക്ലബ്ബുകൾക്കു നൽകാം.
∙ ബാഡ്ജ് ഉള്ളവർക്കു മാത്രം സൂപ്പർ ബൈക്കുകൾ വാങ്ങാൻ അനുമതി നൽകുക. എന്തു വണ്ടിയാണ് ഓടിക്കുന്നത് എന്നറിയാതെയാണു പലരും ഇന്നു സൂപ്പർ ബൈക്കുകളിൽ കുതിച്ചു പായുന്നത്.
∙ റോഡ് നിയമങ്ങളും ഡ്രൈവിങ് സംസ്കാരവും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
∙ എല്ലാ സ്പോർട്സ് ഇവന്റും പോലെ റേസിങ്ങിനും പ്രോത്സാഹനം നൽകണം. ഇതിനായി ട്രാക്കുകൾ ഉണ്ടാകണം. അനുമതി വാങ്ങിയ ട്രാക്കുകളിൽപോലും ഉദ്യോഗസ്ഥർ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
English Summary: Special License is Required to Ride a Racing Bike