ADVERTISEMENT

മിലാൻ മോട്ടോർ സൈക്കിൾ ഷോ(ഇഐസിഎംഎ)യിൽ അരങ്ങേറ്റം കുറിച്ച 650 ട്വിൻസ് ആനിവേഴ്സറി എഡീഷൻ മോട്ടർ സൈക്കിളുകളിൽ ഇന്ത്യയ്ക്ക് അനുവദിച്ച 120 യൂണിറ്റും വെറും 120 സെക്കൻഡിൽ വിറ്റു തീർന്നെന്നു  റോയൽ എൻഫീൽഡ്. കോണ്ടിനെന്റൽ ജി ടി 650, ഇന്റർസെപ്റ്റർ 650 എന്നിവയുടെ ആനിവേഴ്സറി എഡീഷൻ വിഭാഗത്തിൽ ആകെ 480 യൂണിറ്റ് മാത്രമാവും ലോകവ്യാപകമായി വിൽപനയ്ക്കെത്തുകയെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

മോട്ടർ സൈക്കിൾ നിർമാണ മേഖലയിൽ റോയൽ എൻഫീൽഡ് 120 വർഷം പിന്നിടുന്നതിന്റെ ആഘോഷമായാണു ‘650 ട്വിൻസ് ആനിവേഴ്സറി എഡീഷൻ’ എത്തുന്നത്. അതുകൊണ്ടുതന്നെ സവിശേഷ ബാഡ്ജിങ്ങും പ്രത്യേക ലിവറിയുമൊക്കെയായിട്ടാണു ബൈക്കുകളുടെ വരവ്. ‘കോണ്ടിനെന്റൽ ജി ടി 650’, ‘ഇന്റർസെപ്റ്റർ 650’ എന്നിവയുടെ ‘ആനിവേഴ്സറി എഡീഷൻ’ വകഭേദത്തെ ‘കലക്ടേഴ്സ് എഡീഷൻ’എന്നാണു നിർമാതാക്കൾ വിശേഷിപ്പിക്കുന്നത്. 

royal-enfield-interceptor-650

‘ആനിവേഴ്സറി എഡീഷൻ’ ബൈക്കുകളുടെ മൊത്തം ഉൽപ്പാദനത്തിൽ നാലിലൊന്നായിരുന്നു ഇന്ത്യയ്ക്ക് അനുവദിച്ച വിഹിതം. ഇന്ത്യയ്ക്കു പുറമെ ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്യൻ വിപണികളിലുമെല്ലാം ‘650 ട്വിൻസ് ആനിവേഴ്സറി എഡീഷൻ’ വിൽപ്പനയ്ക്കെത്തിക്കാൻ റോയൽ എൻഫീൽഡിനു പദ്ധതിയുണ്ട്. ഡിസംബർ ആറിനായിരുന്നു ‘650 ട്വിൻസ് ആനിവേഴ്സറി എഡീഷൻ’ മോട്ടോർ സൈക്കിളുകളുടെ വിൽപ്പന; ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന വ്യവസ്ഥയിലായിരുന്നു ബുക്കിങ്. പിച്ചളയിൽ കൈ കൊണ്ടു കൊത്തിയെടുത്ത ടാങ്ക് ബാഡ്ജ് സഹിതമെത്തുന്ന ‘ആനിവേഴ്സറി എഡീഷന്’ റിച്ച് ബ്ലാക്ക് ക്രോം നിറക്കൂട്ടാണു കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്. 

രൂപകൽപ്പനയിൽ കാര്യമായ വ്യത്യാസങ്ങളുണ്ടെന്നു റോയൽ എൻഫീൽഡ് അവകാശപ്പെടുമ്പോഴും മൊത്തത്തിലുള്ള കാഴ്ചയിൽ ‘650 ട്വിൻസ് ആനിവേഴ്സറി എഡീഷന്’ പറയത്തക്ക മാറ്റം അനുഭവപ്പെടില്ല. പരിമിതകാല പതിപ്പുകളുടെ പതിവു ശൈലിയിൽ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘650 ട്വിൻസ് ആനിവേഴ്സറി എഡീഷ’ന്റെയും വരവ്. 

royal-enfield-continental-gt

‘ആനിവേഴ്സറി എഡീഷനി’ൽ ഉപയോഗിക്കുന്ന അക്സസറി കിറ്റുകൾക്ക് സവിശേഷ ബ്ലാക്ക്ഡ് ഔട്ട് നിറമാണു റോയൽ എൻഫീൽഡ് തിരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം മൂന്നു വർഷത്തെ പതിവു വാറന്റിക്കു പുറമെ നാലും അഞ്ചും വർഷങ്ങളിലേക്കു നീളുന്ന ദീർഘിപ്പിച്ച വാറന്റിയും ഈ പരിമിതകാല പതിപ്പിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

English Summary: 120 Royal Enfield 650 Limited Edition Twins Sold Out in Two Minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com