ADVERTISEMENT

ഒമിക്രോണിന്റെ വരവോടെ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ കോവിഡ് 19 പിടിപെടാനുള്ള സാധ്യത ഇരട്ടിയോ മൂന്നിരട്ടിയോ ആയി വര്‍ധിച്ചെന്ന് മുന്നറിയിപ്പ്. വ്യോമയാന കമ്പനികളുടെ വൈദ്യശാസ്ത്ര ഉപദേശകരാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന ഒമിക്രോണ്‍ അമേരിക്കയില്‍ മാത്രം പുതിയ കോവിഡ് കേസുകളില്‍ 70 ശതമാനത്തിലേറെയായിട്ടുണ്ടെന്ന കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് മുന്നറിയിപ്പ്.

ബിസിനസ് ക്ലാസിനെ അപേക്ഷിച്ച് കൂടുതല്‍ തിരക്കുള്ള ഇക്കണോമിക്ക് ക്ലാസിലാണ് ഒമിക്രോണ്‍ പകരാനുള്ള സാധ്യത സ്വാഭാവികമായും കൂടുതലെന്ന് IATA(International Air Transport Association)യുടെ വൈദ്യശാസ്ത്ര ഉപദേശകനും ഡോക്ടറുമായ ഡേവിഡ് പവല്‍ പറയുന്നു. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ പകരാനുള്ള സാധ്യത ഇരട്ടി മുതല്‍ മൂന്നിരട്ടി വരെയാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. സ്വാഭാവികമായും വിമാനയാത്രകളിലും കോവിഡ് പകരാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. 

വിമാനയാത്രക്കിടെ കോവിഡ് പകരാതിരിക്കാന്‍

വിമാനയാത്രക്കിടെ പൊതു സ്ഥലങ്ങളില്‍ പരമാവധി തൊടുന്നത് ഒഴിവാക്കുക, പരമാവധി കൈകളുടെ ശുചിത്വം ഉറപ്പാക്കുക, മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, വ്യോമയാന ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പാലിക്കുക, യാത്രക്കാര്‍ തമ്മില്‍ മുഖാമുഖം സംവദിക്കാതിരിക്കുക, ഭക്ഷണം കഴിക്കുന്നത് പരമാവധി കുറക്കുക, ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ തൊട്ടടുത്തുള്ളവര്‍ ഭക്ഷണം കഴിക്കാനായി മാസ്‌ക് നീക്കാത്ത സമയങ്ങള്‍ ഭക്ഷണം കഴിക്കാനായി തെരഞ്ഞെടുക്കുക എന്നിങ്ങനെ നീളുന്നു എയര്‍ ന്യൂസിലന്റ് ലിമിറ്റഡ് മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ കൂടിയായിരുന്ന ഡേവിഡ് പവലിന്റെ നിര്‍ദേശങ്ങള്‍. 

നേരത്തെ പറഞ്ഞിട്ടുള്ള നിര്‍ദേശങ്ങള്‍ തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്നും പുതിയ വൈറസ് വകഭേദത്തിന്റെ വരവോടെ മറ്റെല്ലാ മേഖലയിലേയും പോലെ വ്യോമയാന മേഖലയിലും നമ്മള്‍ കൂടുതല്‍ കരുതലെടുക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. 

ഭക്ഷണം കഴിക്കുമ്പോള്‍

വിമാനയാത്രകളില്‍ ഒമിക്രോണ്‍ പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് യാത്രക്കാര്‍ ഭക്ഷണം കഴിക്കാനായി ഒരേ സമയം മാസ്‌ക് മാറ്റുമ്പോഴാണ്. രണ്ടോ മൂന്നോ മണിക്കൂറാണ് യാത്രയെങ്കില്‍ ഭക്ഷണം താല്‍ക്കാലികമായി നീട്ടിവെക്കാനാകും. എന്നാല്‍ പത്ത് മണിക്കൂറോ അതിലേറെയോ നീളുന്ന വിമാനയാത്രകളില്‍ ഭക്ഷണം കഴിക്കാതിരിക്കുക പ്രായോഗികമല്ല. ഇത്തരം സാഹചര്യങ്ങളില്‍ വിമാനങ്ങളിലെ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഭക്ഷണം കഴിക്കുകയും അടുത്തടുത്തുള്ള യാത്രക്കാര്‍ ഒരേസമയം മാസ്‌ക് നീക്കി ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയുമാണ് വേണ്ടത്. 

ലളിതമായി പറഞ്ഞാല്‍ മാസ്‌ക് ധരിച്ച രണ്ട് വ്യക്തികള്‍ക്കിടയില്‍ കോവിഡ് പകരാനുള്ള സാധ്യത വളരെ കുറവാണ്. ഒരാള്‍ മാസ്‌ക് മാറ്റിയാല്‍ രോഗ സാധ്യത കൂടുന്നു. രണ്ടുപേരും മാസ്‌ക് മാറ്റിയാല്‍ ഇത് ഏറ്റവും കൂടിയ അവസ്ഥയിലേക്കെത്തുന്നു.

വിമാനത്തില്‍ പറക്കാതിരിക്കണോ?

കോവിഡിനെതിരെ ഇപ്പോള്‍ ലഭ്യമായ ഏറ്റവും മികച്ച സുരക്ഷ പ്രതിരോധ കുത്തിവെപ്പാണെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. പല സാഹചര്യങ്ങളിലും യാത്രകള്‍ ഒഴിവാക്കുന്നത് അപ്രായോഗികമാണ്. ഡെല്‍റ്റ വകഭേദത്തിനെതിരെ ഒരു ഡോസ് വാക്‌സിന്‍ നല്‍കിയ സംരക്ഷണമാണ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരെ രണ്ട് ഡോസ് വാക്‌സിനേഷനിലൂടെ ലഭിക്കുന്നത്. ഇക്കാര്യം കണക്കുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പറയുന്നതെന്നും ഡേവിഡ് പവല്‍ പറയുന്നു.

വിമാനത്തില്‍ കോവിഡ് രോഗിയുണ്ടെങ്കില്‍

അടച്ചിട്ട റെസ്റ്റോറന്റുകള്‍, എ.സി ബസുകള്‍, ട്രെയിനുകള്‍, നൈറ്റ് ക്ലബുകള്‍, ജിംനേഷ്യം തുടങ്ങിയ വായുസമ്പര്‍ക്കമില്ലാത്ത പ്രദേശങ്ങളെ അപേക്ഷിച്ച് വിമാനങ്ങളില്‍ രോഗം പകരാനുള്ള സാധ്യത കുറവാണെന്നാണ് കരുതപ്പെടുന്നത്. കാരണം വിമാനങ്ങളില്‍ തുടര്‍ച്ചയായ വായുസഞ്ചാരം ഉറപ്പുവരുത്തുകയും വായു ശുദ്ധികരിക്കുകയും ചെയ്യുന്നുണ്ട്. വലിയ തോതില്‍ വിമാനങ്ങളിലൂടെ കോവിഡ് പകര്‍ന്ന സംഭവങ്ങള്‍ 2020 മാര്‍ച്ചിനും അതിന് മുന്‍പുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതാവട്ടെ മാസ്‌കുകള്‍ ധരിക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുകയോ ചെയ്യാത്ത സമയത്തായിരുന്നു. 

കാബിന്‍ ക്രൂ പി.പി.ഇ കിറ്റ് ധരിക്കണോ?

ആവശ്യമില്ല. ഇപ്പോഴും യാത്രക്കാരില്‍ നിന്നും വിമാനത്തിലെ ജീവനക്കാരിലേക്കും തിരിച്ചും കോവിഡ് വലിയ തോതില്‍ പകര്‍ന്നതായി റിപ്പോര്‍ട്ടുകളില്ല. യാത്രക്കാരില്‍ നിന്നും യാത്രക്കാരിലേക്കും ജീവനക്കാര്‍ക്കിടയിലും പലപ്പോഴും കോവിഡ് പകര്‍ന്നിട്ടുമുണ്ട്. അതേസമയം വളരെ കുറഞ്ഞ തോതില്‍ ജീവനക്കാരില്‍ നിന്നും യാത്രക്കാരിലേക്ക് രോഗം പകര്‍ന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്താല്‍ കോവിഡിനെ കയ്യകലത്തില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടേതിന് സമാനമായ രീതിയില്‍ പി.പി.ഇ കിറ്റുകള്‍ വിമാന ജീവനക്കാര്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് ഡേവിഡ് പവല്‍ സൂചിപ്പിക്കുന്നത്. 

കുട്ടികളുടെ യാത്രയും വിമാനത്താവളങ്ങളിലെ അപകടവും

നല്ല വായു സമ്പര്‍ക്കമുള്ള സ്ഥലങ്ങളില്‍ വലിയ തോതില്‍ കോവിഡ് പടരുന്നില്ലെന്നത് നേരത്തേ തെളിഞ്ഞിട്ടുള്ളതാണ്. വിമാനത്തിലെ വായു സമ്പർക്കം പൊതുവെ എയർപോർട്ട് കെട്ടിടങ്ങൾക്കുള്ളതിനേക്കാൾ വളരെ കൂടുതലാണ്. എല്ലാവരും ഒരേ ദിശയിൽ ഇരിക്കുന്നു, സീലിംഗ് മുതൽ ഫ്ലോർ വായുപ്രവാഹമുണ്ട്, ഏകദേശം 50% വായുസഞ്ചാരം പുറത്തുനിന്നുള്ളതാണ്, 50% പുനഃചംക്രമണം ചെയ്യപ്പെടുന്നു, ഇത് HEPA- ഫിൽട്ടർ ഉപയോഗിച്ച് ശുദ്ധീകരിക്കുന്നുമുണ്ട്. ഇത്തരം പ്രോസസുകൾ ഒന്നും തന്നെ എയർപോർട്ടിൽ ഇല്ല. അവിടെ മുഖാമുഖ സമ്പർക്കത്തിന് കൂടുതൽ സാധ്യതകളുണ്ട്. വിമാനങ്ങളിലുള്ളതിന്റെ വായു സമ്പര്‍ക്കത്തിന്റെ പത്തിലൊന്ന് മാത്രമേ വിമാനത്താവളങ്ങളിലുളളൂ. അതുകൊണ്ടുതന്നെ വിമാനങ്ങളെ അപേക്ഷിച്ച് വിമാനത്താവളങ്ങളില്‍ വച്ച് കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലുണ്ട്.

ഒമിക്രോണിന്റെ കാര്യത്തില്‍ കുഞ്ഞുങ്ങളിലേക്ക് രോഗം പകര്‍ന്ന് രൂക്ഷമാകുന്ന സാഹചര്യം വളരെ കുറവാണെന്നാണ് പൊതുവേ കണ്ടുവരുന്നത്. ഇതിന്റെ യഥാര്‍ഥ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. അപ്പോഴും കുഞ്ഞുങ്ങള്‍ രോഗവാഹകരാവാനും മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താനുമുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സാധ്യമെങ്കില്‍ കുഞ്ഞുങ്ങളെ പരമാവധി മുന്‍കരുതലുകളെടുത്തുകൊണ്ട് മാത്രം വിമാനയാത്രകള്‍ക്ക് കൊണ്ടുപോവുകയെന്നതാണ് വിദഗ്ധ നിര്‍ദേശം.

English Summary: Omicron May Double Risk of Getting Infected on Planes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com