ADVERTISEMENT

ഇന്ത്യൻ പിക് അപ് വിപണിയിലെ സാധ്യതകളിൽ പ്രതീക്ഷയർപ്പിച്ചു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയുടെ ഹൈലക്സ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. ഈ 23നാണ് ലൈഫ്സ്റ്റൈൽ പിക് അപ് ട്രക്കായി വിശേഷിപ്പിക്കപ്പെടുന്ന ഹൈലക്സിന്റെ ഇന്ത്യൻ അരങ്ങേറ്റം. വില സംബന്ധിച്ചു സൂചനകളില്ലെങ്കിലും അര ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ വരെ അഡ്വാൻസ് ഈടാക്കി വിവിധ ഡീലർഷിപ്പുകൾ ഹൈലക്സിനുള്ള ബുക്കിങ് സ്വീകരിക്കുന്നുണ്ട്.

 

ഫോർച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും അടിത്തറയാവുന്ന ഐ എം വി - ടു പ്ലാറ്റ്ഫോം തന്നെയാണു ടൊയോട്ട ഹൈലക്സിന്റെയും അടിസ്ഥാനം. അതുകൊണ്ടുതന്നെ ഹൈലക്സിനുള്ള എൻജിനും ഗീയർബോക്സും ഫോർ വീൽ ഡ്രൈവ് സംവിധാനവും  സസ്പെൻഷൻ ഘടകങ്ങളുമൊക്കെ ഈ മോഡലുകളിൽ നിന്നാവും. 

 

ഫോർച്യൂണറിലെ 2.8 ലീറ്റർ ഡീസൽ എൻജിനാവും ‘ഹൈലക്സി’ലും ഇടംപിടിക്കുകയെന്നാണു സൂചന; 204 ബി എച്ച് പി വരെ കരുത്തും 500 എൻ എമ്മോളം ടോർക്കും  സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഈ എൻജിൻ എത്തുക  ഫോർ വീൽ ഡ്രൈവ് ലേഔട്ട് സഹിതമാവും. ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തുന്ന ‘ഹൈലക്സി’ലുള്ളതും ഇതേ 2.8 ലീറ്റർ, ടർബോ ഡീസൽ എൻജിൻ തന്നെ; ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണ് വിദേശത്ത് ഈ എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ സാധ്യതകൾ. 

 

വലിപ്പത്തിലും സാന്നിധ്യത്തിലുമൊക്കെ ഫോർച്യൂണറിനെയും ഇന്നോവ ക്രിസ്റ്റയെയുമൊക്കെ കടത്തി വെട്ടുന്നതിനാൽ നഗരാതിർത്തിക്കു പുറത്തും ഹൈലക്സിന് ഉപയോഗസാധ്യതയേറെയാണ്. 5,285 എം എം നീളമുള്ള ഹൈലക്സിന്റെ വീൽ ബേസ് 3,085 എം എമ്മാണ്; അതേസമയം ഫോർച്യൂണറിന്റെ നീളമാവട്ടെ 4,795 എം എമ്മും. ഓഫ് റോഡർ എന്നു വിശേഷിപ്പിക്കുമ്പോഴും അകത്തളത്തിൽ സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പഞ്ഞമില്ലാതെയാവും ടൊയോട്ട ഹൈലക്സിനെ പടയ്ക്കിറക്കുക. ആംബിയന്റ് ലൈറ്റിങ്, ഓട്ടോ എയർ കണ്ടീഷനിങ്, എട്ട് ഇഞ്ച് ഇൻഫൊടെയ്മെന്റ് സ്ക്രീൻ, ജെ ബി എൽ സ്പീക്കർ എന്നിവയെല്ലാം ‘ഹൈലക്സി’ൽ പ്രതീക്ഷിക്കാം. 

 

ഇന്നോവ ക്രിസ്റ്റയും ഫോർച്യൂണറും ഇന്ത്യയിൽ നിർമിക്കുന്നതിനാൽ ഹൈലക്സിന്റെ വില പിടിച്ചു നിർത്താൻ ടൊയോട്ടയ്ക്കു കാര്യമായി പണിപ്പെടേണ്ടി വരില്ല. പിക് അപ് ട്രക്ക് വിഭാഗത്തിൽ ജപ്പാനിൽ നിന്നു തന്നെയുള്ള ഇസൂസുവിന്റെ വി ക്രോസുമായിട്ടാവും ഇന്ത്യയിൽ ടൊയോട്ട ഹൈലക്സിന്റെ പോരാട്ടം. 18.05 ലക്ഷം മുതൽ 25.60 ലക്ഷം രൂപ വരെയാണ് വി ക്രോസിന്റെ വകഭേദങ്ങളുടെ ഡൽഹിയിലെ  ഷോറൂം വില. 

 

English Summary: Toyota Hilux to launch on January 23; bookings open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com