ADVERTISEMENT

വൈമാനികരുടെ സാന്നിധ്യം ആവശ്യമില്ലാത്ത, സ്വയം പറക്കുന്ന പറക്കും ടാക്സിയുടെ വികസനത്തിനായി കലിഫോണിയ ആസ്ഥാനമായ വിസ്കിൽ 45 കോടി ഡോളർ(ഏകദേശം 3,362 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ചു പ്രമുഖ യു എസ് വിമാന നിർമാതാക്കളായ ബോയിങ് കമ്പനി. ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തി, കുത്തനെ പറന്നുയരുകയും പറന്നിറങ്ങുകയും ചെയ്യുന്ന ഇവിടിഒ എൽ വിഭാഗത്തിലെ വിമാന വികസനത്തിൽ മുഴുകിയിരിക്കുന്ന നിരവധി കമ്പനികളിൽ ഒന്നാണു വിസ്ക്. എന്നാൽ സ്വയം പറക്കാനുള്ള ശേഷിയുള്ള ഇവിടിഒഎൽ വികസിപ്പിക്കാനുള്ള ഉദ്യമമാണു ബോയിങ്ങിനൊപ്പം ഗൂഗിൾ സഹസ്ഥാപകനായ ലാറി പേജ് തുടക്കമിട്ട കിറ്റി ഹോക്കിന്റെയും കൂടി ഉടമസ്ഥതയിലുള്ള വിസ്കിനെ വ്യത്യസ്തമാക്കുന്നത്.

 

തുടക്കത്തിൽ തന്നെ സ്വയം പറക്കുന്ന വിമാനം വികസിപ്പിക്കാൻ ശ്രമിക്കുന്നത് വിസ്കിനെ സംബന്ധിച്ചിടത്തോളം നിർണായക നേട്ടമാവുമെന്ന് ബോയിങ് ചീഫ് സ്ട്രാറ്റജി ഓഫിസർ മാർക് അലൻ കരുതുന്നു. വിമാനത്തിന്റെ രൂപകൽപ്പനയുടെയും വികസനത്തിന്റെയും എല്ലാ ഘട്ടത്തിലും സ്വയം പറക്കാനുള്ള പ്രാപ്തി കൈവരിക്കാൻ ആവശ്യമായ തത്വങ്ങൾ ഉൾപ്പെടുത്താമെന്നതാണു നേട്ടമെന്നും അദ്ദേഹം വിശദീകരിച്ചു.

 

അതേസമയം, വൈമാനികരുടെ സഹായത്താൽ പറക്കുന്ന ഇവിടിഒഎൽ ഒഴിവാക്കി, സ്വയം പറക്കുന്ന വിമാനം യാഥാർഥ്യമാക്കാനുള്ള വിസ്കിന്റെ ശ്രമം പരീക്ഷണപ്പറക്കലിൽ കാലതാമസം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. വൈമാനികർ നിയന്ത്രിക്കുന്ന ഇവിടിഒഎൽ 2024നകം വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തെ വിവിധ സ്റ്റാർട് അപ് കമ്പനികൾ. എന്നാൽ സ്വയം പറക്കുന്ന ഇവിടിഒഎൽ യാഥാർഥ്യമാക്കാനുള്ള വിസ്കിന്റെ ഉദ്യമം കൂടുതൽ സമയമെടുക്കുമെന്നാണു സൂചന.

 

അതേസമയം, വിസ്ക് വികസിപ്പിക്കുന്ന ഇവിടിഒഎല്ലിന്റെ ആറാം തലമുറ എപ്പോഴാവും പരീക്ഷണ പറക്കലിനു സജ്ജമാവുകയെന്നു വെളിപ്പെടുത്താൻ ബോയിങ് തയാറായിട്ടില്ല. അതേസമയം, വൈമാനിക സാന്നിധ്യമില്ലാതെ യാത്രക്കാരുമായി പറക്കാനുള്ള അനുമതി നേടുന്ന യു എസിലെ ആദ്യ ഇവിടിഒഎൽ വിസ്കിന്റേതാവുമെന്നു ബോയിങ് അവകാശപ്പെടുന്നുണ്ട്.‌ എന്തായാലും 2028നു മുമ്പ് വിസ്കിന്റെ ഈ സ്വയം പറക്കുന്ന ഇവിടിഒഎൽ അംഗീകാരം നേടാൻ സാധ്യതയില്ലെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.

 

English Summary: Boeing invests $450 million in flying taxi developer Wisk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com