ADVERTISEMENT

പെട്രോൾ, ഡീസൽ വില അനുദിനം വർധിക്കുമ്പോൾ ഹൈഡ്രജൻ കാറിൽ പാർലമെന്റിലെത്തി കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽകാറായ ടൊയോട്ട മിറായ് കേന്ദ്രമന്ത്രി അവതരിപ്പിച്ചത്. ഇന്ത്യയിൽ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് പ്രചാരണം നൽകാൻ പരീക്ഷണാടിസ്ഥാനത്തിലാണ് അവതരണം.

 

ഹൈഡ്രജൻ ഫ്യൂവൽ സെൽ വാഹനങ്ങൾക്കു പ്രചാരം നൽകാനുള്ള പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി തന്റെ വസതിയിൽനിന്ന് പാർലമെന്റിലേക്ക് ടൊയോട്ട മിറായ്‌യിൽ എത്തിയത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 650 കിലോമീറ്റർ ഓടുന്ന വാഹനമാണ് ടൊയോട്ട മിറായ്. ചാർജ് ചെയ്യാൻ 5 മിനിറ്റ്  മതി.

Toyota Mirai
Toyota Mirai

 

ടൊയോട്ട കിർലോസ്കർ മോട്ടറും ഇന്റർനാഷനൽ സെന്റർ ഫോർ ഓട്ടമോട്ടീവ് ടെക്നോളജിയും (ഐസിഎടി) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യൻ റോഡുകളിലും കാലാവസ്ഥയിലും വാഹനത്തിന്റെ പ്രകടനം നിരീക്ഷിക്കും. 2014ൽ ലോകവിപണിയിൽ അവതരിപ്പിക്കപ്പെട്ട മിറായ്‌യുടെ രണ്ടാം തലമുറയാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

 

പുകയില്ല, വെള്ളം മാത്രം

 

2014 ൽ ജപ്പാനിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിച്ചത്. യുഎസിലും യൂറോപ്പിലും ഉൾപ്പെടെ ഇതുവരെ പതിനായിരത്തോളം കാറുകൾ വിറ്റു. 4 പേർക്കു യാത്ര ചെയ്യാൻ കഴിയുന്ന ഇടത്തരം സെഡാൻ ആണിത്. ഏകദേശം 60,000 ഡോളർ (45.5 ലക്ഷം രൂപ) ആണ് വില. ഇലക്ട്രിക് മോട്ടർ പ്രവർത്തിപ്പിക്കാൻ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിക്കുന്നു എന്നതാണു സാധാരണ ഇലക്ട്രിക് – ഹൈബ്രിഡ് കാറുകളുമായുള്ള വ്യത്യാസം. പുകയ്ക്കു പകരം വെള്ളമാകും ഇവ പുറന്തള്ളുക. 140 കിലോമീറ്റർ വരെ വേഗം കിട്ടും. ഫുൾ ടാങ്ക് ഇന്ധനം കൊണ്ട് 650 കിലോമീറ്റർ ഓടാൻ ശേഷിയുണ്ട്. അടുത്തിടെ ഒറ്റ ടാങ്ക് ഇന്ധനത്തിൽ 1359 കിലോമീറ്റർ സഞ്ചരിച്ച് ടൊയോട്ട മിറായ് റെക്കോർഡിട്ടിരുന്നു.

 

English Summary: Nitin Gadkari Rolls Into Parliament In Hydrogen Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com