ADVERTISEMENT

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ബജാജിന് സ്ഥാനം നേടിക്കൊടുക്കാൻ പ്രധാന പങ്ക് വഹിച്ച മോഡലാണ് പൾസർ ശ്രേണിയുടേത്. 2001ൽ 150/180 സിസി എൻജിനുമായി വിപണിയിലെത്തി പ്രയാണം ആരംഭിച്ച പൾസറിനെ പിടിച്ചുകെട്ടാൻ ഇന്നും എതിരാളികൾക്ക് സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. 21 വർഷങ്ങൾക്ക് ശേഷവും പ്രതാപവും പ്രൗഢിയുമായി പൾസർ വിപണിയിലുണ്ട്. കാലഘട്ടങ്ങൾക്കനുസൃതമായി ബജാജ് അവരുടെ ഫ്ലാഗ്ഷിപ് മോഡലായ പൾസറിന് പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. 125 സിസി മുതൽ 250 സിസി വരെ വിവിധ എൻജിൻ സ്പെസിഫിക്കേഷനുകളുമായി പത്തോളം വകഭേദങ്ങള്‍ വിപണിയിലെത്തിയിരുന്നു. 

 

വിപണിയിലെ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് പുതിയ ചില നവീകരണങ്ങൾക്ക് ബജാജ് മോട്ടർസൈക്കിൾസ് ഒരുങ്ങുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. അതിന്റെ ഭാഗമായി ബജാജ് ഇന്ത്യ പൾസർ ശ്രേണിയിലേക്ക് 2 പുതിയ പേരുകൾക്ക് വ്യാപാരമുദ്ര (ട്രേഡ്മാർക്ക്) ഫയൽ ചെയ്തിരിക്കുകയാണ്. പൾസർ എലാൻ (Elan), പൾസർ എലഗൻസ് (Eleganz) എന്നീ പേരുകളാണ് പുതുതായി ബജാജ് ട്രേഡ്മാർക്കിന് നൽകിയത്. വൈകാതെ വിപണി പ്രവേശം നടത്താനിരിക്കുന്ന പുതിയ പൾസറാണ് ഇവയെന്ന് അണിയറ സംസാരമുണ്ട്. എന്നാൽ ഇതിന്റെ രൂപമോ, മുൻഗാമിയെയോ സംബന്ധിച്ച യാതൊരുവിധ വിവരങ്ങളും  കമ്പനി പുറത്തുവിട്ടിട്ടില്ല. 

 

എന്നാൽ ട്രേഡ്മാർക്ക് ചെയ്ത പേരുകളുടെ അടിസ്ഥാനത്തിൽ കരുത്ത് കൂടിയ വാഹനങ്ങളാണ് ഇവയെന്ന് അനുമാനിക്കാം.. ഏറെ വൈകാതെ പുറത്തിറങ്ങുന്ന കെടിഎം ഡ്യൂക്ക് 490 ട്വിൻ സിലിണ്ടര്‍ മോഡലിന്റെ പൾസർ വകഭേദമായിരിക്കാം പുതിയ പേരുകൾക്ക് പിന്നിൽ മയങ്ങുന്നത്. ഇതിനു മുൻപും പൾസർ ഇത്തരത്തിൽ പേരുകൾ ട്രേഡ്മാർക്ക് ചെയ്തിരുന്നു. ഏറെ നാളുകൾക്ക് മുൻപ് ട്വിന്നർ എന്നു റജിസ്റ്റർ ചെയ്ത പേര് 400 സിസി മോഡലിന് നൽകുമെന്ന് ബജാജ് അറിയിച്ചെങ്കിലും ഉപയോഗിച്ചില്ല. 

 

പള്‍സർ എൻ250 – എഫ്250 എന്നീ മോഡലുകളാണ്  ബജാജ് അവസാനം വിപണിയിലെത്തിച്ചത്. 249 സിസി സിംഗിൾ സിലിണ്ടർ, ഓയിൽ കൂള്‍ഡ് എൻജിന് ഫ്യുവൽ ഇൻജക്‌ഷൻ സംവിധാനം  ഉൾപ്പെടെ നൽകിയ മോഡലിന് 24.1 ബിഎച്ച്പി കരുത്തും 21.5 എൻഎം ടോർക്കും ആണ് ഉള്ളത്. സ്ലിപ്പർ ആൻഡ് അസിസ്റ്റ് ക്ലച്ച് സംവിധാനത്തോടെ 5 സ്പീഡ് ഗിയർ ബോക്സും വാഹനത്തിനുണ്ട്. 

 

English Summary: Bajaj Pulsar Elan, Pulsar Eleganz names Trademarked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com