അപകടകരമായ ഡ്രൈവിങ്: പട്ടികയിൽ ഇന്ത്യ അഞ്ചാമത്
Mail This Article
ഏതു രാജ്യത്തായാലും വാഹനപ്രേമികൾക്ക് വാഹനങ്ങൾ കഴിഞ്ഞാൽ ഏറ്റവും താൽപര്യമുള്ള വിഷയം റോഡാണെന്നു തീർച്ച. തീരദേശ റോഡുകളും മലയോര റോഡുകളുമെല്ലാം ആളുകൾ കൂടുതലായി ഡ്രൈവിനു തിരഞ്ഞെടുക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം മനോഹരമായ റോഡുകൾ ധാരാളമുള്ള ഇന്ത്യ പക്ഷേ, ഏറ്റവും അപകടകരമായ ഡ്രൈവിങ് സാഹചര്യമുള്ള രാജ്യങ്ങളിൽ അഞ്ചാമതാണെന്നു പഠനഫലം. യുഎസിലെ ഡ്രൈവേഴ്സ് എജ്യുക്കേഷൻ പ്ലാറ്റ്ഫോമായ സുട്ടോബിയാണ് പഠനം നടത്തിയത്.
പഠനമനുസരിച്ച്, ഡ്രൈവിങ്ങിന് ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യം ദക്ഷിണാഫ്രിക്കയാണ്. 10 ൽ 3.41 മാർക്ക് മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആകെ ജനസംഖ്യയിൽ 31 ശതമാനം ആളുകൾ മാത്രമാണ് വാഹനങ്ങളിലെ മുൻസീറ്റുകളിൽ സീറ്റ് ബെല്‍റ്റ് ഇടുന്നത്.
പട്ടികയിൽ രണ്ടാമത് തായ്‌ലൻഡാണ്. 10 ൽ 4.35 മാർക്കാണ് ഈ രാജ്യം നേടിയത്. 40 ശതമാനം ആളുകൾ മാത്രമാണ് ഇവിടെ സീറ്റ് ബെൽറ്റ് ധരിക്കുന്നത്. സുരക്ഷ കുറവുള്ള മൂന്നാം രാജ്യം യുഎസ് തന്നെയാണ്. 12.7 ശതമാനമാണ് ഇവിടെ റോഡ് അപകടം മൂലമുണ്ടാകുന്ന മരണങ്ങൾ. 90.1 ശതമാനം ആളുകൾ സീറ്റ് ബെല്‍റ്റ് ധരിക്കാൻ തയാറാകുന്നുണ്ടെങ്കിലും 29 ശതമാനം അപകടങ്ങൾക്കും കാരണം മദ്യം ഉപയോഗിച്ച ശേഷം ഉണ്ടാകുന്ന വാഹനാപകടങ്ങളാണ്.
സുരക്ഷ കുറഞ്ഞ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 7.3 ശതമാനം ആളുകൾ മാത്രമാണ് മുന്‍സീറ്റുകളിൽ സീറ്റ്ബെൽറ്റ് ധരിക്കുന്നത്. അപകടങ്ങളിൽ 4.1 ശതമാനം മദ്യപിച്ചു വണ്ടിയോടിക്കുന്നതുമൂലം ഉണ്ടാകുന്നവയാണ്. 10 ൽ 5.48 പോയിന്റാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.
ലോകത്തിൽ ഡ്രൈവിങ്ങിന് ഏറ്റവും സുരക്ഷിതമായ രാജ്യം നോർവേയാണ്. 95.2 ശതമാനം ആളുകളും മുന്നിൽ സീറ്റ് ബെൽറ്റ് ധരിക്കുന്ന ഇവിടെ അപകടങ്ങളിൽ 13 ശതമാനം മാത്രമാണ് ലഹരി മൂലമുണ്ടാകുന്നത്.
English Summary: India and the US are among the five countries with the world’s deadliest roads