ADVERTISEMENT

ഇന്ത്യയിലെന്നല്ല ലോകത്തെവിടെയും അധ്വാനിക്കുന്ന കർഷകന്റെയും ഭാരം ചുമക്കുന്നവന്റെയും ബന്ധുവാണ്‌ ട്രാക്ടർ. നിലമുഴാനും നിരത്താനും മാത്രമല്ല ചുമടു ചുമക്കാനും ഇവന്മാർ മോശമല്ല. അതുകൊണ്ടാണല്ലോ കുട്ടനാട്ടിലെ പാടങ്ങൾ മുതൽ മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ നാം ഇവരെ കാണുന്നത്. ട്രാക്ടറുകളുടെ ‘ശരീരപ്രകൃതം’ തന്നെ മറ്റൊന്നാണ്‌. ആയതിനാൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. 

 

paci77 ​| istock
paci77 ​| istock

നീണ്ട മൂക്കുള്ള വലിയ ചക്രങ്ങളുള്ള ട്രാക്ടറുകൾ വിവിധോദ്ദേശ്യ യന്ത്രങ്ങളുടെ ഗണത്തിൽ പ്പെടുന്നവയാണ്‌.

tractor-2
Hari Mahidhar | Shutterstock

 

tractor-3
Rinku Dua | Shutterstock

നേരത്തേ പറഞ്ഞ മൂക്കിലാണ് എൻജിൻ സ്ഥിതിചെയ്യുന്നത്. അതിനു പിന്നിലേക്ക് ക്ലച്ചും ട്രാൻസ്മിഷനും കൂറ്റൻ ഡിഫറൻഷ്യലും പവർ ടേക്കോഫും ഒക്കെച്ചേർന്ന് സർവ്വത്ര യന്ത്രമയമായ ശരീരത്തിൽ അൽപവസ്ത്രം പോലെ രണ്ടു ഫെൻഡറുകളും നടുവിലൊരു സീറ്റും തീർന്നു ട്രാക്ടറുകളുടെ ശരീരശാസ്ത്രം. ചക്രങ്ങളുടെ വലുപ്പവ്യത്യാസം ശ്രദ്ധേയമാണ്. മുന്നിലെ ചക്രങ്ങളുടെ ഇരട്ടി വ്യാസമായിരിക്കും പിന്നിലുള്ള ചക്രങ്ങൾക്ക്. അവയിലേക്കാവും എൻജിനിൽ നിന്നുള്ള ട്രാക്ഷൻ അഥവാ കറക്കം എത്തിച്ചേരുന്നതും. നാലു വീലുകളിലേക്കും ട്രാക്ഷനുള്ള ഫോർവീൽ ഡ്രൈവ് ട്രാക്ടറുകളും അപൂർവ്വമായുണ്ട്. 

 

മുൻഭാഗത്തെ അപേക്ഷിച്ച് പിന്നിലാണ് ട്രാക്ടറുകൾക്ക് ഭാരമുണ്ടാവുക. അതുകൊണ്ടുതന്നെ മുൻഭാഗം ഉയർന്ന് പിന്നിലേക്കു മറിഞ്ഞുള്ള അപകടങ്ങൾ ട്രാക്ടർ ലോകത്ത് പതിവാണ്. സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് ട്രാക്ടറിന്റെ മറിച്ചിൽ ഞൊടിയിടയിലാവും സംഭവിക്കുക. മിക്കവാറും ഡ്രൈവർക്ക് മാരകമായ പരുക്കോ മരണമോ സംഭവിക്കാറുമുണ്ട്. ചെളിയിൽ പൂണ്ടുപോകുമ്പോൾ പിന്നിൽ ബ്ലേഡോ ലെവലറോ പോലെയുള്ള അറ്റാച്ച്മെന്റുകളൊന്നുമില്ലെങ്കിൽ അപകടസാധ്യതയേറുമെന്ന് ഡ്രൈവർമാരുടെ സാക്ഷ്യം. ചെളിയിലും മറ്റും ഉറച്ചിരിക്കുന്ന വീലുകളിലേക്ക് ട്രാക്ഷൻ കൊടുക്കുന്നതിന്റെ എതിർദിശയിലേക്ക് വാഹനം ഒന്നാകെ ചലിക്കുന്നതിന്റെ ഫലമായി മുൻഭാഗം ഉയരുകയും മലക്കം മറിയുകയും ചെയ്യുന്നത് ട്രാക്ടറിന്റെ ജനനം മുതൽക്കേയുള്ള പതിവാണത്രേ. ഡ്രൈവർക്ക് ചാടിയിറങ്ങാനോ രക്ഷപ്പെടാനോ ഒന്നും സമയം കിട്ടാറുമില്ല. 

tractor-4
Sahil Ghosh | Shutterstock

 

കഴിഞ്ഞ വർഷം നമ്മുടെ നാട്ടിലും ട്രാക്ടർ ചെളിയിലേക്കു മലക്കം മറിഞ്ഞ് ഒരാളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. പ്രവാസിയായിരുന്ന ദിനേശ്കുമാർ വിദേശത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോൾ ഒരു സ്വയംതൊഴിലിനായി വാങ്ങിയ ട്രാക്ടറായിരുന്നു വീടിനടുത്തുള്ള തരിശുനിലം കൃഷിയോഗ്യമാക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ചെളിയിലേക്കു മലർന്നുവീണ ട്രാക്ടറിനടിയിൽപ്പെട്ട ദിനേശ്കുമാറിനെ ഇരുപതു മിനുട്ടിനു ശേഷമാണ്‌ പുറത്തെടുക്കാനായത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. അടുത്തിടെ ഇടുക്കിയിലെ കല്ലാർകുട്ടിയിലും ട്രാക്ടറപകടത്തിൽ ഒരു ജീവൻ നഷ്ടപ്പെട്ടിരുന്നു. ദിനേശ്കുമാറിന്റെ മരണത്തിനു കാരണമായ അപകടം സംഭവിച്ചത് ചെളിനിറഞ്ഞ പാടത്തായിരുന്നെങ്കിൽ മുരിക്കാശേരി സ്വദേശിയായ ബിജുവിന്‌ ജീവൻ നഷ്ടമായത് തടികയറ്റിയ ട്രാക്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞപ്പോഴാണ്‌.

tractor-1
oticki | istock

 

മേൽപ്പറഞ്ഞ രണ്ട് അപകടങ്ങളിലും മരണം ഒഴിവാക്കാമായിരുന്ന ഒന്നുണ്ട്. റോപ്സ് (ROPS) എന്നു വിളിക്കപ്പെടുന്ന റോൾ ഓവർ പ്രൊട്ടക്ഷൻ സ്ട്രക്ചർ. ഇതിന്റെ ആവശ്യകതയും പ്രാധാന്യവും എന്താണെന്നു നോക്കാം.

 

നേരത്തേ പറഞ്ഞതു പോലെ ട്രാക്ടറുകളുടെ ജനനം മുതൽക്കേ കരണം മറിച്ചിലുകളും അവ മൂലമുള്ള മരണങ്ങളും ചർച്ചാവിഷയമായിക്കൊണ്ടിരുന്നു. അങ്ങനെ 1959ൽ സ്വീഡനിലാണ്‌ ആദ്യമായി ട്രാക്ടറുകളിൽ റോപ്പ്സ് വരുന്നത്. രാജ്യത്ത് നിർമിക്കുന്ന സകല ട്രാക്ടറുകളിലും റോളോവർ പ്രൊട്ടക്ഷനുണ്ടായിരിക്കണമെന്ന നിയമം നിലവിൽ വന്നു. 1965 ആയപ്പോഴേക്കും പഴയതും പുതിയതുമായ ട്രാക്ടറുകൾക്ക് റോപ്പ്സുണ്ടാവണം എന്ന രീതിയിൽ നിയമം പരിഷ്കരിച്ചു. വൈകാതെ ഓസ്ട്രേലിയയിലും ജർമ്മനിയിലും ഡെൻമാർക്കിലുമൊക്കെ റോപ്പ്സ് നിയമം മൂലം നിർബ്ബന്ധിതമാക്കി.

 

എന്നാൽ അമേരിക്കൻ ഐക്യനാടുകളിൽ കുറെക്കൂടി വൈകിയാണ്‌ റോപ്പ്സ് സംബന്ധിച്ച നിയമവും മറ്റും പ്രാബല്യത്തിൽ വന്നത്. 1976 മുതൽ എല്ലാ ട്രാക്ടറുകളിലും റോപ്പ്സ് നിർബന്ധിതമാക്കി. എന്നാൽ 1985ൽ നേരിയൊരു പരിഷ്കാരത്തിലൂടെ എല്ലാ ട്രാക്ടറുകൾക്കും ബാധകമായ റോപ്പ്സ് 20 ഹോഴ്സ്പവറിനു മേൽ കരുത്തുള്ള ട്രാക്ടറുകൾക്കു മാത്രം മതിയാവും എന്ന രീതിയിൽ മാറ്റിയെഴുതി.

 

അമേരിക്കയിൽ റോപ്പ്സ് നിയമം മൂലം നിർബന്ധമാക്കി അരനൂറ്റാണ്ടോടടുക്കുമ്പോഴും കർഷകഭൂരിപക്ഷമുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഇങ്ങനെയൊരു സംഭവം ആരും അറിഞ്ഞ ഭാവം പോലും കാണിക്കുന്നില്ലെന്നതാണ്‌ ദുഃഖകരം. 2016ൽ ട്രാക്ടറുകളടക്കമുള്ള കാർഷികോപകരണങ്ങളുടെ ടൈപ് അപ്രൂവൽ സംബന്ധിച്ച നിർദ്ദേശങ്ങളുടെ കരടുരേഖ പുറത്തിറക്കിയതിൽ റോപ്പ്സ് നിർബന്ധമാണെന്നു പറയുന്നില്ല. 2019ൽ മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് (മോർത്ത്) നിർമാണോപകരണങ്ങളെപ്പറ്റി പ്രസിദ്ധീകരിച്ച ഒരു ഡ്രാഫ്റ്റിൽ മാത്രമാണ്‌ റോപ്പ്സ് എന്നൊരു പരാമർശമെങ്കിലുമുള്ളത്. ഇവയ്ക്ക് റോളോവർ പ്രൊട്ടക്ഷനുണ്ടാവണമെന്ന് നിർദ്ദേശിക്കുന്നുമുണ്ട്.

 

റോഡിൽ ഓടാൻ അനുവാദമുള്ള നിർമാണോപകരണങ്ങളിൽ റോപ്പ്സ് നിർബന്ധമാക്കുമ്പോഴും കാർഷികോപകരണമെന്ന നിലയിൽ മാത്രം കാണുന്നതും റോഡുകളിൽ ഓടാൻ റജിസ്ട്രേഷൻ ലഭിക്കുന്നതുമായ ട്രാക്ടറുകളിൽ റോളോവർ പ്രൊട്ടക്ഷൻ സിസ്റ്റം ആവശ്യമില്ലെന്ന രീതിയിൽ അധികൃതർ കണ്ണടയ്ക്കുന്നത് എന്താണെന്ന് ഇനിയും മനസ്സിലാകുന്നില്ല. നിലവിൽ ഇന്ത്യയിലെ പ്രമുഖ ട്രാക്ടർ നിർമാതാക്കളൊന്നും റോപ്പ്സ് നൽകുന്നില്ല എന്നാണറിവ്. 

 

ഇത്രയേറെ ട്രാക്ടറുകൾ ഉപയോഗിക്കുന്ന കർഷകർ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഈ രാജ്യത്ത് അവരുടെ ജീവന്‌ വിലയില്ലെന്ന രീതിയിലാണോ നിയമം പെരുമാറുന്നതെന്ന് നമ്മൾ അദ്ഭുതപ്പെടുമ്പോൾ ട്രാക്ടറുകളിലെ പെയിന്റിനു പിഴയീടാക്കാനുള്ള വകുപ്പ് ആലോചിക്കുകയാവും അധികാരികൾ എന്നാരെങ്കിലും പറഞ്ഞാൽ അതിശയോക്തിയാവില്ല.

 

English Summary: Indian Tractors Need Roll Over Protection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com