ADVERTISEMENT

റെക്കോർഡുകൾ തകർക്കുന്ന കാര്യത്തിൽ രാജ്യാന്തര വാഹനനിർമാതാക്കളെ ഉൾപ്പെടെ വെല്ലുവിളിക്കുന്നത് ടാറ്റയുടെ പതിവാണ്. ഇലക്ട്രിക് വാഹനയുഗം ആരംഭിച്ചതോടെ അവിടെയും ടാറ്റ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുകയാണ്. ഇലക്ട്രിക് വാഹന വിപണിയിൽ മറ്റു നിർമാതാക്കളെ പിന്തള്ളി 50000 യൂണിറ്റ് എന്ന വലിയ നാഴികക്കല്ലാണ് ടാറ്റ പിന്നിട്ടത്. 

 

തുടക്കം നെക്സോൺ ഇവി

 

നെക്സോൺ ഇവിയിലൂടെ ഇലക്ട്രിക് വാഹന രംഗത്ത് ചുവടുറപ്പിച്ച ടാറ്റ, ഇലക്ട്രിക് വാഹനവിപണി തന്നെ വെട്ടിപ്പിടിക്കുകയായിരുന്നു. നിലവിൽ നെക്സോൺ ഇവി മാക്സ്, നെക്സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി എന്നിവയെല്ലാമുണ്ട്. പുണെയിലെ രഞ്ജൻഗാവ് പ്ലാന്റിൽ നിന്നാണ് 50000 എന്ന നേട്ടം തികച്ച് നെക്സോൺ ഇവി മാക്സ് എന്ന മോഡൽ പുറത്തിറങ്ങിയത്. എക്സ്എം, എക്സ്‌സെഡ് പ്ലസ്, എക്സ്‌സെഡ് പ്ലസ് ലക്സ് എന്നിങ്ങനെ 3 വേരിയന്റുകളിലാണ് ഈ വാഹനം ലഭിക്കുന്നത്.

 

ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സാധാരണക്കാർക്കിടയിൽ ലഭിക്കുന്നത്. സാധാരണക്കാർക്ക് പ്രാപ്യമാകുന്ന വിലയിൽ ഇവികൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ടാറ്റ. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 15518 യൂണിറ്റുകൾ വിറ്റ് ഇലക്ട്രിക് വിഭാഗത്തിൽ പ്രമുഖ സ്ഥാനം ഉറപ്പാക്കാൻ ടാറ്റയ്ക്കു സാധിച്ചു. 85.53 ശതമാനം മാർക്കറ്റ് ഷെയറും ഇതോടെ ടാറ്റയുടെ പോക്കറ്റിലായി. മാസം ശരാശരി 2586 യൂണിറ്റ് എന്ന വലിയ നേട്ടമാണ് ടാറ്റയ്ക്കു ലഭിച്ചത്. 

 

കഴിഞ്ഞ മേയിലാണ് നെക്സോൺ ഇവിയുടെ വിൽപന വർധന ലക്ഷ്യമാക്കി മാക്സ് എന്ന ഉയർന്ന റേഞ്ചുള്ള വകഭേദം വിപണിയിലെത്തിച്ചത്. വലിയ ബാറ്ററിയും ഒറ്റത്തവണ ചാർജിങ്ങിൽ 437 കിലോമീറ്റർ എന്ന റേഞ്ചുമെല്ലാം വാഹനത്തെ ജനങ്ങളോടു കൂടുതൽ അടുപ്പിച്ചു. പിന്നാലെ, ഇവി നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ഹാച്ച്ബാക്ക് എന്ന നിലയിൽ ടിയാഗോ പുറത്തിറക്കി. 315 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ റേഞ്ച്. 

 

അടുത്ത 5 വർഷത്തിനുള്ളിൽ 10 ഇവി വാഹനങ്ങൾ വിപണിയിലെത്തിക്കുക എന്ന വലിയ ലക്ഷ്യത്തിനു പിന്നാലെയാണ് ടാറ്റ ഇപ്പോൾ. പുതുതായി 80 നഗരങ്ങളിൽ ഷോറൂം തുറക്കുകയും 165 നഗരങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കുകയും ചെയ്തെന്ന് ടാറ്റ അവകാശപ്പെടുന്നു. പുതിയ സോഫ്റ്റ്‌വെയറുകളും നിർമാതാക്കൾ അടുത്തിടെ അപ്ഡേറ്റ് ചെയ്തിരുന്നു. 

 

English Summary: Tata Motors celebrates its production milestone of 50,000 EVs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com