ADVERTISEMENT

ലോകമെമ്പാടും തെരുവുകൾ കീഴടക്കി മുന്നേറുകയാണ് ഇലക്ട്രിക് കാറുകൾ. പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ഏറെ അനുയോജ്യമെന്നു വിലയിരുത്തപ്പെടുന്ന ഇലക്ട്രിക് കാറുകൾ കാറോട്ട മത്സര രംഗവും കീഴടക്കുമോ എന്ന ചോദ്യം പ്രസക്തമാണ്.

മോട്ടർ സ്പോർട്സിലെ അതികായനായ ഫോർമുല വണ്ണിന് ഫോർമുല ഇ ഭീഷണിയാകില്ലെന്നാണു മുന്‍ എഫ് വൺ താരം ക്രിസ്റ്റ്യൻ ഡാനറുടെ വാദം. നിലവിൽ രംഗത്തുള്ള കാർ നിർമാതാക്കളായ റെനോ, ഓഡി, ജാഗ്വാർ, നിസാൻ, മെഴ്സിഡീസ്, പോർഷെ എന്നിവർ ഫോർമുല ഇ മത്സര രംഗത്തുണ്ട്. ഫോർമുല ഇ ഭാവിയിൽ റേസിങ് രംഗത്തു വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നതിലും ഡാനർക്കു സംശയമില്ല. എന്നാൽ, ഫോർമുല വണ്ണിന്റെ പാരമ്പര്യത്തെ വെല്ലുവിളിക്കാനോ അതിന്റെ ജനസമ്മതിയെ മറികടക്കാനോ എഫ് ഇയ്ക്കു കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ലോകത്തിന്റെ ഭാവി വാഹനം ഇലക്ട്രിക് ആണ് എന്നു പറയുമ്പോഴും പെട്രോൾ, ഡീസൽ വാഹനങ്ങൾക്കു പൂർണ വിലക്കേർപ്പെടുത്താനുള്ള ചില രാജ്യങ്ങളുടെ നീക്കത്തെ വിമർശിക്കുന്നുമുണ്ട് അദ്ദേഹം. 

electric-f1-1

ഫോർമുല ഇ റേസ്

2011ൽ പാരിസിലാണ് ഫോർമുല ഇ മത്സരങ്ങളുടെ തുടക്കം. സിംഗിൾ സീറ്റർ ഇലക്ട്രിക് കാറുകളാണ് മത്സരങ്ങൾക്ക് ഉപയോഗിക്കുക. 2021–22 സീസണിൽ 11 ടീമുകളാണു പങ്കെടുത്തത്. സ്റ്റോഫൽ വാൻഡൂർണെയാണു ചാംപ്യൻ. ഇൻവെർട്ടർ, മോട്ടർ, ട്രാൻസ്മിറ്റർ എന്നിവ അടങ്ങിയതാണ് ഇ റേസിങ് കാറുകൾ. ബാറ്ററി ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഇൻവെർട്ടർ, ഡിസിയിൽനിന്ന് എസിയിലേക്കു മാറ്റുന്നു. ഇതാണു കാറിന്റെ ചക്രങ്ങളെ ചലിപ്പിക്കുക. നിലവിൽ ഇ കാറുകൾക്കു മണിക്കൂറിൽ 280 കിമീ വരെ വേഗമുണ്ട്. എന്നാൽ, മറ്റെല്ലാ സിംഗിൾ സീറ്റർ റേസിങ് കാറുകളെക്കാൾ കുറഞ്ഞ വേഗമാണിത്. മണിക്കൂറിൽ 397 കിമീ വരെയാണ് എഫ് വൺ കാറുകളുടെ വേഗം. എന്നാൽ, പൂജ്യത്തിൽനിന്നു നൂറു കി.മീ വേഗത്തിലെത്താൻ ഇ കാറുകൾക്കു 2.8 സെക്കൻഡ് മതി. ഗിയർ, ക്ലച്ച് സംവിധാനങ്ങളൊന്നും 

ഇവയ്ക്കില്ല. എഫ് വൺ കാറുകളെക്കാൾ ചെറുതും മെലിഞ്ഞതുമാണ് ഇ റേസ് കാറുകൾ. അതിനാൽത്തന്നെ മത്സരത്തിനിടെ മൂന്നു കാറുകൾക്കു വരെ സർക്യൂട്ടിൽ ഒരേ സമയം സമാന്തരമായി നീങ്ങാനാകും. മറ്റു കാറുകളെ മറികടക്കാനും ഇത് എളുപ്പമാക്കും. താൽക്കാലിക സ്ട്രീറ്റുകളിലാണു റേസ് നടക്കുന്നത്.

electric-f1

കാർ ബാറ്ററി

ഓരോ കാറും ഒരു മത്സരത്തിന് 80 മുതൽ 100 കിമീ വരെ (30–40 ലാപ്പുകൾ) ഓടാനുള്ള ബാറ്ററി ശേഷിയുമായാണു മത്സരത്തിനിറങ്ങുക. 5000 സെല്ലുകൾ അടങ്ങിയതാണ് ഒരു ഇ കാർ ബാറ്ററി. ഫോർമുല ഇ മത്സരങ്ങൾ ദൂരത്തെക്കാൾ സമയത്തിന്റെ അടിസ്ഥാനത്തിലാണു നടത്തുന്നത്. 45 മിനിറ്റും ഒരു ലാപ്പും എന്നാണു കണക്ക്. മത്സരങ്ങളുടെ തുടക്കകാലത്ത് ഡ്രൈവർമാർക്കു മത്സരത്തിനിടെ ഇന്ധനം നിറയ്ക്കുന്നതിനു സമാനമായി കാറുകൾ മാറാമായിരുന്നു. അതായത്, ഒരു റേസിനു രണ്ടു കാർ വീതം ഉപയോഗിക്കാം. 2018ൽ രണ്ടാം തലമുറ കാറുകൾ വന്നതോടെ ബാറ്ററി ശേഷി വർധിപ്പിച്ച് ഒരു കാറിൽത്തന്നെ മത്സരം പൂർത്തിയാക്കുന്ന രീതി വന്നു.

തുടക്കം

ഫോർമുല ഇ കാറോട്ട മത്സരമെന്ന ആശയം രണ്ടു വ്യക്തികളുടെ സ്വകാര്യ കണ്ടുമുട്ടലിൽ അവിചാരിതമായുണ്ടായ സംസാരത്തിലൂടെയാണ്. അന്നത്തെ എഫ്ഐഎ പ്രസിഡന്റ് ജീൻ ടോട്ടും ഫോർമുല ഇ സ്ഥാപകൻ അലക്സാൻഡ്രോ അഗാഗും കണ്ടുമുട്ടിയത് ഒരു റസ്റ്ററന്റിലായിരുന്നു. പുതിയ വാഹനങ്ങൾ വൈദ്യുതിയെന്ന ഇന്ധനത്തിലേക്കു മാറുമ്പോൾ എന്തുകൊണ്ട് ഒരു ഇ കാർ റേസ് നടത്തിക്കൂടാ? ഇരുവരും അത് അംഗീകരിച്ചു. 2011ൽ ആയിരുന്നു ഈ കൂടിക്കാഴ്ച. 2014ൽ ആദ്യ ഇ റേസ് നടന്നു. പിന്നീട് ഫോർമുല ഇ റേസിന്റെ പ്രചാരവും പ്രസക്തിയും കുതിച്ചതു പെട്ടെന്നായിരുന്നു. 2020–21ൽ ലോക ചാംപ്യൻഷിപ് പദവിയും ലഭിച്ചു.

English Summary: Know More About Formula E Racing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com