ADVERTISEMENT

എൻഫീൽഡിന്റെ ഗാംഭീര്യത്തെക്കാൾ യമഹ ആര്‍ഡി 350യുടെ ചുറുചുറുക്കും വേഗവുമാണ് തനിക്കിഷ്ടമെന്നു രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഇടവേളയിൽ, തന്റെ വാഹനപ്രേമത്തെപ്പറ്റി രാഹുൽ പറയുന്ന വിഡിയോ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ഏതൊക്കെ വാഹനങ്ങളാണ് ഇഷ്ടം, എങ്ങനെയുള്ള വാഹനങ്ങള്‍ ഓടിക്കാനാണ് താല്‍പര്യം എന്നിവയെക്കുറിച്ചെല്ലാം രാഹുൽ സംസാരിക്കുന്നുണ്ട്.

ഇരുചക്ര വാഹനങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് രാഹുല്‍ സംഭാഷണത്തിൽ മനസ്സു തുറക്കുന്നു. പുതു തലമുറയിലെ ഫോര്‍ സ്‌ട്രോക്ക് ബൈക്കുകളേക്കാള്‍ ടു സ്‌ട്രോക്ക് ബൈക്കുകളോടാണ് ഇഷ്ടം. ചെറുപ്പത്തില്‍ കൂടുതലും ടു സ്‌ട്രോക്ക് ബൈക്കുകളാണ് ഓടിച്ചത്. സുഹൃത്തുക്കളുടെ ലാംബ്രട്ട സ്‌കൂട്ടറും ഓടിച്ചിരുന്നു. പഴയ സ്‌കൂട്ടറുകളുടെ ഡിസൈനും അവ എളുപ്പത്തില്‍ ഓടിക്കാമെന്നതും ഇന്നും അവയോടുള്ള പ്രിയം കൂട്ടുന്നു.

റോയല്‍ എന്‍ഫീല്‍ഡിന്റെ വലിയ ആരാധകനല്ല താനെന്നു പറയുന്ന രാഹുല്‍, പഴയ ടു സ്‌ട്രോക്ക് യമഹ ആര്‍ഡി 350 യാണ് പ്രിയ ബൈക്ക് എന്നും പറയുന്നുണ്ട്. ആര്‍ഡി 350യുടെ കരുത്തും വേഗവുമാണ് ചെറുപ്പത്തില്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അപകടങ്ങള്‍ക്കും ഈ അമിത കരുത്ത് കാരണമാവാറുണ്ട്. കോളജ് കാലത്ത് അപ്രീലിയ ആര്‍എസ് 250 ടുസ്‌ട്രോക്ക് മോട്ട ര്‍സൈക്കിളാണ് ഉപയോഗിച്ചിരുന്നത്. യുകെയിലെ  സര്‍വകലാശാലയിലാണ് രാഹുല്‍ ആദ്യം പഠിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് പഠനം അമേരിക്കയിലേക്കു മാറ്റി. അക്കാലത്തെ കരുത്തുറ്റ ടു സ്‌ട്രോക് ബൈക്കുകളിലൊന്നായിരുന്നു അപ്രീലിയ ആര്‍എസ് 250.

തനിക്ക് സ്വന്തമായി കാറില്ലെന്നും രാഹുല്‍ പറയുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും പാര്‍ട്ടിയും നല്‍കിയ കാറുകളിലാണ് ഇതുവരെ യാത്ര ചെയ്തിട്ടുള്ളത്. മാത്രമല്ല, ഡ്രൈവിങ് അത്ര ഇഷ്ടവുമില്ല. അതിന്റെ പ്രധാന കാരണം ഡല്‍ഹി പോലുള്ള നഗരങ്ങളിലെ ഗതാഗതത്തിരക്കാണ്. എങ്കിലും അമ്മ സോണിയ ഗാന്ധിയുടെ ഹോണ്ട സിആര്‍- വി കുറച്ചു വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഇപ്പോള്‍ മോട്ടര്‍ സൈക്കിള്‍ ഓടിക്കുന്നതിനേക്കാള്‍ ഇഷ്ടം സൈക്കിള്‍ ചവിട്ടാനാണെന്നും പക്ഷേ സുരക്ഷാകാരണങ്ങളാൽ പലപ്പോഴും അതു നടക്കാറില്ലെന്നും രാഹുൽ പറയുന്നു. 

English Summary: Rahul Gandhi Reveals His Bike Passion and Favorite Two wheeler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com