ADVERTISEMENT

റോക്കറ്റിനാണെങ്കിലും എത്ര മൈലേജുണ്ട് എന്നു ചോദിക്കുന്നവരാണ് ഇന്ത്യക്കാർ എന്ന കഥ വാഹന വിപണിയിലുണ്ട്. കാഴ്ചയോ സുരക്ഷയോ പരിഗണിക്കാതെ ഇന്ധനക്ഷമത മാത്രം നോക്കി വാഹനം വാങ്ങിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മൈലേജ് മാത്രമല്ല സുരക്ഷയും വാഹനം വാങ്ങുന്നതിന് മുമ്പ് ആളുകളെ സ്വാധീനിക്കുന്നുണ്ടെന്ന് സർവേ റിപ്പോർട്ട്. സ്‌കോഡ ഓട്ടോ ഇന്ത്യയ്ക്ക് വേണ്ടി എന്‍ഐക്യു ബേസസ് ഗ്രൂപ്പ് നടത്തിയ സർവേയിലാണ് പുതിയ കണ്ടെത്തലുകൾ.

 

ഇന്ത്യൻ വാഹനങ്ങള്‍ക്ക് ഉയർന്ന സുരക്ഷാ റേറ്റിങ് വേണമെന്നാണ് പത്തിൽ ഒൻപത് ഉപയോക്താക്കളുടേയും ആവശ്യം എന്നാണ് എന്‍ഐക്യു ബേസസ് സർവേയിൽ പറയുന്നത്. ക്രാഷ് ടെസ്റ്റ് റേറ്റിങ്ങിനും എയര്‍ബാഗുകളുടെ എണ്ണത്തിനുമാണ് ഉപഭോക്താക്കൾ ആദ്യ പരിഗണന നൽകുന്നതെന്നും ഇന്ധനക്ഷമതയ്ക്ക് സർവേയിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചതെന്നും ഏജൻസി വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 92 ശതമാനം ആളുകളും ഇന്ത്യൻ വാഹനങ്ങൾക്ക് ക്രാഷ് ടെസ്റ്റുകൾ നടത്തണമെന്നും സുരക്ഷ റേറ്റിങ് നൽകണമെന്നും ആഗ്രഹിക്കുന്നു. 47.6 ശതമാനം ആളുകള്‍ അധിക ഫീച്ചറുകളേക്കാൾ പരിഗണന നൽകുന്നത് സുരക്ഷയ്ക്കാണ്.

 

സര്‍വേയിലെ  67 ശതമാനം ആളുകള്‍ 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകളുടെ ഉടമകളും 33 ശതമാനം ആളുകൾ നിലവില്‍ വാഹനം ഉപയോഗിക്കാത്ത എന്നാല്‍ ഉടന്‍ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകളുമാണ്. 18 മുതൽ 54 വയസുവരെയുള്ള ആളുകൾക്കിടിയിലാണ് സർവേ നടത്തിയത് അതിൽ 80 ശതമാനം പുരുഷൻമാരും 20 ശതമാനം സ്ത്രീകളുമായിരുന്നു. 

 

ക്രാഷ് ടെസ്റ്റ് റേറ്റിങ്ങിന് 22.3 ശതമാനം ഉപഭോക്താക്കളും എയർബാഗുകളുടെ എണ്ണത്തിന് 21.6 ശതമാനം ഉപഭോക്താക്കളും ഇന്ധനക്ഷമതയ്ക്ക് 15 ശതമാനം ഉപഭോക്താക്കളും പ്രാധാന്യം നൽകുന്നു. ക്രാഷ് ടെസ്റ്റിന്റെ മാത്രം കാര്യം പരിഗണിച്ചാൽ 22.2 ശതമാനം ഉപഭോക്താക്കൾ 5 സ്റ്റാർ റേറ്റിങ്ങുള്ള കാറുകളും 21.3 ശതമാനം ഉപഭോക്താക്കൾ 4 സ്റ്റാർ റേറ്റിങ്ങുള്ള കാറുകളും വാങ്ങാൻ ആഗ്രഹിക്കുന്നു. 6.8 ശതമാനം ആളുകൾ മാത്രമാണ് പൂജ്യം റേറ്റിങ്ങുള്ള കാറുകൾ തിരഞ്ഞെടുക്കുക എന്നാണ് സർവേയിൽ കണ്ടെത്തിയത്. 

 

English Summary: 9 out of 10 customers in India want cars with a safety rating: Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com