ADVERTISEMENT

ഇന്ത്യന്‍ സേനയില്‍ നിന്നും 800 കോടിയുടെ വാഹന കരാര്‍ സ്വന്തമാക്കി അശോക് ലെയ്‌ലന്‍ഡ് ലിമിറ്റഡ്(എ.എല്‍.എല്‍). ഫീല്‍ഡ് ആര്‍ട്ടിലറി ട്രാക്ടേഴ്‌സ്(FAT4x4), ഗണ്‍ ടോവിങ് വെഹിക്കിള്‍സ്(GTV6x6) എന്നിവയടക്കമുള്ള വാഹനങ്ങള്‍ സൈന്യത്തിന് അശോക് ലെയ്‌ലന്‍ഡ് നിര്‍മിച്ചു നല്‍കും. വരുന്ന 12 മാസത്തിനുള്ളില്‍ സൈന്യത്തിന് കരാര്‍ പ്രകാരമുള്ള വാഹനങ്ങള്‍ കൈമാറുമെന്നും അശോക് ലെയ്‌ലന്‍ഡ് അറിയിച്ചിട്ടുണ്ട്. 

 

'ഇന്ത്യന്‍ സേനയുടെ വാഹന കരാര്‍ നേടുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. പ്രതിരോധ വാഹന വില്‍പന ഞങ്ങളുടെ വളര്‍ച്ചയില്‍ വളരെ നിര്‍ണായകമാണ്. ഈയൊരു കരാര്‍ നേടാനായത് പ്രതിരോധ വാഹന നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പ്രചോദനമാവും. നമ്മുടെ സൈന്യത്തിന് ഏറ്റവും ആധുനികമായ സൗകര്യങ്ങളോടെയുള്ള വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്' എന്നാണ് അശോക് ലെയ്‌ലാന്‍ഡ് എം.ഡിയും സി.ഇ.ഒയുമായ ഷെനു അഗര്‍വാള്‍ പ്രതികരിച്ചത്. 

 

'4x4, 6x6, 8x8, 10x10, 12x12 എന്നിങ്ങനെ വിവിധ വാഹന പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിക്കാനുള്ള നിക്ഷേപം ഞങ്ങള്‍ നടത്തിയിട്ടുണ്ട്. തദ്ദേശീയമായി രൂപകല്‍പന ചെയ്ത് നിര്‍മിച്ചെടുത്തവയാണ് ഇവയെല്ലാം. വാഹന ഭാഗങ്ങളുടെ ഇറക്കുമതി കുറക്കാന്‍ ഇതുവഴി സാധിക്കും' അശോക് ലെയ്‌ലാന്‍ഡ് ഡിഫെന്‍സ് ബിസിനസ് പ്രസിഡന്റ് അമന്‍ദീപ് സിങ് പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിനായി ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയാണ് അശോക് ലെയ്‌ലന്‍ഡ്. 

 

FAT4x4, GTV 6x6 എന്നീ വാഹനങ്ങളില്‍ തോക്കുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ടാവും. 2020 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ആദ്യത്തെ പോസിറ്റീവ് ഇന്‍ഡിജെനൈസേഷന്‍ പട്ടികയില്‍ ഈ രണ്ടു പ്ലാറ്റ് ഫോമുകളും ഉള്‍പ്പെട്ടിരുന്നു. 2021 മെയ് മാസത്തെ രണ്ടാമത്തെ ലിസ്റ്റില്‍ 108 ഇനങ്ങളും 2022 ഏപ്രിലില്‍ പുറത്തുവിട്ട മൂന്നാമത്തെ ഇന്‍ഡിജെനൈസേഷന്‍ ലിസ്റ്റില്‍ 101 ഇനങ്ങളുമാണുണ്ടായിരുന്നത്. 

 

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ അടക്കം ഹിന്ദുജ ഗ്രൂപ്പിന്റെ കീഴിലുള്ള അശോക് ലെയ്‌ലന്‍ഡിന്റെ വാഹനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍ണായക സേവനം നടത്തിയിട്ടുണ്ട്. ജബല്‍പൂരിലെ ഫാക്ടറിയില്‍ സൈനിക വാഹനങ്ങള്‍ പ്രത്യേകമായാണ് അശോക് ലെയ്‌ലന്‍ഡ് നിര്‍മിക്കുന്നത്. 1948ല്‍ അശോക് മോട്ടോഴ്‌സ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച അശോക് ലെയ്‌ലന്‍ഡ് 1955ലാണ് ഇപ്പോഴത്തെ പേരിലേക്കു മാറുന്നത്. ചെന്നൈ ആസ്ഥാനമായുള്ള അശോക് ലെയ്‌ലന്‍ഡ് ഇന്ത്യയിലെ വാണിജ്യ വാഹനങ്ങളുടെ നിര്‍മാണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ്. ബസ് നിര്‍മാണത്തില്‍ ലോകത്തു തന്നെ മൂന്നാം സ്ഥാനവും ട്രക്ക് നിര്‍മാണത്തില്‍ പത്താംസ്ഥാനവും അശോക് ലെയ്‌ലന്‍ഡിനുണ്ട്. 

 

English Summary: Ashok Leyland bags major orders worth Rs 800 crore from Indian Army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com