ADVERTISEMENT

പുറത്തിറങ്ങി രണ്ടു മാസത്തിനകം വില്‍പനയില്‍ തരംഗം സൃഷ്ടിച്ച് കിയ സെല്‍റ്റോസ്. രണ്ടു മാസത്തിനുള്ളില്‍ അരലക്ഷത്തിലേറെ ബുക്കിങുകളാണ് 2023 കിയ സെല്‍റ്റോസിന് ലഭിച്ചതെന്ന് കിയ ഇന്ത്യ അറിയിച്ചു. മിഡ് എസ്‌യുവി വിഭാഗത്തില്‍ ഈ നേട്ടത്തില്‍ വളരെ വേഗത്തില്‍ കുതിച്ചെത്തുന്ന കാര്‍ മോഡലായിരിക്കുകയാണ് കിയയുടെ സെല്‍റ്റോസ്. സുരക്ഷയുടെ കാര്യത്തില്‍ അടക്കം ഇന്ത്യന്‍ കാര്‍ ഉടമകളുടെ തീരുമാനങ്ങളെക്കുറിച്ചുള്ള മുന്‍ ധാരണകള്‍ തെറ്റാണെന്നും പുതിയ കിയ സെല്‍റ്റോസിന്റെ ഈ കുതിപ്പ് കാണിക്കുന്നുണ്ട്. 

 

കിയ സെല്‍റ്റോസിന്റെ പുതിയ മോഡലിന് പ്രതിദിനം 800 ബുക്കിങുകളാണ് ലഭിക്കുന്നത്. ഇതില്‍ 77 ശതമാനവും മുന്തിയ വകഭേദങ്ങള്‍ക്കാണെന്നതും ശ്രദ്ധേയമാണ്. അഡാസ് സുരക്ഷയുള്ള വകഭേദങ്ങളാണ് 47 ശതമാനം പേരും ആവശ്യപ്പെടുന്നത്. സുരക്ഷയേക്കാള്‍ സാമ്പത്തിക ലാഭം നോക്കുന്നവരാണ് ഇന്ത്യയിലെ കാര്‍ ഉടമകളെന്ന മുന്‍ധാരണയെ തകര്‍ക്കുന്നതാണ് ഈ വിവരങ്ങള്‍. 

 

മറ്റൊരു പ്രധാന വിവരം പുതിയ സെല്‍റ്റോസിന്റെ ഡീസല്‍ വകഭേദത്തിന് ഇപ്പോഴും വലിയ തോതില്‍ ആവശ്യക്കാരുണ്ടെന്നതാണ്. ആകെ ബുക്കിങിന്റെ 40 ശതമാനമാണ് ഡീസല്‍ വകഭേദങ്ങള്‍ തെരഞ്ഞെടുത്തത്. ബുക്കിങില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് കാര്‍ നിര്‍മാണം വേഗത്തിലാക്കി പരമാവധി കാത്തിരിപ്പ് കുറക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്. ഇന്ത്യയിലെ പുതു തലമുറയുടെ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡായി സെല്‍റ്റോസ് മാറിയെന്ന് കിയ ഇന്ത്യ ചീഫ് സെയില്‍സ് ആന്‍ഡ് ബിസിനസ് ഓഫീസര്‍ മ്യോങ് സിക് സോന്‍ അവകാശപ്പെട്ടു. 

 

2023 കിയ സെല്‍റ്റോസ് കഴിഞ്ഞ ജൂലൈ 21നാണ് അവതരിപ്പിച്ചത്. രൂപത്തിലും പ്രകടനത്തിലും സാങ്കേതികവിദ്യയിലും സുരക്ഷയിലുമെല്ലാം കിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതിയ കിയ സെല്‍റ്റോസിലുള്ള സുരക്ഷാ ഫീച്ചറുകളില്‍ 15 എണ്ണം എല്ലാ വകഭേദങ്ങളിലുമുണ്ട്. അഡാസ് ലെവല്‍ 2 സുരക്ഷയുള്ള മോഡലില്‍ മാത്രമാണ് 17 അധിക സുരക്ഷാ ഫീച്ചറുകളുള്ളത്. എല്ലാ മോഡലുകളിലും ആറ് എയര്‍ ബാഗുകള്‍ വരുന്നുണ്ട്. 

 

ഡ്യുവല്‍ സ്‌ക്രീന്‍ പനോരമിക് ഡിസ്‌പ്ലേ, ഡ്യുവല്‍ സോണ്‍ ഫുള്ളി ഓട്ടോമാറ്റിക് എ.സി, ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍ റൂഫ് എന്നിങ്ങനെയുള്ള സൗകര്യങ്ങളോടെയാണ് പുതിയ കിയ സെല്‍റ്റോസിന്റെ വരവ്. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വില. 

 

English Summary: New Kia Seltos Bags 50000 Bookings In Two Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com