ADVERTISEMENT

കുട്ടികൾ വാഹനം ഓടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നവരാണു മിക്ക രക്ഷിതാക്കളും. എന്നാൽ, കുട്ടികളോടിച്ച വാഹനം ഇടിച്ചു മരണം സംഭവിച്ചാൽ വീട്ടുകാർക്കു കിടപ്പാടം വരെ നഷ്ടപ്പെടുത്തേണ്ടിവരാം.  

വണ്ടിയുമായി കറങ്ങാനിറങ്ങി ‘പിടിയിലായി’

ഈയിടെ ആലുവയിൽ സഹോദരന്റെ ബൈക്കുമായി ചെത്തിനടന്ന പതിനേഴുകാരൻ നേരെ ചെന്നു ചാടിയത് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ വലയിൽ. കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ജ്യേഷ്ഠന്റെ ബൈക്കുമായി കറങ്ങാനിറങ്ങിയതാണ് പയ്യൻ. പിന്നെ പണികിട്ടിയതു മുഴുവൻ ബൈക്ക് ഉടമയായ സഹോദരന്. ഉദ്യോഗസ്ഥർ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം കേസ് ജുവനൈൽ ബോർഡിനു കൈമാറി. അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സഹോദരന് ഒരു ദിവസത്തെ തടവും 34,000 രൂപ പിഴയും വിധിച്ചു. വാഹനത്തിന്റെ ആർസി ഉടമയായ യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് 3 മാസത്തേക്കു റദ്ദ് ചെയ്തു.

34,000 ന്റെ പിഴ, കണക്കിങ്ങനെ

∙ പ്രായപൂർത്തിയാകാത്ത അനുജന് ബൈക്ക് ഓടിക്കാൻ കൊടുത്ത വകയിൽ ₨ 25,000

∙ ലൈസൻസ് ഇല്ലാത്ത ആൾക്ക് വണ്ടി ഓടിക്കാൻ കൊടുത്തതിന് ₨ 5,000

∙ നമ്പർ പ്ലേറ്റ് ഇല്ലാത്തതിന് ₨ 2,000

∙ റിയവ്യൂ മിറർ, ഇൻഡിക്കേറ്റർ എന്നിവ വയ്ക്കാത്തതിന് രണ്ടും കൂടി ₨ 1,000 

∙ സാരി ഗാർഡ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനം ഇല്ലാത്തതിന് ₨ 1,000

ആകെ മൊത്തം ₨ 34,000 പിഴ. കൂടാതെ ഒരു വർഷത്തേക്ക് ബൈക്കിന്റെ ആർസിയും റദ്ദാക്കി. 

തൃശൂരിൽ കൂട്ടുകാരുമൊത്ത് സ്കൂട്ടറിൽ കറങ്ങിയ പ്ലസ്ടുക്കാരന്റെ അമ്മയ്ക്കു കിട്ടിയത് ₨ 26,000 പിഴ. പണം അടച്ചില്ലെങ്കിൽ അമ്മ മൂന്നു മാസം തടവു ശിക്ഷ അനുഭവിക്കണം. കുട്ടികൾ എത്ര നിർബന്ധിച്ചാലും വണ്ടിയുടെ കീ എടുത്തുകൊടുക്കുന്നതിനു മുൻപ് രക്ഷിതാക്കൾ പലവട്ടം ആലോചിക്കുക.  

നഷ്ടപരിഹാരം ₨ 1.90 കോടിനൽകേണ്ടി വന്നത് കാറുടമ !

പാലക്കാട് നൂറണിയിൽ 2017 ൽ ഉണ്ടായ അപകടത്തിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് പാലക്കാട് ഗവ.മെഡിക്കൽ കോളജിലെ അസി.പ്രഫസറായിരുന്ന യുവ ഡോക്ടർ മരിച്ചു. മൂന്നു വർഷത്തിനു ശേഷം വാഹനാപകട നഷ്ടപരിഹാര കോടതി (MACT) ഡോക്ടറുടെ ആശ്രിതർക്ക് ₨ 1.47 കോടി നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഹർജി ഫയൽ ചെയ്ത 2018 ഫെബ്രുവരി മുതൽ അനുവദിച്ച 8 % പലിശയും കോടതിച്ചെലവും ഉൾപ്പെടെ മൊത്തം ₨ 1.90 കോടി നഷ്ടപരിഹാരം നൽകേണ്ടിവന്നു. ഈ തുക കാർ ഉടമയിൽനിന്നാണ് ഈടാക്കിയത്. പഴയ സംഭവമാണെങ്കിലും പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഒാടിക്കാൻ നൽകുമ്പോൾ ഇതൊന്ന് ഒാർക്കുന്നത് നന്നായിരിക്കും.

സുപ്രിം കോടതി വിധി പ്രകാരം, അപകടത്തിൽ മൂന്നാമതൊരാൾ (തേർഡ് പാർട്ടി) ആണ് മരിച്ചതെങ്കിൽ, വാഹനത്തിന് സാധുതയുളള ഇൻഷുറൻസ് ഉണ്ടെങ്കിൽ, മരണപ്പെട്ട വ്യക്തിയുടെ ആശ്രിതർക്ക് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണം. അതിനുശേഷം പലിശ സഹിതമുള്ള നഷ്ടപരിഹാരത്തുക ആർസി ഉടമയിൽനിന്ന് ഇൻഷുറൻസ് കമ്പനിക്ക് ഈടാക്കാം. 

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകുമ്പോൾ ഇക്കാര്യങ്ങൾ ഓർമിക്കുക 

മോട്ടോർ വാഹന നിയമം വകുപ്പ് 180 & 181 പ്രകാരം പിഴ കൂടാതെ

∙ വാഹന ഉടമ/രക്ഷിതാവ് ഇവരിലൊരാൾക്ക് 25,000 രൂപ പിഴ നൽകേണ്ടിവരും (MV Act 199 A(2)). 

∙ രക്ഷിതാവ് അല്ലെങ്കിൽ ഉടമയ്ക്ക് 3 വർഷം വരെ തടവുശിക്ഷ ലഭിക്കാം (MV Act 199 A(2)).

∙ വാഹനത്തിന്റെ റജിസ്ട്രേഷൻ ഒരു വർഷത്തുക്കു റദ്ദാക്കപ്പെടും (MV Act 199 A (4)).

∙ ഇരുപത്തിയഞ്ച് വയസ്സു വരെ ഇന്ത്യയിലെവിടെനിന്നും ലൈസൻസ്/ലേണേഴ്സ് എടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തും (MV Act 199 A(5)).

∙ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള മറ്റു നടപടിക്രമങ്ങൾ നേരിടേണ്ടിവരും (MV Act 199 A(6)).

വിവരങ്ങൾ നൽകിയത്

കെ.ജി. ദിലീപ് കുമാർ, എംവിഐ, പെരുമ്പാവൂർ

അഡ്വ. അഭിലാഷ് തേങ്കുറിശ്ശി, (എംഎസിടി), പാലക്കാട്

കെ. അരുൺ, സിപിഒ, ഹേമാംമ്പികനഗർ പൊലീസ് സ്റ്റേഷൻ, പാലക്കാട് 

English Summary: Miner Driving With Out Licence, Fine and Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com