മനോരമ ഓൺലൈൻ ഇലക്ട്രിക് വാഹന സെമിനാർ

Mail This Article
കോട്ടയം ∙ ഇലക്ട്രിക് വാഹനങ്ങൾ പരിസ്ഥിതിക്ക് ഗുണകരമാണെങ്കിലും അവ നിർമിക്കാനും വൈദ്യുതി ഉണ്ടാക്കാനും നടത്തുന്ന മലിനീകരണങ്ങൾ ആരും പരിഗണിക്കുന്നില്ലെന്ന് വാഹന വിദഗ്ധൻ വിവേക് വേണുഗോപാൽ. വൈദ്യുത വാഹനങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടിയുമായി മനോരമ ഓൺലൈൻ സംഘടിപ്പിച്ച വാഹന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വിൽപന കുതിച്ചു കയറുകയാണെന്നും സമീപ ഭാവിയിൽ തന്നെ ധാരാളം ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തുമെന്നും വിവേക് പറഞ്ഞു.
നിലവിൽ ലൈഫ്സ്റ്റിലിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങൾ സ്വന്തമാക്കുന്ന ആളുകളുമുണ്ട്. സൗരോർജ വൈദ്യുതി ഉണ്ടാക്കുന്നവർക്ക് ഒരു ചെലവു ഇല്ലാതെ വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. നിലവിൽ വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുന്നവരും വാഹനം വാങ്ങാൻ പദ്ധതിയുള്ളവരും സെമിനാറിൽ പങ്കെടുക്കാനെത്തിയിരുന്നു. വൈദ്യുതി വാഹനങ്ങൾ വാങ്ങാൻ അധികമായി നൽകുന്ന പണം ആദ്യ മൂന്ന് വർഷത്തിനുള്ളിൽ തന്നെ ലാഭമായി തിരിച്ചു ലഭിക്കുമെന്നാണ് എവിഎം ഗ്രൂപ് ട്രെയിനർ അർജുൻ അരവിന്ദൻ പറഞ്ഞത്. വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് സർവീസ് കോസ്റ്റിനെപ്പറ്റി പേടിക്കേണ്ട, വായു മലിനീകരണം മാത്രമല്ല ശബ്ദ മലിനീകരണവും ഇത്തരം വാഹനങ്ങൾ കുറയ്ക്കുന്നുണ്ട് എന്നാണ് ലെക്സോൺ ടാറ്റ ട്രെയിനർ അഖിൽ കെ.എസ്. പറഞ്ഞത്.
വൈദ്യുത വാഹനങ്ങൾ വാങ്ങുന്നതിനെപ്പറ്റിയും ഉപയോഗത്തെപ്പറ്റിയുമുള്ള സംശയങ്ങൾക്ക് വിവേക് വേണുഗോപാൽ, എവിഎം ഗ്രൂപ് ട്രെയിനർ അർജുൻ അരവിന്ദൻ, ലെക്സോൺ ടാറ്റ ട്രെയിനർ അഖിൽ കെ.എസ്. മനോരമ ഓൺലൈൻ കോർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് എന്നിവർ മറുപടി പറഞ്ഞു. കോട്ടയം മനോരമ ഓഫിസിൽ നടത്തിയ ഇലക്ട്രിക് വാഹനത്തിലേക്കു മാറാൻ സമയമായോ? ലാഭകരമോ? എന്ന സെമിനാറിൽ നൂറിൽ അധികം പേർ പങ്കെടുത്തു.