ADVERTISEMENT

കടുത്ത മത്സരം നടക്കുന്ന നാലു മീറ്ററില്‍ കുറവ് വലുപ്പമുള്ള എസ്‌യുവി വിപണിയിലേക്ക് കിയ അവതരിപ്പിക്കുന്ന ക്ലാവിസിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഇന്ത്യയില്‍ ക്ലാവിസ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. സോണറ്റിനും സെല്‍റ്റോസിനും ഇടയിലുള്ള മോഡലായിട്ടാണ് ക്ലാവിസിനെ കിയ കൊണ്ടുവന്നിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ കിയ ക്ലാവിസിന്റെ പെട്രോള്‍ മോഡലും പിന്നീട് ആറു മാസത്തിനു ശേഷം വൈദ്യുത മോഡലും എത്തും.

ടെസ്റ്റ് റണ്ണിങിനിടെ ചോര്‍ന്നു കിട്ടിയ ചിത്രങ്ങളും ദൃശ്യങ്ങളും കിയ ക്ലാവിസിനെക്കുറിച്ച് പല സൂചനകളും നല്‍കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ഉയരവും ഗ്രൗണ്ട് ക്ലിയറന്‍സും കൂടുതലുള്ള എസ്‌യുവി രൂപമാണ് ക്ലാവിസിനുള്ളത്. ബോഡി ക്ലാഡിങും റൂഫ് റെയിലുകളും റഫ് ലുക്ക് വര്‍ധിപ്പിക്കുന്നുണ്ട്. പുതിയ ക്ലാവിസ് ഹ്യുണ്ടേയ് എക്സ്റ്ററിനേക്കാള്‍ വലിയ വാഹനമാകാനാണ് സാധ്യതയെന്നും സൂചനയുണ്ട്. വെർട്ടിക്കിൾ ഹെഡ്‌ലാംപുകളും ടെയില്‍ ലാംപുകളുമാണുള്ളത്. 

ക്ലാവിസിന്റെ ഇന്റീരിയറിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തായിരുന്നു. സാധാരണ കിയ വാഹനങ്ങളില്‍ കണ്ടു വരുന്ന സ്റ്റൈലിങ്ങാണ് ക്ലാവിസിലുമുള്ളത്. വലിയ ടച്ച് സ്‌ക്രീന്‍, വെന്റിലേറ്റഡ് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, സണ്‍റൂഫ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. സോണറ്റിനേക്കാളും വിശാലമായ ഉള്‍ഭാഗമായിരിക്കും ക്ലാവിസിനെന്നാണ് സൂചന.

പവര്‍ട്രെയിനിലേക്കു വരുമ്പോഴാണ് ക്ലാവിസ് കരുത്തു തെളിയിക്കുന്നത്. പെട്രോളിലും വൈദ്യുതിയിലും ക്ലാവിസ് എത്തുമെന്നു കരുതപ്പെടുന്നു. രണ്ടും ഒരേ പ്ലാറ്റ്‌ഫോമിലായിരിക്കും എത്തുക. ഭാവിയില്‍ ഹൈബ്രിഡ് ക്ലാവിസിനേയും കിയ പുറത്തിറക്കാനുള്ള സാധ്യതയുണ്ട്. എല്ലാ വകഭേദങ്ങളും ഫ്രണ്ട് വീല്‍ ഡ്രൈവുള്ളവയായിരിക്കും. 

ഈവര്‍ഷം അവസാനത്തോടെ കിയ ക്ലാവിസ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. അടുത്തവര്‍ഷം ആദ്യത്തില്‍ വില്‍പന ആരംഭിക്കും. വൈദ്യുത മോഡലിനായി പിന്നെയും ആറുമാസത്തോളം കാത്തിരിക്കേണ്ടി വരും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ള കാറായിരിക്കും ക്ലാവിസ്. എങ്കിലും കുറച്ചു കാറുകളെങ്കിലും കയറ്റുമതി ചെയ്യുമെന്നും പ്രതീക്ഷിക്കാം. ഏതാണ്ട് പത്തു ലക്ഷം രൂപയോട് അടുപ്പിച്ചായിരിക്കും വില. ടാറ്റ നെക്‌സോണ്‍, പഞ്ച്, മാരുതി സുസുക്കി ബ്രസ, ഫ്രോങ്ക്‌സ്, ഹ്യുണ്ടേയ് വെന്യു, ക്രേറ്റ എന്നിവയോടായിരിക്കും ക്ലാവിസ് പ്രധാനമായും മത്സരിക്കുക.

 

English Summary:

Auto News, Kia Clavis spotted testing in India for the first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com