ADVERTISEMENT

ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്ന കാരണം കാണിച്ച് ഇരുചക്രവാഹനപകടങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നത് നിഷേധിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒന്നിലധികം അവയവങ്ങളിലെ ക്ഷതമാണ് മരണകാരണമെങ്കിൽ മുഴുവൻ നഷ്ടപരിഹാരവും നൽകണമെന്നും കോടതി പറഞ്ഞു. 2010 ഈറോഡിൽ നടന്ന ബൈക്ക് അപകടത്തിൽ മരിച്ച എൻജിനിയറിങ് വിദ്യാർഥിയുടെ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച കേസ് തീർപ്പാക്കുന്നതിനിടെ ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷാണ് ഇക്കാര്യം പറഞ്ഞത്.

ഇരുചക്രവാഹനമോടിക്കുമ്പോൾ അപകടമരണമുണ്ടാകുന്നത് ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ മാത്രമാണെന്ന് കണക്കാക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. ബൈക്കിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ഉത്തരവിൽ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്ന് പരാമർശിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് മൊത്തം നഷ്ടപരിഹാരത്തിൽനിന്ന് ഗണ്യമായ തുക വെട്ടിക്കുറച്ചിരുന്നു. ഇതിൻമേൽ വിദ്യാർഥിയുടെ കുടുംബം നൽകിയ പരാതിയിലാണ് കോടതിയുടെ നിരീക്ഷണം.

പോസ്റ്റ്മോർട്ടം റിപ്പോർട്ടുപ്രകാരം വിദ്യാർഥിയുടെ ശരീരത്തിൽ ഒട്ടേറെ മുറിവുകളുണ്ടായിരുന്നു. തലയ്ക്കേറ്റ പരുക്ക് മാത്രമല്ല മരണത്തിനു കാരണമെന്ന് പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിൽനിന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ ഹെൽമറ്റ് ധരിച്ചില്ലായെന്നും അശ്രദ്ധയാണെന്നുമൊക്കെ കാണിച്ച് നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്നാണ് കോടതി പറയുന്നത്.

മരിച്ചത് കോളേജ് വിദ്യാഥിയായതിനാൽ ട്രിബ്യൂണൽ അയാളുടെ സാങ്കൽപികവരുമാനം പ്രതിമാസം 12,000 രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വരുമാനം നിശ്ചയിക്കുമ്പോൾ ഭാവിപ്രതീക്ഷകൾകൂടി കണക്കാക്കേണ്ടതുണ്ട്, അതിനാൽ വരുമാനം പ്രതിമാസ വരുമാനം 16,800 രൂപയായി കണക്കാക്കണമെന്നും നഷ്ടപരിഹാരത്തുക ആറാഴ്ചയ്ക്കകം കുടുംബത്തിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

English Summary:

Not wearing helmet per se cannot be reason to attribute contributory negligence to accident victim: Madras High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com