ഓടും കാർ, പായും കാർ വെള്ളം കണ്ടാൽ നിൽക്കില്ല
Mail This Article
കൊല്ലം ∙ ഇനിയൊരു പ്രളയമുണ്ടായാൽ യാത്രാദുരിതം മറികടക്കാനുള്ള വാഹനവുമായി പള്ളിമുക്ക് യൂനുസ് കോളജ് ഓഫ് എൻജിനീയറിങ് വിദ്യാർഥികൾ. കരയിലും വെള്ളത്തിലും ഒരു പോലെ യാത്ര ചെയ്യാവുന്ന വാഹനമാണു മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ അവസാന വർഷ വിദ്യാർഥികൾ തയാറാക്കിയത്. ‘ആംഫിബിയൻ കാർ’ എന്നു പേരിട്ടിരിക്കുന്ന വാഹനം കരയിലും വെള്ളത്തിലും ഒരു പോലെ സഞ്ചാരയോഗ്യമാണെന്നു നിർമാതാക്കൾ അവകാശപ്പെട്ടു.
1995 മോഡൽ മാരുതി 800 കാറാണു ആംഫിബിയൻ കാറായി രൂപമാറ്റം വരുത്തിയത്. കാർ ഡിസൈനും ബോട്ടിന്റെ ഡിസൈനും സംയോജിപ്പിച്ചുണ്ടായ വാഹനത്തിന് ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണു ചെലവ്. കരയിൽ സഞ്ചരിക്കാൻ കാറിന്റെ എൻജിനും വെള്ളത്തിൽ 5.5 എച്ച്പി ഇൻബോർഡ് ബോട്ട് എൻജിനുമാണ് ഉപയോഗിക്കുന്നത്. മൂന്നു തവണ പരാജയപ്പെട്ട പരീക്ഷണം നാലാം തവണയാണു വിജയത്തിലെത്തിയതെന്നു വിദ്യാർഥികൾ പറഞ്ഞു.
പ്രളയബാധിത മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനും ഭക്ഷണവും മരുന്നും മറ്റു സാമഗ്രികളും എത്തിച്ചു നൽകാനും പുതിയ വാഹനം ഉപയോഗിക്കാമെന്നും ഇവർ അവകാശപ്പെടുന്നു. പ്രോജക്ട് ഗൈഡ് നിതിൻ യേശുദാസിന്റെ മേൽനോട്ടത്തിൽ എസ്.സൂരജിന്റെ നേതൃത്വത്തിലുള്ള എട്ടംഗ വിദ്യാർഥി സംഘമാണു വാഹനം നിർമിച്ചതെന്നു കോളജ് വൈസ് ചെയർമാൻ നൗഷാദ് യൂനുസ്, പ്രിൻസിപ്പൽ ഡോ.പി.ശ്രീരാജ്, വകുപ്പു മേധാവി ഡി.ജുമൈനത്ത് ബീവി എന്നിവർ അറിയിച്ചു.