ADVERTISEMENT

ഞായറാഴ്ചയിലെ വൈകുന്നേരം വലിയ ബഹളങ്ങളൊന്നും ഇല്ലാതെ ശാന്തമായ കോട്ടയം നഗരത്തിൽ വരവരിയായി പോകുന്നു... പണ്ട് നിരത്തുവാണ നമ്മുടെ സ്വന്തം അംബാസഡർ കാറുകൾ. നിരനിരയായി പോകുന്ന അംബാസഡർ കാർ റാലി  കണ്ടവർ അറിയാതെയെങ്കിലും നൊസ്റ്റാൾജിയയിലേക്കു വീണുപോയിട്ടുണ്ടാകും. ഒരു വാട്സ്ആപ്പ് കൂട്ടായ്മയാണ് ഈ റാലിയുടെ പിന്നിൽ. ഗ്രൂപ്പ് അംഗങ്ങളിൽ മിക്കവരും അന്നാദ്യമായിട്ടാണ് പരസ്പരം കാണുന്നതു പോലും. അംബാസഡർ കാറിനെ സ്നേഹിക്കുന്ന കുറച്ചുപേർ ചേർന്നുണ്ടാക്കിയ കൂട്ടായ്മയാണ് അംബ്രൂസ്. പിന്നീട് കോട്ടയത്തുള്ള പല അംബി ഉടമകളും ഗ്രൂപ്പിൽ അംഗങ്ങളായി. ഇപ്പോൾ 50 പേരിൽ കൂടുതൽ മെംബേഴ്സ് ഉണ്ട്. 

അഡ്വ.രാഹുൽ രവീന്ദ്രൻ, ജി.കണ്ണൻ, ജ്യോതിസ്, മഞ്ജിത്ത് മോഹൻ എന്നിവരാണ് അംബ്രൂസ് ഗ്രൂപ്പിന്റെ അഡ്മിൻമാർ.കാർ റാലി പ്ലാൻ ചെയ്യുമ്പോൾ ഇത്രയധികം പേർ പങ്കെടുക്കുമെന്നു പോലും കരുതിയില്ലെന്ന് അഡ്വ.രാഹുൽ പറയുന്നു. ഇരുപതു കാറുകൾ പ്രതീക്ഷിച്ചിടത്ത് 35 എണ്ണം പങ്കെടുത്തു. സാങ്കേതിക കാരണങ്ങൾകൊണ്ട് വരാൻ പറ്റാത്തവർ വേറെ. കോട്ടയം കലക്ടറേറ്റ് മുറ്റത്ത് അംബാസഡർ കാറുകൾ നിൽകുന്നതുകണ്ട് വന്നു ചേർന്നവയും ഉണ്ടെന്നു പറഞ്ഞാലേ അംബി സ്നേഹം പൂർണമാകൂ. 

ambi-car-rally-1

വീട്ടിലെ കാരണവർ

ഒട്ടുമിക്കവരും അച്ഛനപ്പൂപ്പന്മാർ മുതൽ അംബാസഡർ ഉപയോഗിക്കുന്നവരും അത് കണ്ടു വളർന്നവരുമാണ്. പാരമ്പര്യമായി കിട്ടിയത് കളയാതെ പൊന്നുപോലെ കൊണ്ടുനടക്കുന്നു. അംബാസഡറിനു മുൻപ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് വിപണിയിലെത്തിച്ച 1956 മോഡൽ ലാൻഡ് മാസ്റ്റർ മുതൽ അംബാസഡറിലെ ഏറ്റവും ഇളമുറക്കാരായ 2014 മോഡൽ വരെ റാലിയിൽ പങ്കെടുത്തു. കോട്ടയം കിടങ്ങൂർ സ്വദേശി മനു ജോർജിന്റേതാണ് ലാൻഡ് മാസ്റ്റർ. മനുവിന്റെ വല്യപ്പച്ചൻ കൊൽക്കത്തയിൽ നിന്നു വാങ്ങിയതാണിത്. പിന്നെ അച്ഛൻ ഉപയോഗിച്ചു. ഇപ്പോൾ മനുവിന്റെ കയ്യിയിൽ. 

വൈക്കം കുട്ടിപ്പറമ്പിലെ കെ.സി.ചാക്കോയുടെ 1961 മാർക്ക് 1 കേരളത്തിലെ പതിനൊന്നാമത്തെ അംബാസഡർ കാറാണ്. ഇതുവരെ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഗ്രൂപ്പ് അഡ്മിൻ കൂടിയായ മൻജിത് മോഹന്റെ 1977 മോഡൽ മാർക്ക് 3, അദ്ദേഹത്തിന്റെ അച്ഛൻ ഉപയോഗിച്ചതാണ്. ഒട്ടേറെ കഥകളുണ്ട് ഓരോ മോഡലിനും പറയാൻ. ഏറെക്കുറെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് വിപണിയിലെത്തിച്ച എല്ലാ ജനറേഷനും ഉണ്ടായിരുന്നു എന്നു പറയാം. 

അല്ലറ ചില്ലറ ഹൃദയശസ്ത്ര ക്രിയകൾ മിക്കവയ്ക്കും നടന്നിട്ടുണ്ട്. പഴയ പെട്രോൾ എൻജിൻ മാറ്റി മറ്റഡോർ ഡീസൽ എൻജിൻ ആക്കി. അതുപോലെ ഹാൻഡ് ഗിയർ ലിവർ സിസ്റ്റം മാറ്റി നോർമൽ ഗിയർ സിസ്റ്റം ആയി, ബ്രേക്കിങ് ഡ്രം ബ്രേക്കുകൾ ഡിസ്ക് ബ്രേക്കുകൾക്ക് വഴിമാറി. മാറ്റങ്ങൾ സംഭവിച്ചെങ്കിലും എല്ലാവരും കുട്ടപ്പന്മാരാണ്. നന്നായി പരിപാലിക്കുന്നുണ്ടെന്നു മാത്രമല്ല. ഗാരിജിൽ നിർത്തി തുരുമ്പെടുക്കാതെ ഇപ്പോഴും കൊണ്ടുനടക്കാൻ ഇഷ്ടപ്പെടുന്നവരുമാണ് ആംബ്രൂസ് ടീം. കോട്ടയം കലക്ടറേറ്റിൽ നിന്നാരംഭിച്ച് എംസി റോഡ് വഴി യാത്ര ഈരയിൽക്കടവ്–മണിപ്പുഴ ബൈപാസിലൂടെ നാലുമണിക്കാറ്റിൽ എത്തി പിരിഞ്ഞു, വീണ്ടും സന്ധിക്കാമെന്ന ഉറപ്പിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com