ADVERTISEMENT

അവസാനവർഷ പ്രൊജക്റ്റിന് ഒരു ഇലക്ട്രിക് കാർ ഉണ്ടാക്കാം എന്ന ഐഡിയയിലാണ് ആ കുട്ടികൾ മീറ്റിങ് ചേർന്നത്. പക്ഷേ, ചർച്ചയിൽ ആരോ ഇലക്ട്രിക് ഓട്ടോ കൺവേർഷനെക്കുറിച്ചു പറഞ്ഞു. ആലോചിച്ചുനോക്കിയപ്പോൾ ശരിയാണ്. കേരളത്തിൽ ആറു ലക്ഷമോ അതിൽ കൂടുതലോ ഓട്ടോറിക്ഷകളുണ്ട്. അവയിൽ മിക്കതും 15 വർഷം പഴക്കമുള്ളവയാണ്. ഇവ നിരത്തിലോടുമ്പോൾ ഉള്ള മലിനീകരണ പ്രശ്നങ്ങൾ വളരെ കൂടുതലാണ്. എന്നാൽ പൊളിച്ചുകളയാമെന്നു കരുതിയാലോ, ഇത്രയും ഓട്ടോറിക്ഷകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന വേസ്റ്റ് വേറെ. 

അതുമാത്രമോ ഒരു ഓട്ടോ പൊളിച്ചുകളയുകയോ, ടെക്നോളജി മാറിയതിനാൽ പെട്ടെന്ന് പുതിയത് വാങ്ങാൻ പറയുകയൊക്കെ ചെയ്യുമ്പോഴുണ്ടാകുന്ന സാമ്പത്തിക ഭാരം തുടങ്ങിയവയെല്ലാം സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതിനു തുല്യമാകും. പരമ്പരാഗത ഇന്ധനം ഉപയോഗിക്കുന്നവ മാറി വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ. പുതിയ വൈദ്യുത ഓട്ടോ വാങ്ങുന്നതിനു നല്ല മുടക്കുമുതൽ ആകും. എങ്കിൽ പഴയ ഓട്ടോയുടെ ഹൃദയം മാറ്റിവച്ചാലെന്താ എന്ന ചിന്തയാണ് ഈ പ്രൊജക്ടിലേക്ക് എത്തിയത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വാഹന വേസ്റ്റ് മൂലമുണ്ടാകുന്ന മറ്റു മലിനീകരണങ്ങൾ, പുതിയ ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കുക തുടങ്ങിയവയാണ് പ്രൊജക്ടിന്റെ ലക്ഷ്യങ്ങൾ. കൊല്ലം ജില്ലയിലെ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിലെ അവസാന വർഷ ഇലക്ട്രിക്കൽ ഡിപാർട്ടുമെന്റിലെ വിദ്യാർഥികളാണ് ഈ കൺവേർഷൻ ഓട്ടോയുടെ പിന്നിൽ. 

പെട്രോൾ മോഡൽ ഇലക്ട്രിക് ആയപ്പോൾആദ്യം 15 വർഷത്തിൽക്കൂടുതൽ പഴക്കമുള്ള ബജാജിന്റെ ടു സ്ട്രോക് എൻജിനുള്ള ഓട്ടോറിക്ഷ സംഘടിപ്പിച്ചു. അതിലെ ഗിയർ ബോക്സ് നിലനിർത്തിക്കൊണ്ട് എൻജിൻ ഭാഗങ്ങൾ മാറ്റി. ഇതിലേക്ക് 3 KW ഡിസി മോട്ടോർ നേരിട്ട് ഘടിപ്പിച്ചു. സാധാരണ ചെറിയ ഇലക്ട്രിക് ഓട്ടോയിൽ ഗിയർ സിസ്റ്റം ഉണ്ടാകില്ല. അത്തരം മോഡലുകൾക്കു കയറ്റം കയറാനും ലോഡ് വലിക്കാനും പ്രയാസമായിരിക്കും. പവർ കൂടുതലുള്ള ഇ–ഓട്ടോകളിൽ ഗിയർ സിസ്റ്റം ഉണ്ടാകും. കയറ്റം കയറുമ്പോൾ വളരെ എളുപ്പം കയറിപ്പോകുന്നതിനാണ് ഗിയർ ബോക്സ് നിലനിർത്തിയത്. ടോർക് ആവശ്യമുള്ളപ്പോൾ ഗിയർ മാറ്റിയാൽ മതി. മാത്രമല്ല ലോഡ് വലിക്കുമ്പോൾ ഊർജം ഉപഭോഗം കുറയുകയും ചെയ്യും. 

48V 100Ah  ലിഥിയം അയൺ ബാറ്ററിയാണ് ഈ ഓട്ടോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 1,10,000 രൂപ ബാറ്ററിയ്ക്കു മാത്രം ചെലവായി. മോട്ടറിന് 50,000 രൂപയോളം ആയി.വാഹനത്തിന്റെ ഭാരം പരമാവധി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഭാരം 520 കിലോഗ്രാം. ഫുൾ ചാർജിൽ ഏകദേശം 80 കിലോമീറ്റർ യാത്ര ചെയ്യാനാകും. ചാർജ് ചെയ്യാൻ 8 യൂണിറ്റ് വൈദ്യുതി മതി. 6 മണിക്കൂർ സമയം വേണം ഫുൾ ചാർജ് ആകാൻ. പരമാവധി വേഗം 50 Km/h. ബാറ്ററി പോർട്ടബിൾ ആണ്. വേണമെങ്കിൽ ഊരിമാറ്റി വീടിനകത്തുകൊണ്ടുപോയി ചാർജ് ചെയ്യാം. മൂന്നാഴ്ച എടുത്താണ് ഇവർ ഇതു നിർമിച്ചത്. 

ടീം സ്പിരിറ്റ്

ശരത്ത്, രാഹുൽ ചന്ദ്രൻ, അനീഷ്, അച്ചു വിനയൻ, ഗായത്രി എന്നിവരാണ് പ്രൊജക്ടിനു നേതൃത്വം നൽകിയത്. 14 പെൺകുട്ടികൾ ഉൾപ്പടെ ക്ലാസിലെ 54 പേരും പ്രൊജക്റ്റിൽ പങ്കാളികളായി. ഇവരുടെ ഡിപാർട്ട്മെന്റിലെ ആകാശ് കുമാർ ആണ് ഓട്ടോയുടെ ഇലക്ട്രിക്കൽ സംബന്ധമായ കാര്യങ്ങൾ ഗൈഡ് ചെയ്തത്. കൊട്ടിയം എസ്.എൻ പോളിടെക്നിക്കിൽ ഓട്ടമൊബീൽ വിഭാഗം ഇല്ലാത്തതുകൊണ്ട്, ഓട്ടമൊബീൽ പാർട്ടുകളുടെ മേൽനോട്ടം വഹിച്ചത് ഗവ.പോളിടെക്നിക് ആറ്റിങ്ങലിലെ ഓട്ടമൊബീൽ വിഭാഗം തലവനായ പ്രേംജിത്ത് പ്രഭാകരൻ ആണ്. വിദ്യാർഥികൾക്ക് പൂർണ പിന്തുണയുമായി പ്രിൻസിപ്പാൾ അജിത്ത് സാറും ഇലക്ട്രിക്കൽ വിഭാഗം എച്ച്ഒഡി സീമ ടീച്ചറും കൂടെനിന്നു. വാഹനത്തിന്റെ ഫിറ്റിങ്സും മറ്റും പുറമെ ഒരു വർക്ക്ഷോപ്പിൽ ചെയ്തെടുക്കുകയായിരുന്നു. ഏകദേശം രണ്ടുലക്ഷം രൂപ ചെലവായി.  

സർക്കാർ ഏറ്റെടുത്താൽ

പുതിയ ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിനുള്ള വലിയ ചെലവ് കുറയ്ക്കാമെന്നതാണ് ഈ കൺവേർഷൻ പ്രൊജക്റ്റിലൂടെ മുന്നോട്ടു വയ്ക്കുന്നത്. മോട്ടോർ മാത്രം വാങ്ങുന്നതിനു പകരം 4 KW മോട്ടോർ, ഗിയർ ബോക്സ്, ഹാഫ് ആക്സിൽ ഉൾപ്പടെ ഒറ്റ യൂണിറ്റായി വിപണിയിൽ ലഭ്യമാണ്. ചെലവ് കുറയ്ക്കുന്നതിനാണ് മോട്ടോർ മാത്രം മാറ്റിവച്ചത്. എന്നാൽ സർക്കാർ മുൻകൈയെടുത്തു നേരിട്ട് ഇറക്കുമതി ചെയ്താൽ ചെലവ് ഗണ്യമായി കുറയ്ക്കാം. ഒരുമിച്ച് ഓഡർ ചെയ്യുമ്പോൾ 60,000 രൂപയ്ക്ക് ഒരു യൂണിറ്റ് ലഭ്യമാക്കാനാകും. ലിഥിയം അയൺ ബാറ്ററിയും കൂടി ആകുമ്പോൾ ഏകദേശം 1 ലക്ഷം രൂപയ്ക്കുള്ളിൽ സാധാരണ ഓട്ടോ ഇലക്ട്രിക് ഓട്ടോ ആയി കൺവേർട്ട് ചെയ്യാനാകും. 

English Summary: Petrol Auto To Electric Conversion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com