കൊറോണ വൈറസ്, വിമാനങ്ങൾ വൃത്തിയാക്കുന്നത് ഇങ്ങനെ!
Mail This Article
ചൈനയില്‍ നിന്ന് ഉത്ഭവിച്ച് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പടർന്നു പിടിച്ച കോവിഡ് 19 എന്ന് മഹാമാരി കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാനുള്ള പരിശ്രമത്തിലാണ് ലോകം മുഴുവനും. കോവിഡ് ബാധിച്ച ആളുകൾ നടത്തിയ യാത്രകളിലൂടെയാണ് രോഗം ചൈനയിൽ നിന്ന് ലോകം മുഴുവൻ പകർന്നത്. അതുകൊണ്ട് ആളകൾ കൂടുതൽ സഞ്ചരിക്കുന്ന പൊതുഗതാഗത സംവിധാനങ്ങളെല്ലാം ഈ മഹാമാരി കാലത്ത് അണുവിമുക്തമാക്കുന്നുണ്ട്. വിവിധ പ്രതലങ്ങളില്‍ കൊറോണ വൈറസ് 72 മണിക്കൂറുകള്‍ ജീവിക്കും എന്നാണ് പറയപ്പെടുന്നത് അതുകൊണ്ട് തന്നെ കോവിഡ് 19 ബാധിച്ച ഒരാള്‍ യാത്ര ചെയ്ത വിമാനങ്ങള്‍ അണുവിമുക്തമാക്കിയാണ് അടുത്ത യാത്രയ്ക്ക് തയാറെടുക്കുന്നത്.
രോഗി കയറാത്ത വിമാനം അണുമുക്തമാക്കുന്നത്
നൂറുകണക്കിന് ആളുകളെയും കൊണ്ടു സഞ്ചരിക്കുന്ന വിമാനങ്ങൾ അണുവുമുക്തമാക്കാൻ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഡബ്ല്യുഎച്ച്‌ഒ നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കോവിഡ് 19 രോഗി ഇല്ലെങ്കിലും വിമാനങ്ങൾ ഓരോ യാത്രയ്ക്ക് ശേഷം അണുവിമുക്തമാക്കണം എന്നാണ് എന്നാണ് നിർദ്ദേശം. വൈറസുകളേയും ബാക്ടീരിയകളേയും നശിപ്പിക്കുന്ന ലായിനികൾ ഇതിനായി ഉപയോഗിക്കാം. ചില എയർലൈനുകൾ വിമാനത്തിന്റെ ഇന്റീരീയർ മുഴുവൻ ഈ ലായിനി സ്പ്രെ ചെയ്യുന്നുണ്ട്. കൊറോണ വൈറസുകളെ മാത്രമല്ല എല്ലാതരം വൈറസുകളേയും ബാക്ടീരിയകളേയും അതു നശിപ്പിക്കും എന്നാണ് ഇവർ പറയുന്നത്.
ഇതുകൂടാതെ വിമാനത്തിന്റെ ഓരോ സീറ്റുകളും ഇന്റീരീയർ ഘടകങ്ങളും വൃത്തിയാക്കും. അതിനായി സുരക്ഷാ സൂട്ടും മാസ്‌കും കൈയുറകളും ധരിച്ചാണ് ശുചീകരണ ജീവനക്കാര്‍ വിമാനത്തിനുള്ളിൽ കയറുന്നത്. കൊറോണ വൈറസുകളെ നശിപ്പിക്കുന്ന ലായിനികളാണ് ഇതിനായി ഉപയോഗിക്കുന്നത്. തുടര്‍ന്ന് ഉള്ളിലെ ഓരോ സീറ്റുകളും സീറ്റ് കവറുകളും ഹാൻഡ് റെസ്റ്റുകളും ഹെഡ്റൈസ്റ്റുകളും തുടങ്ങി യാത്രക്കാർ സ്പർശിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം വൃത്തിയാക്കുന്നു. അണുനാശിനി സ്പ്രേ ചെയ്ത തുണി ഉപയോഗിച്ച് ഓരോ സീറ്റുകളും പ്രതലങ്ങളും തുടയ്ക്കും. എന്നാൽ ഡയറക്റ്റ് കോണ്ടാക്റ്റ് വരാത്ത ബാഗേജ് സ്റ്റോറേജ് സ്‌പെയ്‌സുകളും മറ്റു സ്‌റ്റോറേജ് സ്‌പെയ്‌സുകളിലും ലായിനി സ്പ്രേ ചെയ്യും.
ടോയിലറ്റ് സീറ്റുകളും വാഷ് ഏരിയയുമെല്ലാം പ്രത്യേകം ശ്രദ്ധയോടെ വൃത്തിയാക്കണം എന്നു നിർദ്ദേശിക്കുന്നുണ്ട്. കൂടാതെ ടോയിലറ്റ് ഡോറിന്റെ കൈപ്പിടികളും പ്രത്യേക ശ്രദ്ധയോടെ വൃത്തിയാക്കണം. പാസഞ്ചര്‍ ഏരിയ മാത്രമല്ല കാര്‍ഗോ സ്‌പെയ്‌സുകളും ക്ലീന്‍ ചെയ്യുന്നുണ്ട്. കൂടാതെ വിമാനത്തിന്റെ എയര്‍കണ്ടീഷനിങ് സിസ്റ്റവും ശുദ്ധീകരിക്കണം. ഏകദേശം ഒന്നര മണിക്കൂര്‍ എടുത്താണ് ഓരോ വിമാനവും അണുവുമുക്തമാക്കി ശുദ്ധീകരിക്കുന്നതെന്ന്് ഇത്തിഹാദ് പറയുന്നു (ഇത് ഓരോ എയർലൈൻസിനും വ്യത്യസ്തമായിരിക്കും).
രോഗിയുണ്ടെന്ന് സംശയം തോന്നിയാൽ
കോവിഡ് 19 രോഗി വിമാനത്തിലുണ്ടെന്ന് സംശയം തോന്നിയാൽ അയാൾ ഇരുന്ന സീറ്റുകളുടെ നാലുഭാഗത്തേയ്ക്കും 2 മീറ്റർ വ്യാസത്തിൽ പ്രത്യേക പരിഗണന നൽകി വൃത്തിയാക്കും. കൂടാതെ ടോയിലറ്റുകളും അതിലെ വെയ്സ്റ്റുകളും അതീവശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ എന്നും ഡബ്ല്യു എച്ച് ഒ നിഷ്കർഷിക്കുന്നു.