അവസാനയാത്രയിലെ ആഡംബരം: ഹേസുകൾ, മരണം മണക്കുന്ന വാഹനങ്ങള്
Mail This Article
ജീവിതദിശയുടെ ഓരോ ഘട്ടത്തിനും അനുയോജ്യമായ വാഹനങ്ങളുണ്ട്. കളിവണ്ടികളിൽനിന്നു 3 ചക്രങ്ങളുള്ള സൈക്കിളിലേക്ക്, പിന്നീട് 2 ചക്രങ്ങളുള്ളതും. യുവത്വത്തിന്റെ ആദ്യം മോട്ടർ സൈക്കിളും പിന്നെ 4 ചക്രങ്ങളിലേക്കും. സാമൂഹികാവശ്യങ്ങൾക്ക് ടയറുകൾ ഇനിയും കൂടിവരും. ഒടുവിൽ രോഗാതുരമായ് വീഴുമ്പോൾ ആംബുലൻസും. മേൽപ്പറഞ്ഞതാണു രീതിയെങ്കിൽ ആദ്യത്തേതും അവസാനത്തേതുമായ വാഹനങ്ങൾ നമുക്കു വേണ്ടി മറ്റാരോ തിരഞ്ഞെടുക്കുന്നതാണ്. ലോകവാഹന വിപണിയുടെ ഈ സെഗ്‌മെന്റുകളിൽ ഒരാളുടെ അവസാന യാത്ര ആംബുലൻസിൽ അല്ല. മരണയാത്രയ്ക്ക് മാത്രമായുള്ള വാഹനത്തിന്റെ പേരാണ് ഹേസ് (hearse). കൊറോണക്കാലത്ത് മൃതദേഹം വേസ്റ്റ് വണ്ടിയിൽ കൊണ്ടുപോയ വാർത്ത കണ്ട് അമ്പരന്നതിൽനിന്നുമാണ് ഈ വിഭാഗത്തിനെ പരിചയപ്പെടുത്തൽ.
ഫ്യൂണറൽ കോച്ച്
ഫ്യൂണറൽ കോച്ചുകൾ എന്നാണ് ഹേസ് അറിയപ്പെടുന്നത്. ചരിത്രം പരിശോധിച്ചാൽ ഫ്രഞ്ചിലെ ‘Herse’ എന്ന വാക്കിൽനിന്നാണു ഹേസിന്റെ പിറവി.17–ാം നൂറ്റാണ്ടിൽ മനുഷ്യൻ വലിക്കുന്ന ശവമഞ്ചത്തിൽനിന്നു 2020 ൽ ആഡംബരത്തിന്റെ പൂർണതയിൽ എത്തി നിൽക്കുകയാണു ഹേസ് വാനുകൾ. 1900 ത്തിന്റെ തുടക്കത്തിൽ ഇലക്ട്രിക്ക് പവറിൽ എത്തി.1907 ഇൽ അമേരിക്കയിൽ പെട്രോൾ പവറിൽ ഇറങ്ങിയെങ്കിലും 1920 ൽ ആണു സ്വീകാര്യത ഉണ്ടായത്. അത് കോടീശ്വരന്മാരുടെ സംസ്കാരചടങ്ങിന്റെ ചരിത്രവുമായി.
ആധുനികകാലഘട്ടത്തിലെ ഹേസുകൾ രണ്ടുതരത്തിലാണ്. സുതാര്യമായി ശവമഞ്ചം കാണാൻ കഴിയുന്നത്, രണ്ടാമത്തേതു കാഴ്ച മറച്ചത്. ലെതർ കൊണ്ട് പിന്നിലെ മുകൾക്കൂരയും അരികും മറയ്ക്കുന്ന രീതിയാണ് അമേരിക്കയിലുള്ളത്. പിൻഭാഗത്ത് രണ്ട് അരികുകളിലുമായി ലാൻഡാവു ബാർ (Landau bar) മുദ്രണം ചെയ്തിട്ടുണ്ടാവും. ഇതേ രീതിയാണു ഫിലിപ്പൈൻസിലും.
ലക്‌ഷ്വറി ഹേസുകൾ
ആഡംബര കാർ നിർമാതാക്കളുടെ വിപണിയാണ് ഹേസ്. അമേരിക്കയിൽ കാഡിലാക്കും ലിങ്കണുമൊക്കെയാണ് ഹേസ് ആയി രൂപാന്തരപ്പെടുന്നത്. യൂറോപ്പിലാണെങ്കിൽ പിൻഭാഗം ചില്ലുകൊണ്ട് സുതാര്യമായ ഹേസുകൾ നിർമിക്കുന്ന ജഗ്വാർ, മെഴ്സിഡീസ് ബെൻസ്, ഓപൽ,ഫോഡ്, വാക്സോൾ, വോൾവോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളാണ്. സെക്കൻഡ് ഹാൻഡ് റോൾസ് റോയ്സും ഉപയോഗിക്കാറുണ്ട്. ജപ്പാനിൽ റെയ്യൂഷ എന്നറിയപ്പെടുന്ന ഹേസുകൾ അമേരിക്കൻ രീതിയിലും, മരം കൊണ്ടുണ്ടാക്കിയ ബുദ്ധക്ഷേത്രത്തിന്റെ ചെറിയ പതിപ്പ് പോലെയും കണ്ട് വരുന്നു. നിസ്സാൻ സ്റ്റേജ, ടൊയോട്ട സെൽസിയർ,നിസ്സാൻ സിമെ തുടങ്ങിയ വാഹനങ്ങൾ ഹേസ് ആയി ഉപയോഗിച്ചുവരുന്നു.
ഹോങ്കോങ്ങിൽ ഇസുസു, ഫോക്സ് വാഗൺ, ഫോഡ് തുടങ്ങിയവയും സിങ്കപ്പൂരിൽ നിസ്സാൻ അർവാൻ, ടൊയോട്ട ഹയസുമാണു പ്രധാനമായും അന്ത്യയാത്രകൾക്കു ചുക്കാൻ പിടിക്കുന്നത്. 1970 നു ശേഷം പല രാജ്യങ്ങളും ആംബുലൻസുകൾ ശവസംസ്കാര ചടങ്ങുകൾക്കു കൊണ്ടുപോകുന്ന ശീലം കുറച്ചു. ഇന്ത്യയിൽ ഇന്നും ആംബുലൻസുകൾ തന്നെ ഉപയോഗിക്കുന്നു. നഗരങ്ങളിൽ ഹേസ് വാൻ സർവീസുകൾ ഉണ്ട്. ടാറ്റയുടെ 407, വിംഗർ, സെനൻ, ഐഷർ വാൻ,ഫോഴ്സ് ട്രാവലർ തുടങ്ങിയവയൊക്കെ ഇന്ത്യയിൽ ഉപയോഗിക്കുന്നു.കൊടുക്കുന്ന കാശിനനുസരിച്ച് മനോഹരങ്ങളായ വാനുകൾ ഉണ്ടെങ്കിലും മറ്റു രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ കമ്പനി നിർമ്മിത ഹേസ് വാനുകളും ഈ രംഗത്തെ മത്സരങ്ങളും വിരളമാണ്.
ഫ്യൂണറൽ ട്രെയിനുകൾ
മോട്ടർ സൈക്കിളിന്റെ അരികിൽ ഫിറ്റ് ചെയ്തിട്ടുള്ള സൈഡ് കാറുകൾ മുതൽ ഫ്യൂണറൽ ട്രെയിനുകൾ പോലുമുണ്ട്. സിഡ്നി, ലണ്ടൻ തുടങ്ങിയ നഗരങ്ങളാണു വിദൂര സെമിത്തേരികളിലേക്ക് ഫ്യൂണറൽ ട്രെയിൻ സർവ്വീസ് നടത്തുന്നത്. ഷിക്കാഗോ, ഇല്ലിനോയിഡ് പോലുള്ള നഗരങ്ങൾ പ്രത്യേകഫ്യൂണറൽ ട്രോളി കാറുകളും പ്രത്യേക ട്രാക്കിലൂടെ അനുവദിക്കാറുണ്ട്. ആരാധനാലയങ്ങൾക്കും സ്വന്തമായി ഹേസ് വാനുകൾ ഉണ്ടായിവരുന്ന കാലമാണ്.
നൂറ്റാണ്ടുകൾ കടന്നു പോകുമ്പോൾ ഹേസ് വാനുകൾക്കുണ്ടായ കുലീനത്വവും സാങ്കേതിക മാറ്റവുമറിയണമെങ്കിൽ ക്രൈസ്റ്റ്‌ലർ, കാഡിലാക്കും മെഴ്സിഡീസും, ലിങ്കണുമൊക്കെ അണിയിച്ചൊരുക്കുന്ന പുതിയ ഹേസ് വാനുകൾ കാണണം.ഇതൊക്കെ നിരത്തിലൂടെ നീങ്ങുമ്പോൾ മരണപ്പെട്ടവർക്കു കിട്ടേണ്ട ശ്രദ്ധ മുഴുവൻ വാഹനത്തിലേക്കു മാറുമെന്നതിൽ തർക്കമില്ല.
English Summary: Know More About Hearse Funeral Vehicles