ADVERTISEMENT

ലൈസൻസ് പുതുക്കാനായി ഡ്രൈവിങ് സ്കൂളുകാരെ സമീപിച്ച് പുലിവാലു പിടിച്ച സിനിമ–ടെലിവിഷൻ താരം വിനോദ് കോവൂരിന് ഇനി ആശ്വസിക്കാം. കാരണം, നീണ്ട ഒൻപതു മാസത്തിനുശേഷം താരത്തിന് വീണ്ടും ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. എസ്എസ്എൽസി പരീക്ഷ ജയിച്ച സന്തോഷമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് ലൈസൻസ് കയ്യിൽ കിട്ടിയ സന്തോഷത്തിൽ വിനോദ് കോവൂർ പറയുന്നു. തന്റേതല്ലാത്ത കാരണത്താൽ ലൈസൻസ് റദ്ദാക്കപ്പെട്ടു വണ്ടി ഓടിക്കാൻ കഴിയാതെ പോയ ഒൻപതു മാസത്തെ കുറിച്ചും ലൈസൻസ് കിട്ടിയ സന്തോഷത്തെക്കുറിച്ചും തുറന്നു പറഞ്ഞ് വിനോദ് കോവൂർ മനോരമ ഓൺലൈനിൽ. 

vinod-1

 

ഈ സന്തോഷത്തിന് ഇരട്ടി മധുരം

 

ഈ ഒൻപതു മാസം ഞാൻ വണ്ടി ഓടിച്ചില്ല. ഒരു കാരണവശാലും വണ്ടി എടുക്കരുതെന്ന് എന്റെ ചേട്ടൻ കണിശമായി പറഞ്ഞിരുന്നു. അദ്ദേഹം അഭിഭാഷകനാണ്. ഇന്നാണ് റോഡ് ടെസ്റ്റിനു വേണ്ടി ഞാൻ വണ്ടി ഓടിച്ചത്. അതിനുശേഷം. ലൈസൻസ് ഓൺലൈനായി കയ്യിൽ കിട്ടി. അതു കിട്ടിയതിനു ശേഷം ആദ്യം പോയത് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ഒരു പുരസ്കാരം ഏറ്റുവാങ്ങുന്നതിനായിരുന്നു. പുരസ്കാരദാനം ഇന്നായിരുന്നു. അതുകൊണ്ട്, ഇന്നത്തെ ദിവസത്തിന് ഇരട്ടിമധുരമുണ്ടെന്നും പറയാം. ഇനി ലൈസൻസ് ഒറിജിനലായി കിട്ടുമ്പോൾ ഭാര്യയെയും കൂട്ടി മൂകാംബികയിൽ പോകണം. 

vinod-2

 

അമ്മ ആശുപത്രിയിലായിരുന്ന ആ ദിവസങ്ങൾ

 

ലൈസൻസ് വീണ്ടും ലഭിക്കാൻ റോഡ് ടെസ്റ്റിന് ഹാജരാകേണ്ടിയിരുന്നു. അത് ഇന്ന് രാവിലെയായിരുന്നു. ഈ ഒൻപതു മാസം ഞാൻ നേരിട്ട കഷ്ടപ്പാടുകൾ ഏറെയാണ്. കാരണം, എവിടെ പോകണമെങ്കിലും ഒരു ഡ്രൈവറെ കൂട്ടണം. അല്ലെങ്കിൽ വണ്ടി വിളിച്ചു പോകണം. അതുമല്ലെങ്കിൽ ബസിലോ ട്രെയിനിലോ പോകണം. മൂന്നു മാസം മുമ്പ് എന്റെ അമ്മ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ട് ആശുപത്രിയിൽ കിടന്നിരുന്നു. ആ സമയത്ത് ഞാൻ എറണാകുളത്ത് ഷൂട്ട് കഴിഞ്ഞ ഉടനെ അമ്മയുടെ അടുത്ത് എത്താൻ വേണ്ടി കിട്ടുന്ന ട്രെയിനിലും ബസിലുമൊക്കെ യാത്ര ചെയ്യേണ്ടി വന്നു. ഒരുപാടു തവണ അങ്ങനെ വന്നു പോയിട്ടുണ്ട്. ആ സമയത്തൊക്കെ ഞാൻ വല്ലാതെ വിഷമിച്ചു. 

 

പോകേണ്ടി വന്നത് ഡൽഹി വരെ

 

ഈ പ്രശ്നം പരിഹരിക്കാൻ ഞാൻ കയറിയിറങ്ങാത്ത ഓഫിസുകളില്ല. സൈബർ സെൽ, ആർടിഒ ഓഫിസ്, തിരുവനന്തപുരം, ഡൽഹി... അങ്ങനെയൊരു മറിമായക്കളി തന്നെയായിരുന്നു. സൈറ്റിൽ നോക്കുമ്പോൾ അതിൽ എനിക്ക് ലൈസൻസ് ഉണ്ടെന്നാണ് കാണിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് പുതുക്കലിനു വേണ്ടി അപേക്ഷിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അതു നീക്കം ചെയ്യണം. അതിനുവേണ്ടി ഞാൻ ഡൽഹി വരെ പോയി. അങ്ങനെയാണ് അതു നീക്കം ചെയ്തത്. ഒരുപാടു നൂലാമാലകളിലൂടെ സഞ്ചരിച്ചു. ഓഫിസിൽ ഒരു സെക്‌ഷൻ ക്ലർക്ക് അവധിയിൽ പോയതിനാൽ ഒരു ഒപ്പ് ലഭിക്കാത്തതിന്റെ പേരിൽ ഒരു മാസം പോയി. ഒരുവിധത്തിൽ എല്ലാം ശരിയായപ്പോൾ കോവിഡ് മൂലം ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നില്ല. അവസാനം, പുതുതായി വന്ന ആർടിഒ ഇടപെട്ടാണ് ഇപ്പോൾ റോഡ് ടെസ്റ്റ് നടന്നതും ലൈസൻസ് കിട്ടിയതും. ഒരു എസ്എസ്എൽസി പരീക്ഷ ജയിച്ച സുഖമാണ് ഇപ്പോൾ. 

 

നിയമനടപടി സ്വീകരിക്കും

 

ആർക്കും ഇങ്ങനെ ഒരു അബദ്ധം പറ്റരുത്. ഡ്രൈവിങ് സ്കൂളുകളിൽ പോയി ഇത്തരം കാര്യങ്ങൾ ഏൽപിക്കരുത്. അതു ഞാൻ പഠിച്ചു. നേരിട്ട് ആർടിഒ ഓഫിസിൽ പോയാൽ ചെറിയൊരു ഫീസ് നൽകി കാര്യങ്ങൾ ചെയ്യാം. അല്ലെങ്കിൽ അക്ഷയ സെന്ററിൽ പോയാലും മതിയാകും. എന്റെ ഏറ്റവും വലിയ സങ്കടം, ഞാൻ ബസിലും ഓട്ടോയിലും കയറി പെടാപാട് പെടുമ്പോൾ എന്നെ ഇതിൽ പെടുത്തിയ ആളുകൾ എന്റെ മുമ്പിലൂടെ കാറിൽ സഞ്ചരിക്കുകയാണ്. അതു ഏറെ വിഷമം ഉണ്ടാക്കി. ഒരു തെറ്റും ചെയ്യാത്ത ഞാൻ ഈ ഒൻപതു മാസം പല ഓഫിസുകളിലും കയറി കഷ്ടപ്പെട്ടു. ഇതുവരെ അവർക്കെതിരെ കേസൊന്നും ആയിട്ടില്ല. സർക്കാരിന്റെ സൈറ്റിൽ കയറി കളിക്കുന്നത് വലിയ കുറ്റമാണ്. അതിന് അവർ ശിക്ഷ അനുഭവിക്കണം. അതുപോലെ ഈ ഒൻപതു മാസം ഞാൻ ചെലവാക്കിയ കാശു മുഴുവൻ അവർ എനിക്ക് നഷ്ടപരിഹാരമായി നൽകണം. അതിനു വേണ്ട നിയമനടപടികൾ ഞാൻ സ്വീകരിക്കും. കാശുള്ളതുകൊണ്ട് സ്വാധീനിക്കാൻ ശ്രമിച്ചതാണെന്നു പറഞ്ഞു പലരും എന്നെ കളിയാക്കി. ഭാഗ്യത്തിന് ഈ ഡ്രൈവർ സ്കൂളിലെ കക്ഷിയെ ഫോണിൽ വിളിച്ചതും സംസാരിച്ചതുമെല്ലാം റെക്കോർഡ് ആയിട്ടുണ്ടായിരുന്നു. ആർടിഒ ഓഫിസിൽ ഇതെല്ലാം എനിക്ക് തെളിവായി നിരത്താൻ കഴിഞ്ഞു. അതുകൊണ്ട് എന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞു. ആർടിഒ, സൈബർ സെല്ലിലെ എസ്ഐ, രാജീവ് പുത്തലത്ത്, പ്രദീപ് സർ, ഗതാഗത മന്ത്രി അങ്ങനെ ഒത്തിരി പേർ ഇക്കാര്യത്തിൽ എന്നെ സഹായിച്ചു. എല്ലാവരോടും നന്ദി. 

 

English Summary: Vinod Kovoor Got Driving Licence After 9 Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com