ADVERTISEMENT

അധോലോക രാജാക്കന്മാരെ പെട്ടെന്നു കണ്ടുകിട്ടണമെന്നില്ല. എന്നാല്‍ കണ്ടാലോ, അതൊരു കൊടൂര മാസ് സീനായിരിക്കുമെന്ന കാര്യത്തില്‍ വലിയ സംശയമൊന്നും വേണ്ട. ഇന്ത്യയിലെന്നല്ല ലോകത്തില്‍ തന്നെ വാഹനങ്ങളില്‍ അത്തരത്തില്‍ ചില അധോലോക രാജാക്കന്മാരുണ്ട്. അവയില്‍ പ്രധാനിയാണ് നിസാന്‍ പട്രോള്‍. അങ്ങനെയുള്ള വാഹനങ്ങളിലെ ‘‘ദാദോം കാ ദാദ’’ എന്നു വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഒരു മാഫിയ തലവന്‍ ഇങ്ങ് കൊച്ചു കേരളത്തിലും എത്തിയിട്ടുണ്ട്. നിസാന്‍ പട്രോള്‍ വൈ60 പെട്രോള്‍ വകഭേദമാണ് ഇത്. സൂപ്പര്‍ക്രോസ് റേസ് ഓര്‍ഗനൈസറും ബിസിനസുകാരനുമായ മുര്‍ഷിദ് ബഷീര്‍ അഥവാ മുര്‍ഷിദ് ബാന്‍ഡിഡോസ് ആണ് ഇന്ത്യയിലെ തന്നെ ഏക വാഹനമെന്ന് അവകാശപ്പെടുന്ന നിസാന്‍ വൈ60 പട്രോള്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് പെട്രോള്‍ വകഭേദത്തിന്റെ ഉടമ.

nissan-patrol-10

 

nissan-patrol-5

തൃശൂര്‍ പൂങ്കുന്നത്ത് മോട്ടര്‍സ്‌പോര്‍ട്‌സ് - ടൂറിങ് ആക്‌സസറി ബിസിനസ് നടത്തുന്ന മുര്‍ഷിദ്, ഔദ്യോഗിക ആവശ്യത്തിന് ദുബായില്‍ എത്തിയപ്പോഴാണ് നിസാന്‍ പട്രോളില്‍ ആകൃഷ്ടനാകുന്നത്. ഡെസെര്‍ട്ട് ഡ്രൈവില്‍ ഉള്‍പ്പെടെ തന്നെ ത്രില്ലടിപ്പിച്ച ഈ വാഹനം വാങ്ങണമെന്ന് ആഗ്രഹം തോന്നിയെങ്കിലും ഇന്ത്യയിലെ ലഭ്യതക്കുറവ് തടസ്സമായിരുന്നു.

murshid-bandidos
മുർഷിദ്

 

nissan-patrol-8

അങ്ങനെയെരിക്കെയാണ് കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോഡ്‌വേ കാഴ്‌സ് എന്ന ഗ്രൂപ്പിന്റെ കൈയില്‍ ഒരു നിസാന്‍ വൈ60 ഉണ്ടെന്ന് അറിഞ്ഞത്. ഉള്ളിലുണ്ടായിരുന്ന ആവേശം വീണ്ടും തിരികെയെത്തി. 2022 ജൂലൈ 9ന് തന്റെ വലിയൊരു സ്വപ്‌നം യാഥാര്‍ഥ്യമാക്കിയതിന്റെ ത്രില്‍ ഇതുവരെ മാറിയിട്ടില്ലെന്നു മുര്‍ഷിദ് പറയുന്നു.

 

nissan-patrol-3

നിസാന്‍ പട്രോള്‍ വൈ60 70 വര്‍ഷത്തോളമായി എസ്‌യുവി വിഭാഗത്തിലെ ഇതിഹാസമെന്നു പട്രോളിനെ വിശേഷിപ്പിക്കാം. 1988 മുതല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച ജിക്യു പട്രോള്‍ അഥവാ വൈ60 ലക്ഷ്യമിട്ടത് ടൊയോട്ടയുടെ ലാന്‍ഡ് ക്രൂസറിനു നേരിട്ടൊരു വെല്ലുവിളി സൃഷ്ടിക്കാനാണ്. എന്നാല്‍ വിഭാഗത്തില്‍ പുതിയൊരു വഴി വെട്ടിത്തെളിക്കാനായിരുന്നു ഈ ജാപ്പനീസ് ഭീമന്റെ നിയോഗം. ജിക്യു അഥവാ വൈ60 ഒരു പാരമ്പര്യ തനിമയുള്ള 4ഃ4 വാഹനമാണ്. ഷോര്‍ട്ട് വീല്‍ബേസ് - ലോങ് വീല്‍ബേസ് വാഗണ്‍ എന്നിങ്ങനെ 2 വകഭേദത്തിലാണ് വാഹനം വിപണിയിലെത്തിച്ചത്. 3.0 ലീറ്റര്‍ പെട്രോള്‍ ഇന്‍ലൈന്‍ 6, 4.2 ലീറ്റര്‍ പെട്രോള്‍ ഇന്‍ലൈന്‍ 6, 4.2 ലീറ്റര്‍ ഇന്‍ലൈന്‍ 6 എന്നിങ്ങനെ എന്‍ജിന്‍ ഓപ്ഷനാണ് വാഹനത്തിനു ലഭിച്ചത്.

 

കാഴ്ച

nissan-patrol-6

 

nissan-patrol-2

പരമ്പരാഗതമായ ബോക്‌സി സ്റ്റൈല്‍ തന്നെയാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്. കാഴ്ചയില്‍ എല്ലായിടത്തും ആ ബോക്‌സി ഫീലുണ്ട്. ഒപ്പം ക്രോമിയം പഴയകാലത്തെ ആഡംബരത്തിന്റെ വശ്യത വിളിച്ചോതുന്നു. പൂര്‍ണമായി വാഹനത്തിന്റെ തനിമ നിലനിര്‍ത്തിയാണ് കസ്റ്റമൈസേഷന്‍ നടത്തിയിട്ടുള്ളത്. ഓഫ്-റോഡ്, ഡെസെര്‍ട്ട് ഡ്രൈവ് എന്നിവയുടെയെല്ലാം വന്യത പൂര്‍ണമായി ഉള്‍ക്കൊള്ളിച്ചുള്ള നിര്‍മാണം. മുന്നില്‍ നിന്നുള്ള കാഴ്ചയില്‍ ആദ്യം ശ്രദ്ധയില്‍പെടുന്നത് ക്ലാസിക് റൗണ്ട് ഹെഡ്‌ലാംപുകളെ ഉള്‍ക്കൊള്ളിച്ച് മുന്‍ഭാഗം ആവരണം ചെയ്യുന്ന ക്രോമിയം ഗ്രില്ലിലാണ്. ബംപര്‍ പൂര്‍ണമായി ക്രോമിയം ഫിനിഷാണ്.

nissan-patrol

 

വശങ്ങളില്‍ നിന്ന് അതിഭീകര നീളമുള്ള വാഹനമാണ് ഇത്. വിന്‍ഡോകള്‍ക്ക് എല്ലാം സാധാരണയിലും വലുപ്പമുണ്ട്. പിന്നിലും ബോക്‌സി രൂപമാണ്. വിന്‍ഡോ ഒന്ന് ചെറുതും മറ്റൊന്ന് വലുതുമായ പട്രോള്‍ ഡിസൈന്‍ എലമെന്റ് ഇവിടെയുണ്ട്.

 

nissan-patrol-7

ഇന്റീരിയര്‍

 

ഇന്നത്തെ വാഹനങ്ങള്‍ വച്ചു നോക്കിയാല്‍ വലിയ ആഡംബരങ്ങളൊന്നും ഈ വാഹനത്തിലില്ല. വാഹനത്തിലേക്കുള്ള കയറ്റം സ്വല്‍പം ആയാസകരമാണ്. എന്നാല്‍ കയറി ഇരുന്നാല്‍ രാജപദവി തന്നെ. പൂര്‍ണമായി സ്റ്റാന്‍ഡേഡ് ആക്‌സസറികളാണ് വാഹനത്തിന്റെ ഉള്ളിലുള്ളത്. അക്കാലയളവില്‍ മുന്നില്‍ ചെറുതും പിന്നില്‍ വലുതുമായി 2 കൂള്‍ബോക്‌സുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു യഥാര്‍ഥ ക്യാംപര്‍ എസ്‌യുവി എന്നു വേണം ഈ വാഹനത്തെ വിളിക്കാന്‍.

 

ആകെ മൊത്തത്തില്‍ ക്ലാസിക് രൂപമാണെങ്കിലും ഓഫ്‌റോഡ് പര്‍പ്പസിനു വേണ്ടി 4 ഇഞ്ച് അയണ്‍മാന്‍ അപ്‌ലിഫ്റ്റ് വിത്ത് ഫോം സെല്‍, കെആന്‍ഡ്എന്‍ പെര്‍ഫോമന്‍സ് ഫില്‍റ്റര്‍, എച്ച്‌കെഎസ് പവര്‍ എക്‌സഹോസ്റ്റ് വിത്ത് കസ്റ്റം റൂഫ് റാക്, സഫാരി സ്‌നോര്‍ക്കല്‍ തുടങ്ങി വിവിധ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

 

ഇത്രയേറെ പഴക്കമുള്ള വാഹനത്തിനെ ഭംഗിയായി അവതരിപ്പിക്കാന്‍ റോഡ്‌വേ കാഴ്‌സാണ് സഹായിച്ചതെന്ന് മുര്‍ഷിദ് പറയുന്നു. ദുബായിലെ യൂസ്ഡ് മാര്‍ക്കറ്റില്‍ നിന്നാണ് ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍ എത്തിക്കുന്നത്. ബെംഗളൂരുവിലെ വിദഗ്ധരായ മെക്കാനിക്കുകളുടെ നേതൃത്വത്തിലാണ് വാഹനത്തിന്റെ സംരക്ഷണ ചുമതല. 

 

ഡ്രൈവ്

 

4.2 ലീറ്റര്‍ സ്‌ട്രെയ്റ്റ് 6 ടിബി42 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഊര്‍ജ സ്രോതസ്. മാനുവല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിന്. സെലക്ടബിള്‍ 4 വീല്‍ഡ്രൈവ് സന്നാഹവും മറ്റ് ഏതൊരു ഓഫ്‌റോഡറിനുള്ളതുപോലെ വാഹനത്തിലുണ്ട്. 67.6എച്ച്പിയാണ് വാഹനത്തിന് കമ്പനി നല്‍കിയിട്ടുള്ള പരമാവധി കരുത്ത്. 325 എന്‍എം ടോര്‍ക്കും 1997ല്‍ പുറത്തിറങ്ങിയ പെട്രോള്‍ - പട്രോളിന് ലഭ്യമായിരുന്നു. വാഹനം ജൂലൈയില്‍ ലഭിച്ചെങ്കിലും മുര്‍ഷിദിന് വാഹനത്തിന്റെ ഡ്രൈവ് എക്‌സ്പീരിയന്‍സ് പൂര്‍ണമായി അനുഭവിക്കന്‍ കുറച്ചു ദിവസം കാത്തിരിക്കേണ്ടി വന്നു. 

 

പിന്നീട് ഊട്ടി - മേട്ടുപ്പാളയം വഴിയുള്ള 600 കിലോമീറ്റര്‍ യാത്രയിലാണ് വാഹനത്തെ കൂടുതല്‍ അറിയാന്‍ സാധിച്ചത്. അത്രയധികം ദൂരം ഓടിയെങ്കിലും പ്രായാധിക്യം ഒട്ടുമില്ലാത്ത വിധത്തിലാണ് വാഹനം പെരുമാറിയതെന്നു മുര്‍ഷിദ് പറയുന്നു. ചെറിയ അപാകതകള്‍ മനസിലാക്കി അവ പരിഹരിക്കുന്നതിന് വാഹനം ബെംഗളുരുവില്‍ എത്തിച്ചു. ഒരു യഥാര്‍ത്ഥ ഓവര്‍ലാന്‍ഡ് രൂപത്തിനുവേണ്ടി ടെന്റും അനുബന്ധ സന്നാഹങ്ങളും ഭക്ഷണം പാകം ചെയ്യാനുള്ള സംവിധാനവും ഒരുക്കാനായി കോഴിക്കോടുള്ള അഡോണിസ് സ്റ്റോറിലാണ് വാഹനം ഇപ്പോള്‍. 

 

ഇത്രയേറെ ക്ലാസിക് ആയ ഒരു വാഹനത്തെ സംരക്ഷിക്കാനും അത് ഉപയോഗിക്കാനും സാധിക്കുന്നതില്‍ ഏറെ അഭിമാനമാണ് തനിക്കെന്നു മുര്‍ഷിദ് പറയുന്നു. ഓഫ്‌റോഡ് യാത്രകള്‍ക്ക് ഉപയോഗിക്കുമെങ്കിലും മത്സരങ്ങള്‍ക്കൊന്നും ഈ സുവര്‍ണ വാഹനം ഉപയോഗിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും അറേബ്യന്‍ നിരത്തുകളിലും മരുഭൂമികളിലും വാഹനപ്രേമികളെ കീഴടക്കിയ പട്രോള്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ഇനി നമ്മുടെ വീഥികളിലും ഇടയ്‌ക്കൊക്കെ കാണാന്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് വാഹന പ്രേമികള്‍. 

 

English Summary: One and Only Nissan Patrol Left hand Drive Petrol Engine Model in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com