ADVERTISEMENT

വീടിന്റെ മുറ്റത്താണ് വർക്‌ഷോപ്പ്. കുഞ്ഞുന്നാൾ മുതൽ കണ്ടും കളിച്ചും വളർന്നത് വർക്‌ഷോപ്പിലും. സ്കൂളിൽ പഠിക്കുമ്പോൾ അച്ഛനെ സഹായിക്കാൻ കൂടെ കൂടിയതാണ് ശ്രീധി. പ്ലസ്ടു ആയപ്പോഴേക്കും തന്റെ കരിയർ ഇതുതന്നെ എന്നുറപ്പിച്ചിരുന്നു.

 

എന്നാൽ, അച്ഛൻ പ്രസാദിന് അത്ര താൽപര്യമുണ്ടായിരുന്നില്ല. ആദ്യമൊക്കെ പൂർണമായും പിന്തിരിപ്പിക്കാൻ നോക്കി. റിസ്ക് ഉള്ള ജോലിയാണ്. രാത്രി ബ്രേക്ക് ഡൗൺ സർവീസ് ഒക്കെ ചെയ്യാൻ പോകേണ്ടിവരും. ഈ ഫീൽഡിൽ കൂടുതലും പുരുഷന്മാരാണ്. ഒട്ടേറെ കാരണങ്ങൾ നിരത്തിയെങ്കിലും ശ്രീധിയുടെ മനസ്സു മാറിയില്ല. ഇടയാറന്മുള കൊല്ലംപടിക്കൽ കെ.എസ്.പ്രസാദ് - ശ്രീലത ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളാണു ശ്രീധി. 

 

തുടക്കമിട്ടത് ‌സ്കൂട്ടറിൽ

 

പിതാവ് 40 വർഷമായി ഈ ഫീൽഡിലുണ്ട്. അതുകൊണ്ടുതന്നെ ഇതൊന്നും പുതുമയല്ല ശ്രീധിക്ക്. ആദ്യം ടൂൾസ് പരിചയപ്പെട്ടു. പതുക്കെ ക്ലച്ചും ബ്രേക്കും മറ്റും നന്നാക്കാൻ പഠിച്ചു. പ്രസാദ് 5000 രൂപ കൊടുത്തു പഴയൊരു സ്കൂട്ടർ വാങ്ങി നൽകി. അത് അഴിച്ചു പഠിച്ചാണ് തുടക്കം. പിന്നെ ഏതു സ്കൂട്ടറാണെങ്കിലും ഒരു കൈ നോക്കാമെന്നായി. ഇതോടൊപ്പം ബൈക്ക്, ബുള്ളറ്റ് എന്നിവയുടെ പണിയും പഠിച്ചു.

 

ഓട്ടമൊബീൽ ഡിപ്പാർട്മെന്റിലെ ഏക പെൺതരി

 

പ്ലസ്ടു കഴിഞ്ഞതും പത്തനംതിട്ട വെണ്ണിക്കുളം പോളിടെക്നിക്കിൽ ഓട്ടമൊബീൽ ഡിപ്ലോമയ്ക്കു ചേർന്നു. കോളജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടി ഓട്ടമൊബീൽ കോഴ്സിനു ചേരുന്നത്. ക്ലാസിൽ തിയറി പഠിക്കുമ്പോൾ സ്വന്തം വർക് ഷോപ്പിൽ പ്രാക്ടിക്കൽ ചെയ്യുകയായിരുന്നു ഈ പെൺകുട്ടി. കൂട്ടുകാരിൽ കുറച്ചുപേർക്കു മാത്രമേ ഇതറിയുമായിരുന്നുള്ളൂ. പ്രാക്ടിക്കലിനായി അവരും കൂടെ കൂടാറുണ്ട്. രണ്ടു വർഷം ഓൺലൈൻ ക്ലാസായിരുന്നതിനാൽ പൂർണമായും വർക്‌ഷോപ്പിലായിരുന്നു സമയം ചെലവഴിച്ചിരുന്നത്. 

 

എൻജിൻ, ഗിയർ ബോക്സ്, ബ്രേക്ക്, സ്പ്രേ പെയിന്റിങ് തുടങ്ങി വാഹനങ്ങളുടെ എല്ലാ അറ്റകുറ്റപ്പണികളും അനായാസം ചെയ്യും. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് കൂടുതലും നന്നാക്കി കൊടുക്കുന്നത്. കൂടാതെ ടിപ്പർ, ലോറി, കാർ, ജീപ്പ് തുടങ്ങി എല്ലാ വാഹനങ്ങളുടെയും പണി ചെയ്യും. 2018ലെ പ്രളയത്തിൽ മുങ്ങിയ മുന്നൂറോളം ഇരുചക്ര വാഹനങ്ങൾ ഒരുമാസം കൊണ്ട് നന്നാക്കിയിട്ടുണ്ട് ഈ ഇരുപത്തൊന്നുകാരി. അതെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒരു വർഷം മുൻപുള്ള ഓണത്തിന് കാർ ബ്രേക്ക് ഡൗൺ ആയതു നോക്കാൻ പോയപ്പോൾ, അവർ എന്നെ തിരിച്ചറിഞ്ഞു. ഇതു വിഡിയോയിലുള്ള മോളല്ലേ എന്നു ചോദിച്ചു. 

 

ആദ്യ വനിതാ ടെക്നിഷ്യൻ

 

ഈ കഴിഞ്ഞ ഓഗസ്റ്റിൽ കോഴ്സ് പൂത്തിയാക്കിക്കഴിഞ്ഞു. ഇനി ഏതെങ്കിലും സർവീസ് സെന്ററിൽ ജോലിക്കു കയറി പുതിയ കാറുകളുടെ സാങ്കേതികവശങ്ങൾ പഠിക്കണമെന്നാണ് ശ്രീധിയുടെ ആഗ്രഹം. നിലവിൽ സർവീസ് അഡ്വൈസറായിട്ടും ടെക്നിഷ്യനായിട്ടും എങ്ങും വനിതകളെ എടുക്കുന്നില്ല. എങ്കിലും അപ്ലൈ ചെയ്തു. കേരളത്തിലെ ആദ്യ വനിതാ ടെക്നിഷ്യനായി ചരിത്രം കുറിക്കാൻ കാത്തിരിക്കുകയാണ് ശ്രീധി.

 

English Summary: Meet Sreedhi 21 Year Old Lady Mechanic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com